പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, May 18, 2013

ക്രിക്കറ്റ്:കോര്‍പ്പറേറ്റു കളി


എല്ലാവരും ഇപ്പോള്‍ ശ്രീശാന്തിനു മേലാണു കുതിര
കയറുന്നത്.
കുറെ നാളായി ഒരാളെ ചാമ്പാന്‍ കിട്ടിയിട്ട് എന്നൊരു മട്ടില്‍.മനുഷ്യര്‍ എപ്പോഴും അങ്ങിനെയാണ് വിജയങ്ങള്‍ക്കൊപ്പം മാത്രമേ നില്‍ക്കുകയുള്ളു.
എത്ര വേണെമെങ്കിലും പൊക്കിപ്പിടിക്കും.അതേ നിമിഷത്തില്‍ താഴെ ഇടാനും റെഡി.പേനയുന്തുന്നവരുടെ കാര്യമാണു കഷ്ടം.


ഈ ലോകത്തിന്റെ   ഇര(ചിലപ്പോള്‍ പ്രതിനിധിയുമാവാം) മാത്രമാണ് ശ്രീശാന്ത്.നേരേ ചൊവ്വേ പറഞ്ഞാല്‍ കോര്‍പ്പറേറ്റ് യുഗത്തിന്റെ പുത്രന്‍.കോര്‍പ്പറേറ്റുകളാകാനാണ് ഇന്നെല്ലാവര്‍ക്കും താല്പര്യം.അല്ലെങ്കില്‍ അവര്‍ പറയുന്ന വഴിക്കൊപ്പം പോകാന്‍.പണത്തെ ഏറ്റവും നെറുകെ നിര്‍ത്തിയ   സമൂഹത്തിനു ശ്രീശാന്തിനെ നേരെ  ചെറുവിരലനക്കാന്‍    പോലും അര്‍ഹതയില്ല.

എന്തു കുതന്ത്രങ്ങള്‍ ചെയ്താലും മക്കള്‍ വലിയവരാകണമെന്നേ സമൂഹമെന്ന തന്തതള്ളമാര്‍ക്കുള്ളൂ.വലിയവനാകണം എന്നു പറഞ്ഞാല്‍ ധനവാന്‍ ആകുക എന്നതാണ് അതിന്റെ മിതമായ അര്‍ത്ഥം.



ഒന്നു ശ്രദ്ധിച്ചു നോക്കൂ.എവിടെപ്പോയാലും(അമ്പലത്തിലായാലും പള്ളിയിലായാലും പഞ്ചായത്തിലായാലും വീട്ടിലായാലും ഇതു തന്നെയാണ്.)  മൊബൈല്‍ ഫോണുകളില്‍ നമ്മള്‍ കേള്‍ക്കുന്ന സംസാരം പണത്തെപ്പറ്റിയാണ് അധികവും,ചില പ്രണയ സല്ലാപങ്ങള്‍ ഒഴിച്ചാല്‍.(മൊബൈല്‍ വഴി പറമ്പുകച്ചവടം ഉറപ്പിച്ച് ആദ്യരാത്രിയെ മനോഹരമാക്കിയ യുവാവിനെ എനിക്കു  പരിചയമുണ്ട്) പണം കായ്ക്കുന്ന മരത്തിന്റെ തണലാണ് നമ്മളെല്ലാം തേടുന്നത്.മറ്റു തണല്‍ മരങ്ങള്‍ വെട്ടിനിരപ്പാക്കാന്‍ ഒരു മടിയുമില്ല. എല്ലാ മൂലധനത്തിനും ഒരു മൂല്യമുണ്ട്. മൂലധനമാണ് മൂല്യത്തെ നിര്‍ണ്ണയിക്കുന്നത്.മൂലധനത്തിന്റെ ഉറവിടങ്ങള്‍ പ്രധാനപ്പെട്ടതാണ്.മനുഷ്യത്വത്തിന്റെതുണ്ട് ചൂഷണത്തിന്റെതുണ്ട്,ചാരിറ്റിയുടേതുണ്ട്,ക്രൂരതയുടേതുണ്ട്.

 തനത് താല്പര്യങ്ങള്‍ അതിലടങ്ങിയിരിക്കുന്നു.അതു കൊണ്ടാണ് മൂലധനമെന്ന പിശാചിനെ ജോണ്‍ എബ്രഹാം പിടിച്ചുകെട്ടി, ജനങ്ങളില്‍ നിന്ന് പിരിവെടുത്ത്  ‘അമ്മ അറിയാന്‍ ‘ നിര്‍മ്മിച്ചത്.

വെയില്‍ കൊള്ളൂന്ന സാധാരണ മനുഷ്യരോടു കണക്ക് പറയേണ്ടതില്ല.അവര്‍ സമാന ചിന്താഗതിക്കാരായ മനുഷ്യര്‍ക്കൊപ്പംസര്‍ഗ്ഗാത്മക പ്രവൃത്തിയില്‍ പങ്കു ചേരുകയാണ്.
സ്റ്റേറ്റിന്റെ മുതല്‍ മുടക്കില്‍ സിനിമയെടുത്ത തര്‍ക്കോവ്സ്കി അതിന്റെ തിണ്ണനിരങ്ങല്‍ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.ഇപ്പോള്‍ എല്ലാവരും കോര്‍പ്പറേറ്റു തിണ്ണകളാണു നിരങ്ങുന്നത്,പ്രബുദ്ധരാഷ്ട്രീയപ്പാര്‍ട്ടികളടക്കം.എല്ലാവരും ഇന്ന് പ്രബുദ്ധരാണ്,എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രബുദ്ധരാകുന്നു.പണ്ടൊക്കെ നാ‍ടോടുമ്പോള്‍ നടുവേ ഓടുന്നവരല്ല പ്രബുദ്ധര്‍.ഇന്നങ്ങനെയാണ്.പ്രബുദ്ധത തേടുന്നത് മെച്ചം എവിടെ എന്നാണ്.നെറ്റി വിയര്‍ക്കാതെ എന്തെങ്കിലും തടയുമോ എന്നുള്ളതാണ്.പുഴവറ്റിച്ചും,കാടുവെട്ടിത്തെളിയിച്ചും,കുന്നിടിച്ചുംഎളുപ്പത്തില്‍ പണമുണ്ടാക്കുന്നു.സര്‍ക്കാരാണെങ്കില്‍ സ്വന്തം തറവാട്ടു സ്വത്തെന്ന പോലെ സ്റ്റേറ്റിന്റെ ഭൂമി കോര്‍പ്പറേറ്റു ഭീകരന്മാര്‍ക്ക് ദാനം നല്‍കുന്നു.



പറഞ്ഞുവരുന്നത് എല്ലാ മൂലധനത്തിനും അതിന്റേതായ സ്വഭാവമുണ്ടെന്നാണ്.കോര്‍പ്പറേറ്റു മൂലധനത്തിനു ഒറ്റ സ്വഭാവമേയുള്ളൂ.അത് ജനങ്ങള്‍ക്കെതിരാണ്.എങ്ങിനേയും പണമുണ്ടാക്കുകയെന്ന ഭീകരത മാത്രമേ അതിനുള്ളൂ.കോര്‍പ്പറേറ്റുകളുടെ മാളുകളില്‍ നിന്നുള്ള വേണ്ടാതീനങ്ങളാണ് നമ്മുടെ അടുക്കളയിലും വീടുകളിലും നിറക്കുന്നത്.
കോര്‍പ്പറേറ്റുകള്‍ നിര്‍മ്മിച്ച പാതയിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്.പോകുമ്പോള്‍ നമ്മുടെ കീശയില്‍ കയ്യിടുമെന്നു മാത്രം.അതും ഒരന്തസായിട്ടാണ് ആഭിജാതമെന്ന് സ്വയം നടിക്കുന്ന ജനങ്ങള്‍ കാണുന്നത്.അല്ലെങ്കില്‍ പാലിയേക്കര സമരപ്പന്തലില്‍ ഇത്രക്കല്ല ആളുകള്‍ ഉണ്ടാവേണ്ടത്.ജനങ്ങളെ എങ്ങിനെ പിഴിയാം എന്നതാണ് ഉറങ്ങുമ്പോഴും കോര്‍പ്പറേറ്റുലോകത്തിന്റെ ചിന്ത.കോര്‍പ്പറേറ്റുകള്‍ ഉറങ്ങാറില്ല.തുട്ടുകള്‍ പെട്ടിയില്‍ വീണുകൊണ്ടിരിക്കുമ്പോള്‍ എങ്ങിനെ ഉറങ്ങും.മൊബൈല്‍ കയ്യിലെടുത്താല്‍ മതി,ടോള്‍ ബൂത്തില്‍  കൂടിയുള്ള   വണ്ടിയുടെ ഇരമ്പം മതി  അവിടെ മണി കിലുങ്ങും.



അവരുടെ താല്പര്യം മനസ്സിലാവാതെ പോയാല്‍ ശ്രീശാന്തല്ല ആരും കുടുങ്ങും.കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമല്ല സാധാരണ മനുഷ്യര്‍ക്കുമിന്ന് ഏറ്റവും നെറുകേയില്‍ പണമാണ്.ആരും ഇതില്‍ നിന്നും മോചിതരല്ല.അല്ലെങ്കില്‍ മാളുകള്‍ പണിതു ചെറുകിടക്കാരെ വഴിയാധാരമാക്കുകയും കച്ചവടത്തെ കുത്തകവല്‍ക്കരിക്കുകയും ചെയ്യന്ന പണക്കാര്‍ക്ക് ഉമ്മ കൊടുക്കാന്‍  ഭരണ പ്രതിപക്ഷ നേതൃത്വം മുഴുവന്‍ ക്യൂ നില്‍ക്കില്ലല്ലോ.അവര്‍ക്ക് നഗരം മുറിച്ച് തീറെഴുതിക്കൊടുമ്പോഴും ആദര്‍ശ രാഷ്ട്രീയ ശബ്ദങ്ങള്‍ ഒരിടത്തും മുഴങ്ങുന്നില്ല.പത്രങ്ങളും മിണ്ടുന്നില്ല.അതിനെതിരെ അറിയപ്പെടുന്ന നേതാവ് പത്രസമ്മേളനം നടത്തിയാലും ഒരു പത്രവും എഴുതില്ല.എല്ലാവര്‍ക്കും വേണ്ടത് പണമാണ്,പണക്കാരെയാണ്.ഭക്ഷണത്തില്‍ വിഷമെന്ന മായം ചേര്‍ത്ത് പിടിയിലായ വന്‍കിട മസാലക്കമ്പനി ഇപ്പോളും മാലോകരെ വിഷം തീറ്റിച്ചു കൊണ്ടിരിക്കുന്നു.അവര്‍ക്കെതിരെ ഒരു പെറ്റിക്കേസുപോലും എടുത്തതായി അറിവില്ല.ഇതാണ് പണാധിപത്യത്തിന്റെ സ്വഭാവം.കമ്യൂണിസ്റ്റുകള്‍ പോലും മുതലാളി ഐക്യം സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ല.


ഞങ്ങളൊന്നുമറിഞ്ഞില്ലേ,ഞങ്ങളുടെ കൈകള്‍ ശുദ്ധമാണ് എന്ന ഭാവത്തില്‍ ശ്രീശാന്തുമാരുടെ സ്വഭാവശുദ്ധിയെ  മുന്‍ നിര്‍ത്തി അപ്പോഴും ആദര്‍ശലോകം പണിതു കൊണ്ടിരിക്കും കോര്‍പ്പറേറ്റുകള്‍.
ആയിരക്കണക്കിനു കോടികളുടെ കളികളാണ് ഐ.പി.എല്ലില്‍ അരങ്ങേറുന്നതെന്ന്  പറയപ്പെടുന്നു.അതില്‍ ഏതാനും ചെറുകോടികളുടെ ഇടപാടുകളാണ് പുറത്തു  വന്നിട്ടുള്ളത്.ബാക്കിയുള്ളതിന്റെ കണക്കും കളികളും നടന്നതെവിടെ എന്ന് അരും ചോദിക്കുന്നില്ല.ശ്രീശാന്തിനെ കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നു മാത്രമല്ല,   ശ്രീശാന്തിനെ മുന്‍ നിര്‍ത്തി ക്രിക്കറ്റില്‍ ശുദ്ധീകരണത്തിന്റെ ഒരു അന്തരീക്ഷമുണ്ടാക്കാനും കഴിയും.മാന്യന്മാരുടെ കളിയായതിനാല്‍ എന്തെങ്കിലും പറഞ്ഞാല്‍ മാന്യത പോകുമെന്നു പേടിച്ച് മറ്റുള്ളവരും കോര്‍പ്പറേറ്റുകള്‍ക്ക് തലകുലുക്കിക്കൊടുക്കും. പക്ഷെ വമ്പന്‍ സ്രാ‍വുകള്‍ ഇപ്പോള്‍ കോര്‍പ്പറേറ്റിന്‍ കരയില്‍ തന്നെയാണ് തമ്പടിച്സിരിക്കുന്നത്.വമ്പന്‍ സ്രാവുകളുടെ വായില്‍ നോക്കിയിരിക്കാന്‍  എല്ലാവര്‍ക്കും ഒരു സുഖമൊക്കെയുണ്ടേ.ക്രിക്കറ്റും അതു തന്നെയാണ് നമ്മെക്കൊണ്ടു നിരന്തരം ചെയ്യിക്കുന്നത്.



Saturday, May 4, 2013

ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്?

ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്?


വാഴച്ചാലില്‍ കുത്തനെയുള്ള നീരൊഴുക്കിന്‍  കരയില്‍ ഒരു ബോര്‍ഡുണ്ട്.

“വെള്ളച്ചാട്ടത്തില്‍ മരിച്ചവരുടെ എണ്ണവും അടുത്തത് നിങ്ങളാവരുത് “എന്ന മുന്നറിയിപ്പും.

കുറച്ച് കാലം കഴിയുമ്പോള്‍ നമുക്ക് മറ്റൊരു ബോര്‍ഡും കൂടി ഇവിടെ പ്രതീക്ഷിക്കാം.

“ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്” . 

പദ്ധതിക്കു മേല്‍ പദ്ധതികള്‍ പണിത് അതിരപ്പിള്ളിയേയും ചാലക്കുടി പുഴയേയും നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു കേരളത്തില്‍ ക്ഷേമം കൊണ്ടുവരുന്ന ജനാധിപത്യ സര്‍ക്കാരുകള്‍.
വംശവിനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാടര്‍ ആദിവാസികള്‍,പുഴയെ കുടിവെള്ളം കൃഷിവെള്ളം എന്നിവക്കാശ്രയിക്കുന്ന മനുഷ്യജാലം,ജന്തു സസ്യ വൈവിധ്യങ്ങള്‍.
ഇവയെ തള്ളിയാണ് അണക്കെട്ടുയര്‍ത്താന്‍ പോകുന്നത്.അതും തുച്ഛമായ വൈദ്യുതിക്കു വേണ്ടി.

പുഴകളെ നശിപ്പിക്കുന്ന, അതിരപ്പിള്ളിയെ ഇല്ലാതാക്കുന്ന ഭരണത്തിലിരിക്കുന്നവരുടെയും പ്രതിപക്ഷത്തിരിക്കുന്നവരുടേയും  വ്യാജവികസന നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരന്നുകഴിഞ്ഞു.

സമരത്തില്‍ കൈകോര്‍ക്കേണ്ടത് ലോകത്തെ  ഹൃദയം കൊണ്ടു കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യന്റെയും കടമയും ഉത്തരവാദിത്വവുമാണ്.


(ഓരോ  മഴയും ഓരോ വേനലും മനുഷ്യരോടു പറഞ്ഞു തരുന്നുണ്ട്   ഈ ലോകം എങ്ങോട്ടെന്ന്. പ്രകൃതിയെ നോക്കി പഠിക്കാത്തവരെ  ഇനിയുള്ള കാലം   മനുഷ്യരെന്നു വിളിക്കാം.ഭാരതപ്പുഴ വറ്റി വരണ്ടു,മനുഷ്യരും സസ്യ ജന്തുക്കളും വെയിലില്‍ വെന്തുരുകുന്നു.ഇപ്പോഴുമവിടെ മണലെടുപ്പ് നിര്‍ബ്ബാധം തുടരുന്നു.ഒരു രാഷ്ട്രീ‍യവും ഒരു മനുഷ്യനും ചോദിക്കാനില്ല. 
കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് രാവിലെ പുഴ കാണാന്‍ പോയി.വരണ്ടൊട്ടിയ പുഴയുടെ അവസാന ഞരമ്പുപോലെ ചെറിയ നീ‍രൊഴുക്ക്.അതിനെ മനുഷ്യര്‍ മാത്രമല്ല,പറവകളും കാലികളും ആര്‍ത്തിയോടെ സമീപിക്കുന്നു.കരയില്‍ ഒരു മുസ്ലീം പള്ളി.അതിന്റെ ഗേറ്റില്‍ എഴുതിവെച്ചിരിക്കുന്നു.“പള്ളിപ്പറമ്പിലൂടെ മണല്‍ കൊണ്ടു പോകാന്‍ പാടുള്ളതല്ല ”.ഭക്തി തീരെ വശമില്ലാത്ത ഞാന്‍  പള്ളിക്കും കമ്മിറ്റിക്കും നിശബ്ദമായ  അഭിവാദ്യം നല്‍കി.ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കെതിരെ  നിശബ്ദത പാലിച്ചാലും   അനുഭവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ തോതിലുള്ള പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരുമെന്നു തന്നെ പ്രത്യാശിക്കാം.)


http://marjaaran.blogspot.com/

Sunday, April 28, 2013

അവിഹിതത്തിന്റെ പേരാണു ബിയോടി








ഞങ്ങളുടെ   വാടാനപ്പള്ളിയില്‍ ഭരതന്‍ എന്നൊരാളുണ്ട്,എന്റെ നാടെന്നു പറയാന്‍ പറ്റില്ല.കാരണം എന്റെ മാത്രം നാടല്ല.പിന്നെ പേരിനൊപ്പം നാടിന്റെയും വീട്ടുപേരും ജാതിപ്പേരും അച്ഛനമ്മമാരുടെ പേരൊക്കെ വെക്കുന്നത് മറ്റു പല പ്രശ്നങ്ങള്‍ കൊണ്ടായിരിക്കും.അവരെ വെറുതെ വിടുക.പറഞ്ഞു വന്നത് ഭരതന്‍ എന്നൊരാളെപ്പറ്റിയാണ്.ഒരു ദിവസം ഞങ്ങള്‍  ഈസ്റ്റ് എല്‍.പി.സ്കൂളിന്നരികിലെ റോഡരികില്‍ കൂട്ടിയിട്ട   മുന്‍ മന്ത്രി ഗംഗാധരന്റെ പൈപ്പിന്മേല്‍ ഇരിക്കവെ  
   ഉയരം കുറഞ്ഞ് ഏകദേശം ശങ്കരാടിയെപ്പോലെ ഇരിക്കുന്ന ഒരാള്‍ ഞങ്ങള്‍ക്കു നേരെ നടന്നുവരുന്നു.
 .ആരോ പറഞ്ഞു.'ശങ്കരാടിയെപ്പോലെ '.ഉടന്‍
വന്നു ഭരതന്റെ മറുപടി.
‘പോലെയല്ല, ശങ്കരാടി തന്നെയാണ്.
ഇക്കഥ തല്‍ക്കാലം
ഇവിടെയിരിക്കട്ടെ.ഇപ്പോ പാലിയേക്കരയാണ് നമ്മുടെ ഫോക്കസ്.അവിടെയാണ് കേരളത്തിന്റെ സമരമുഖം.


മുഴുനീള മാര്‍ക്സിസ്റ്റായ സുഹൃത്ത് എന്നെ വിളിച്ചു.അതും നിര്‍ദയമായ സമയത്ത്.ഉറക്കത്തിലായിരുന്ന എന്നെ.

‘കാള്‍ മാര്‍ക്സ് ജെന്നിയുടെ വെറും ഭര്‍ത്താവ് മാത്രമല്ലെന്ന് നിനക്ക് മനസ്സിലായില്ലെ‘!
എന്ന് സുഹൃത്ത്.എനിക്കൊന്നും മനസ്സിലായില്ല.പക്ഷെ വരാന്‍ പോകുന്നത് മാര്‍ക്സിസത്തില്‍ നിന്നുള്ള ഒരടിയായിരിക്കുമെന്ന് ഞാനൂഹിച്ചു. വിളിച്ച 'അവന്‍ സഖാവ് '   ചരിത്രത്തിലും മാര്‍ക്സിസത്തിലും അവഗാഹമുള്ള ഒരാളായിരുന്നു.ബബ്ബബ മാര്‍ക്സിസ്റ്റല്ലായിരുന്നു.സംഗതി
ശരിയായിരുന്നു.ഉദ്ധരിണിയില്‍ പെട്ട് ജീവിക്കുന്ന ഒരാള്‍ കൂടിയായിരുന്നു 'അവന്‍ സഖാവ്'.'അവന്‍ സഖാവ്' രാത്രിയെന്നില്ലാതെ,പാതിരാത്രിയെന്നില്ലാതെ മാര്‍ക്സിസം ഉദ്ധരിച്ചു.

“ലോക വിപണി രൂപികൃതമാവുന്നതോടു കൂടി ബൂര്‍ഷ്വാസിയുടെ ചരിത്രത്തിലെ പുരോഗമനപരമായ മുഖം അസ്തമിക്കും”.ഇതെല്ലാം എത്രയോ മുമ്പേ എഴുതിവെച്ചിരിക്കുന്നു നമ്മുടെ തലമൂത്ത സഖാവ്.മനുഷ്യത്വരഹിതമായ കോര്‍പ്പറേറ്റ് യുഗത്തെ മുന്‍നിര്‍ത്തിയായിരുന്നു ഈ മാര്‍ക്സിസ്റ്റ് ഉദ്ധരണി.ഇതേക്കുറിച്ച് കുറെ സംസാരിച്ച
ശേഷം ഞാന്‍ ചോദിച്ചു.നമ്മുടെ പാര്‍ട്ടിക്ക് ഈ നിലപാടില്ലല്ലൊ?
.ജനാധിപത്യ പാര്‍ട്ടി ആയതിന്റെതാണ് ഈ പരിമിതിയെന്ന് ‘അവന്‍ സഖാവ്’സമ്മതിച്ചു.സമൂഹത്തിന്റെ അലകും പിടിയുമൊക്കെ കോര്‍പ്പറേറ്റുകള്‍ പിടി മുറുക്കുമ്പോഴും
ഭരണത്തിലേക്കുള്ള എളുപ്പവഴികള്‍ ആണല്ലോ പാര്‍ട്ടി പിന്തുടരുന്നത് എന്നൊക്കെ
പറഞ്ഞ് അവന്‍ സഖാവിനെ പാതിരാത്രിയിലും വിരട്ടാന്‍ നോക്കി,(ഭരണം എന്നാല്‍ ഒരു വിരട്ടാണ്. വിലകയറ്റി വിരട്ടുക,നികുതി കയറ്റി വിരട്ടുക,യുദ്ധമെന്ന് വിരട്ടുക,സദാചാരം പറഞ്ഞ് വിരട്ടുക,വര്‍ഗ്ഗിയത കത്തിച്ച് വിരട്ടുക,വംശീയത കാട്ടി വിരട്ടുക,ചരിത്രം കാട്ടി വിരട്ടുക.ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വാഗ്ദാനങ്ങള്‍ നിരത്തി വിരട്ടുക.ഈ വിരട്ടലില്‍ വീണു പോകുന്നവരാണ് ജനാധിപത്യത്തിന്റെ നെടും തൂണുകളായ "ആധാറി'നുടമകളുമായ സാദാ മനുഷ്യര്‍  .അവന്‍ സഖാവിന്റെ മുന്നില്‍ അതൊന്നും വിലപ്പോവില്ലെന്ന് മനസ്സിലായിട്ടു കൂടി.ബി.ഒ.ടി പോലുള്ള ജനങ്ങളെ പിഴിഞ്ഞു കൊണ്ടു
പോകുന്ന കോര്‍പ്പറേറ്റ് ഭീകരന്മാര്‍ക്കെതിരെ എന്താണ് പാര്‍ട്ടിയുടെ പോളിസി
എന്നൊക്കെ എളിയ ബുദ്ധിയില്‍ ചോദിച്ചു പോയി ഞാന്‍  .പാര്‍ട്ടിയെ പറ്റി ഒരു ചുക്കും മണിലാലിനറിയില്ലെന്ന് കൊമ്പുകുലുക്കി അവന്‍ സഖാവ് പിന്‍വാങ്ങി.



ഇന്റര്‍ നെറ്റില്‍ നിന്നും,സഖാക്കളായ സുഹൃത്തുക്കളില്‍ നിന്നും, പാലിയേക്കരയിലെ
സമരമുഖങ്ങളില്‍ നിന്നുമൊക്കെ ബി ഒ ടി അനുബന്ധമായ കുറെ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു
വെച്ചിരുന്നു.അതിന്റെ തിരയിളക്കത്തില്‍ ഞാന്‍ കുറെ അന്തസില്ലാത്ത
രീതിയില്‍ അവന്‍ സഖാവിനോടു സംസാരിച്ചു(ആവേശം മൂത്താല്‍ ആരും അങ്ങിനെയാണ്.അന്തസില്ലാത്ത ഭാഷ അത്ര മോശമല്ലെന്നും ചിലയിടങ്ങളില്‍ അതു നിര്‍ബ്ബന്ധമായി വേണമെന്നും എം.എന്‍ .വിജയന്‍ സഖാവ് പറഞ്ഞതായി ഓര്‍ക്കുന്നു.പാര്‍ട്ടിയെ വിട് മാര്‍ക്സിസത്തെക്കുറിച്ച്
സംസാരിക്കാമെന്ന് അവന്‍ സഖാവ്.അതാണ് നല്ലതെന്നും ഞാന്‍ സഖാവ്.സ്ഥാപനങ്ങള്‍
അങ്ങിനെയാണ്.നേര്‍വഴിക്ക് പോകില്ല.പാര്‍ട്ടിയും ഒരു സാദാ സ്ഥാപനമാവുന്നു.(ആദര്‍ശദാമ്പത്യം എന്നു പറയുന്നതു പോലെ ആദര്‍ശ മാര്‍ക്സിസവും ഒരു തമാശയാണൊ.) അഭിപ്രായങ്ങള്‍  ,താല്പര്യങ്ങള്‍ അതിനെ
അശ്ലീലമാക്കിയിരിക്കും.അതു കൊണ്ടാണ് കാര്യം നടക്കണമെങ്കില്‍ കരുണാകരന്‍
വേണമെന്ന് കേരളം പറയുന്നത്.കരുണാകരന്റെ കഴിവല്ല, ജനാധിപത്യത്തിന്റെ
കുറവാണ് ഒരു വ്യക്തിയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുന്നതിലൂടെ തെളിയുന്നത്.


സത്യം പറഞ്ഞാല്‍ ഇനി മുതല്‍ ജനാധിപത്യത്തിന് ഇന്ത്യയില്‍ യാതൊരു കാര്യമില്ല.എല്ലാം
മേഖലയിലും കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയിരിക്കുന്നു.സംസ്കാരത്തില്‍ ,
കലയില്‍ .  കച്ചവടത്തില്‍ , രാഷ്ട്രീയത്തില്‍ അഴിമതി വിരുദ്ധപോരാട്ടത്തില്‍
എല്ലാം അവര്‍ കലവും ചട്ടിയുമായി സ്ഥിരതാമസമാക്കിത്തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയക്കാരക്കെങ്കില്‍ പത്തു സെന്റുമതി,കൊടികുത്താനും പ്രസംഗിക്കാനും. പത്തായം മുടിച്ചേ കോര്‍പ്പറേറ്റുകള്‍ അടങ്ങു.നിയമം
നിര്‍മ്മിക്കാന്‍ അവര്‍ ജനാധിപത്യത്തിന്റെ പ്രതിനിധികളെ
വിലക്കെടുക്കും,അഴിമതി നടത്തും, അഴിമതിക്കെതിരെയുള്ള സമരം സ്പോണ്‍സര്‍
ചെയ്യും.അങ്ങിനെ വിപ്ലവമുഖമുള്ള കോര്‍പ്പറേറ്റുകള്‍ വരും.അണ്ണാഹസാരെമാരെ അവര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും.



കോര്‍പ്പറേറ്റുകളുടെ ചിറകിന്നടിയില്‍ കുറെ നേരം ഇരുന്നു കുണ്ടി ചൂടാവുമ്പോള്‍
നാട്ടാരെ ഒന്നു ബോദ്ധ്യപ്പെടുത്താന്‍ രാഷ്ട്രീയക്കാര്‍ ശരീരം ഒന്നു കുടയും, അത്ര
തന്നെ.വീണ്ടും വീണ്ടും തള്ളക്കോഴി കുട്ടികളോടെന്ന പോലെ വാ വാ എന്ന് കുറുകിക്കൊണ്ടിരിക്കും.ഇതിനും മേലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും
ചെയ്യാനില്ല.ഒട്ടി നില്‍ക്കുക തന്നെ.അത്രക്ക് വിപുലമാകുന്നു അതിന്റെ
സുഖസൗകര്യങ്ങള്‍  .ജനങ്ങളിന്‍ നിന്ന് മാക്സിമം വലിച്ചെടുത്ത് രസിക്കുക തന്നെ ഉത്തമം.
  സംരക്ഷകരോട് നീതി പുലര്‍ത്തുക എന്ന ഒറ്റ അജണ്ടയിലേക്ക്
ഭരണാധികാരികള്‍ മാറ്റപ്പെട്ടിരിക്കുന്നു.തൊഴിലാളികളോടു പോകാന്‍ പറ.

രാഷ്ട്രീയക്കാരെ വെറുതെ വിടുക.അവരുടെ സില്‍ക്ക് ജുബ്ബകള്‍ ചുളിയാന്‍ നമ്മള്‍ അനുവദിക്കരുത്.ആയതിനാല്‍ ബി.ഓ.ടിക്കെതിരെ പാലിയേക്കരയില്‍ ആരംഭിച്ച സമരം കേരളത്തിലെ ജനങ്ങള്‍
ഏറ്റെടുക്കേണ്ട സമരമാകുന്നു.എല്ലാ അര്‍ത്ഥത്തിലും ജനസമ്പത്ത്
കൊള്ളയടിക്കുന്ന ഈ സം വിധാനത്തിനെതിരെ നമ്മള്‍ സംസാരിച്ചു
തുടങ്ങേണ്ടീയിരിക്കുന്നു.അതായിരിക്കും മലയാളത്തിന്റെ പുതിയ രാഷ്ട്രീയം,ലോകത്തിന്റെയും.


അത്രമേല്‍ സാരാംശമുള്ള
സമരമാണത്.കോണ്‍ഗ്രസ്സിനേയും വ്യവസ്ഥാപിത കമ്യൂണിസത്തേയുമൊന്നും ഇവിടെ
പ്രതീക്ഷിക്കേണ്ട.ബി.ഒ.ടി വികസനമാണെന്നവര്‍ പറയും.ആരുടെ വികസനം എന്നു
മാത്രം ചോദിക്കരുത്.ബംഗാളികളും ഉത്തരേന്ത്യയില്‍ നിന്നുള്ളവരും നമ്മുടെ വമ്പന്‍ കെട്ടിടങ്ങള്‍ക്കു മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്നതു കണ്ടിട്ടില്ലെ.ഇതാണ് വികസനം. പാവങ്ങളെ അമ്പരിപ്പിക്കുക.കഴ്ചകളും വികസനമാവുന്നു.അതുകൊണ്ടാണല്ലോ ലുലു സെന്ററിലേക്ക് സ്കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ ടൂര്‍ പോകുന്നത്.വീഗാ ലാന്റ് ഇപ്പോള്‍ രണ്ടാമതെ വരൂ. കാണാന്‍ കാശു വേണ്ടല്ലോ.പക്ഷെ നിങ്ങളവിടെ പോയെ തീരൂ,പിന്നെയും പിന്നെയും.
നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോളുമുണ്ട്,മനുഷ്യത്വത്തിന്റേതായ നടപ്പാതകള്‍ ,മനുഷ്യന്റെതായ കാല്പാടുകള്‍ . വീട്ടില്‍ നിന്നും അകലെയുള്ള മെയിന്‍ റോഡിലേക്കെത്തണമെങ്കില്‍ എത്രയെത്ര വീടുകള്‍ താണ്ടണം.എത്ര മനുഷ്യരെ തൊടണം.എത്ര വര്‍ത്തമാനങ്ങള്‍ കേള്‍ക്കണം. ചില വീടിന്റെ അടുക്കള ഭാഗത്തൂടെ,ചില വീടിന്റെ അകത്തളങ്ങളിലൂടെ,ചിലതിന്റെ പിന്നമ്പുറങ്ങളിലൂടെ ചാച്ചും ചെരിഞ്ഞും നിവര്‍ന്നുമൊക്കെ നടന്നു വേണം കവല പിടിക്കാന്‍  .ഈ യാത്രക്കൊരു സംഗീതമുണ്ട്.മനുഷ്യരുടെ എത്രയെത്ര  അവസ്ഥകള്‍  ,കല്യാണം,മരണം,സ്നേഹം,വിദ്വേഷം എന്നിവയിലൂടെ നമ്മള്‍ കടന്നു പോകുന്നു.തികച്ചും മാനുഷികമായിരുന്നു ഈ യാത്രകള്‍ .ഇപ്പോഴും ഗ്രാമങ്ങള്‍ ഇതെല്ലാം കാത്തു സൂക്ഷിക്കുന്നു.വികസനമധികമായി എത്തതിനാല്‍ തെയ്യം തിറ എന്നൊക്കെ ഇപ്പോഴും പറഞ്ഞു നടക്കുന്ന കണ്ണൂര്‍ കാസര്‍കോട് ഭാഗങ്ങളില്‍ മനുഷ്യരിലൂടെയുള്ള യാത്രകള്‍ മനോഹരമാണ്.തെയ്യം കാണാന്‍ പോയ ഞങ്ങള്‍ അഞ്ചെട്ടു പേരെ ഒന്നു രണ്ടു മൈല്‍ നടക്കേണ്ട ദൂരം ഒരു ഗ്രാമം രണ്ടുമൂന്നു മിനിറ്റ് കൊണ്ട് അവരുടെ ആവാസത്തിലൂടെ കടത്തിവിട്ട് ലക്ഷ്യമെത്തിച്ചത് അത്ഭുതകരമായ അനുഭവമായിരുന്നു,പ്രത്യേകിച്ച് തിരുവിതാം കൂറുകാരായ ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക്.മതിലുകളിലില്ല,വേലികളില്ല.മനുഷ്യന്റെ  കൈകളിലൂടെയാണ് നാം ഇവിടെ സഞ്ചരിക്കുക.

ഇപ്പോള്‍ നമ്മുടെ നടപ്പിനെ,യാത്രയെ,ദൂരത്തെ,സ്വപ്നങ്ങളെ എല്ലാം നിയന്ത്രിക്കാന്‍ ബി.ഒ.ടി.എന്ന കോര്‍പ്പറേറ്റ് വ്യവസ്ഥ വന്നിരിക്കുന്നു.എല്ലാം ഇവരെ ഏല്പിച്ചാല്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന് ഭരണകൂടത്തിന് കൈമലര്‍ത്താം.മന്ത്രിയുടെ കുടുംബകാര്യങ്ങള്‍ നോക്കാന്‍ മുഖ്യമന്ത്രിക്ക് ഇഷ്ടം പോലെ സമയവും കിട്ടും. പോക്കറ്റിലേക്ക് കിട്ടേണ്ടത് കിട്ടുകയും ചെയ്യും.ജനകീയ പിരിവുകള്‍ നിര്‍ത്തലാക്കിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോള്‍ ‘നിങ്ങളുടെ കയ്യില്‍ നിന്നൊന്നും വേണ്ടെ ’എന്ന് ജനങ്ങളോട് ഉദാരമതികളാവുന്നു.എന്നാല്‍ അവന്റെ കീശയിലെ ഓരോ തുട്ടും ഊറ്റിയെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.അവിടെ നിന്നൊരുമിച്ച് വാങ്ങിയാല്‍ മതി.

സര്‍ക്കാരും കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കരും  തമ്മിലെ അവിഹിത ബന്ധമാണ് ബി.ഒ.ടി.

ബൈബിളില്‍ പറയുന്നതു പോലെ ‘അവന്‍ പല രൂപത്തിലും വരും’.റോഡിന്റെ രൂപത്തിലും ജലത്തിന്റെ രൂപത്തിലും വായുവിന്റെ രൂപത്തില്‍ പോലും.ഇനി ബി ഒ ടി യുടെ രൂപത്തിലും.

മനുഷ്യ ജീവിതത്തിലെ അവിഹിതമായ(സദാചാരികളുടെ ഭാഷയില്‍  സ്ത്രീപുരുഷബന്ധത്തെ  മാത്രമേ സദാചാര സംരക്ഷകരായ ഭരണകൂടം പിടിച്ച് ജയിലില്‍ അടക്കൂ.ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ ,അതിനു കൂട്ടുനില്‍ക്കുന്നു നമ്മുടെ ജനകീയഭരണകൂടങ്ങള്‍  .ഈ അവിഹിതത്തെ തെരുവില്‍ നിര്‍ത്തി പൊരിക്കേണ്ടത് ജനങ്ങളുടെ കടമയാണ്. സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ബഹു ദൂരം അതിവേഗത്തില്‍ മുന്നോട്ടു പോയിരിക്കുന്നു. 
ഇന്ന് സഞ്ചാരത്തിനു മേലെയാണെങ്കില്‍ നാളെ വെള്ളം വൈദ്യുതി വായു എന്നിവക്ക് മേലെയും ബി.ഒ.ടി ക്കാര്‍ വരും.കുടിക്കണമെങ്കില്‍ ശ്വസിക്കണമെങ്കില്‍ സ്വപ്നം കാണണമെങ്കില്‍ ടോള്‍ കൊടുക്കേണ്ടി വരുന്ന കാലം വിദൂരമല്ല.വെള്ളം ബി.ഒ.ടി യിന്‍ കീഴിലാക്കിയതിന്‍ പേരില്‍ പല രാജ്യങ്ങളിലും നടക്കുന്ന സമരം ദേശീയ പ്രക്ഷോഭമായി വികസിച്ചിരിക്കുന്നു.കോര്‍പ്പറേറ്റുകളില്‍ നിന്നും അവരുടെ ദാസന്മാരായ രാഷ്ട്രീയക്കരില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ മറ്റൊരു സമരമുഖത്തേക്ക് ജനങ്ങള്‍ മാര്‍ച്ചു ചെയ്യുന്ന കാലം അതിവേഗം വരുമെന്നും അത് ബഹു ദൂരം സഞ്ചരിക്കുമെന്നും പ്രത്യാശിക്കുക.

ഭരതന്‍ പറഞ്ഞതു പോലെ ഭരണകര്‍ത്താക്കള്‍  കോര്‍പ്പറേറ്റുകളുടെ പാവകളെ പോലെയല്ല  അവരുടെ  പാവകള്‍ തന്നെയാകുന്നു.

Wednesday, April 17, 2013

ബോധി കോളേജ്,വാടാനപ്പിള്ളി പി.ഒ.(നിലവില്‍ ഇല്ല)

 
 






ണ്ടുപണ്ട്  ട്യൂട്ടോറിയല്‍ കോളേജ് എന്ന പേരോടു കൂടിയ  സ്ഥാപനങ്ങള്‍  നാടുനീളെ   പ്രവര്‍ത്തിച്ചുപോന്നിരുന്നു  .വിദ്യാര്‍ത്ഥികളില്‍ പത്താം ക്ലാസ്സ് തോറ്റ് തുന്നം പാടിയവരുടെയും  കോളേജില്‍ സീറ്റു കിട്ടാത്ത ഇരുന്നൂറ്റിപ്പത്തെന്ന മിനിമം മാര്‍ക്കുകാരുടെയും,   വിവാഹാര്‍ത്ഥികളായ  പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രദര്‍ശനത്തിനു വെക്കാവുന്ന ഒരിടം എന്ന നിലയിലും,കോളേജില്‍ പ്രേമിക്കാന്‍ ഇടം കിട്ടാതെ വന്ന പുരുഷന്മാരുടെ ഇച്ഛാഭംഗം  ഒഴിവാക്കാനുള്ള  അത്താണി എന്ന നിലയിലുമൊക്കെ ഈ സ്ഥാപങ്ങള്‍ അതിന്റെ സാമൂഹികവും മാനുഷികവുമായ നിയോഗങ്ങള്‍  നിര്‍വ്വഹിച്ചു പോന്നിരുന്നു.





   കോളേജ് വിട്ട് എന്തുചെയ്യണമെന്നറിയാതെ എത്തും പിടിയും കിട്ടാതെ മാനത്തു നോക്കി നിന്നവര്‍ക്ക് കണ്ണില്‍ത്തടഞ്ഞത്   ഏതെങ്കിലും ട്യൂട്ടോറിയല്‍ കോളേജിന്റെ സൈന്‍ ബോര്‍ഡായിരിക്കും.അവര്‍ക്കും  ഒരു ഇടത്താവളം കിട്ടി.കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഇനിയെന്ത്   എന്നറിയാതെ ഉഴലുന്നവരാണിവിടെ അധികം വന്നെത്തിയത്.ഒന്നുമില്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് ഒന്നിനും കൊള്ളിങ്കില്‍  പൊളിറ്റിക്സ് എന്ന രീതിയില്‍ തൊഴില്‍ സംസ്കാരം ഇന്നത്തെപ്പോലെ അന്ന്  വളര്‍ന്നിരുന്നില്ല അന്ന്.ഇന്നാണെങ്കില്‍ ആര്‍ക്കും എഞ്ചിനീയറിംഗിനു ചേരാം,അല്ലെങ്കില്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാം.   ഇവിടെ ആര്‍ക്കും ചേരാം, എന്തും പഠിപ്പിക്കാം.   ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ നിന്നും  പഠിച്ചിറങ്ങിയ അഥവാ പടിയിറങ്ങിയ  ഡോക്ടര്‍മാര്‍ പി.എസ്.സി. ടെസ്റ്റ് എഴുതിയ കഥ കേട്ടുകാണുമല്ലോ.കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആ‍ര്‍ എന്നതിനുത്തരമായി ചില ഡോക്ടര്‍മാര്‍ എഴുതിയത്,കേരളത്തില്‍ വിദ്യാഭ്യാസത്തിനു മന്ത്രിയുണ്ടോ,അതിന്റെ ആവശ്യമുണ്ടൊ എന്നൊക്കെയാണ്.    അവര്‍ അങ്ങിനെ വിചാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.പി.എസ്.സി.ചെയര്‍മാന്‍ പോലും നാണംകെട്ടുപോയി,വൈദ്യന്മാരുടെ ജെനറല്‍ നോളേജില്‍. യൂണിവേര്‍സിറ്റിയില്‍ പഠിക്കുന്നവരും മന്ത്രിയുണ്ടോ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.



എന്തായാലും  പി.എസ്.സി.ടെസ്റ്റ് എഴുതാനും എഴുതിയതിനു ശേഷം കാലാകാലങ്ങള്‍ കാത്തിരിക്കാനുമുള്ളതായി  ഈ സ്ഥലം ഉപകരിച്ചു.സര്‍ക്കാര്‍ ജോലി കിട്ടാത്തവരും ഗള്‍ഫില്‍ പോകാന്‍ കഴിയാത്തവരുമൊക്കെ  സഹപ്രവര്‍ത്തകയെ ഈ കൂരയില്‍ നിന്നും കണ്ടെത്തി ശിഷ്ട ജീവിതം അവിടെത്തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു,ജനിച്ചാല്‍  എവിടെയെങ്കിലും അവസാനിക്കണമല്ലോ.അത് ട്യൂട്ടോറിയലില്‍ ആയാ‍ലെന്ത്. പെണ്ണാലോചിക്കുമ്പോള്‍ നിന്നു തിരിയാന്‍ ഒരു ജോലി നിര്‍ബ്ബന്ധം.ട്യൂട്ടോറിയല്‍ ആണെങ്കിലും അദ്ധ്യാപകരാണല്ലൊ.ചെറിയ ചമ്മലോടെയെങ്കിലും തലയുയര്‍ത്തി പറയാം,വാദ്ധ്യാരാണെന്ന്.എവിടെയെന്ന് ചോദിക്കുമ്പോളാണ് തല ചൊറിയേണ്ടിവരിക.അതു കൊണ്ടു കൂടിയാണ്  ഒരേ കൂരയില്‍ നിന്നു തന്നെ പെണ്ണാലോചിക്കുന്നത്,ഒന്നുകില്‍ വിദ്യാര്‍ത്ഥി,അല്ലെങ്കില്‍ സഹപ്രവര്‍ത്തക.




ട്യൂട്ടോറിയല്‍ കോളേജെന്നെ ഇട്ടാവട്ടത്തില്‍ നിന്നും ജീവിതപരീക്ഷണങ്ങളുടെ ഇരുണ്ട ലോകത്തേക്ക് ഇണയുടെ കൈപിടിച്ചു പൊയവര്‍ അവിടെ നിന്നും പാസ്സായി പോയവരേക്കാള്‍ പതിന്മടങ്ങാകുന്നു.ജയിച്ചവരെ ചെറിയ പരസ്യ പോസ്റ്ററില്‍ ഒതുക്കാം.കൈപിടിച്ചു പോയവരുടെ കാര്യത്തിലാണെങ്കില്‍ കയ്യും കണക്കുമില്ല.



വെറും പ്രണയങ്ങള്‍ വേറെയും.പ്രണയപരാജയങ്ങളുടെ കണ്ണീര്‍ക്കടലായിരുന്നു ഒരു കാലത്ത് ട്യൂട്ടോറിയല്‍ കോളേജുകള്‍.
പ്രണയങ്ങള്‍ പൂക്കുന്നതും കൊഴിയുന്നതും കാണാന്‍ എന്തു രസമാകുന്നു.   പ്രണയിച്ചു വിവാഹം കഴിക്കുന്നത്,പ്രണയിച്ചു വഞ്ചിക്കുന്നതിനു സമമാകുന്നു എന്നു തിരിഞ്ഞത് ഇക്കാലത്താണ്.ഏതോ തീരദേശ കവി പാടിയതു പോലെ വേരുകള്‍ക്ക്  അയവിറക്കാന്‍   കൊഴിഞ്ഞ പൂക്കള്‍ വേണം.മനുഷ്യനു അയവിറക്കാന്‍  നഷ്ട പ്രണയങ്ങളും. നഷ്ട പ്രണയങ്ങളുടെ കൂറ്റന്‍ ഫാക്ടറിയാണ് ട്യൂട്ടോറിയല്‍ കോളേജുകള്‍  .ലോകം മുഴുവന്‍ പ്രണയം അയവിറക്കുന്നതു നിങ്ങള്‍ ശ്രദ്ധിച്ചി ട്ടില്ല്ലെ? .പക്ഷെ, അവരെല്ലാം ട്യൂട്ടോറിയല്‍ കോളേജില്‍ പഠിച്ചവരാകണമെന്നില്ല.






ഫിലിം സൊസൈറ്റി,നാടക പ്രവര്‍ത്തനങ്ങള്‍ ,നവരാഷ്ട്രീയ ചിന്തകള്‍,യുക്തിവാദം,മിശ്രവിവാഹ സംഘം, എന്നിവയെല്ലാം  പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ  ഭാഗമായിരുന്നു.പുരോഗമനപരമായ ആശയങ്ങള്‍ ഉല്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്ന ഒരു സ്ഥാപനം കൂടിയായിരുന്നു തോറ്റോടിക്കോളേജ് എന്ന് കുറ്റപ്പേരുള്ള ഈ ട്യൂട്ടോറിയല്‍ കോളെജുകള്‍ .


ലൈബ്രറികള്‍ പോലെ ഒരു പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങളാവാനും  വലിയ സംഭാവനകള്‍ നല്‍കാനും ഇത്തരം സ്ഥാപനങ്ങള്‍ ഉതകിയിട്ടുണ്ട്.പ്രകൃതി ,ചരിത്രം,സാഹിത്യം,സിനിമ,നാടകം ,പ്രണയം  തുടങ്ങി മാവോ ചിന്തകള്‍ ഇവിടെ പാഠ്യവിഷയമാവാറുണ്ട്.   വഴിതെറ്റിക്കുന്ന പുസ്തകങ്ങള്‍   ഇത്തരം സ്ഥാപനങ്ങളില്‍   തലതിരിഞ്ഞ ചില യുവാക്കള്‍ വില്പനക്കായി കൊണ്ടുവരുമായിരുന്നു.അന്നിതെല്ലാം കൊണ്ടുവന്നവനെ  ഇന്നു കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്നു തോന്നുന്നുണ്ട്. വിപ്ലവം തോക്കിന്‍ കുഴലിലൂടെ,രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു,കാറ്റിനൊപ്പം ഒരു കുട്ട നിറയെ ഉമ്മകള്‍  എന്നൊക്കെയുള്ള അബദ്ധങ്ങള്‍  ഈ പുസ്തകങ്ങളില്‍ നിന്നും വീണുകിട്ടിയതായിരുന്നു.ഒറ്റവൈക്കോല്‍ വിപ്ലവം,മര്‍ദ്ദനത്തിന്റെ ബോധനശാസ്ത്രം എന്നിങ്ങനെ  ഒരുപാടു ലോകോത്തര ചിന്തകള്‍ ഇവിടെ കയറിയിറങ്ങിയിട്ടുണ്ട്.വാള്‍ടര്‍  ബെഞ്ചമിന്‍ ,അഡോണ,വില്‍ഹം റീഹ്,മാര്‍ക്വേസ്,സെക്കന്റ് സെക്സ്,കാഫ്ക ,നെരൂദ  സില്‍വിയ പ്ലാത്ത്,ഇസഡോറ ഡങ്കന്‍  ,   ,കടമ്മനിട്ട,സ്ച്ചിദാനന്ദന്‍,കെ.ജി.എസ്,ആറ്റൂര്‍,സി.ആര്‍.പരമേശ്വരന്‍,ആനന്ദ്,വിജയന്‍,മാധവിക്കുട്ടി,തര്‍ക്കോവ്സ്കി,ഗോദാര്‍ദ് ,ലൂയി ബുനുവല്‍,ഋതിക്ക് ഘട്ടക്ക് ,അലന്‍ റെനെ,അരവിന്ദന്‍,ജോണ്‍ എബ്രഹാം,അടൂര്‍,സത്യജിത് റായി    എന്നിങ്ങനെ ലോകം ചുറ്റിക്കറങ്ങി നിന്നു, ഞങ്ങളുടെ ബോധി കോളേജ് പരിസരങ്ങളില്‍.പലയിടത്തും ഇതു തന്നെയായിക്കാം സ്ഥിതിഗതികള്‍.


ആശയരൂപീകരണത്തില്‍ ഞങ്ങള്‍ക്കിടയില്‍ പ്രധാനി ടി.അര്‍.രമേഷായിരുന്നു.അന്നും ഇന്നും രമേഷ് വായനയും ചിന്താപദ്ധതിയുമായി ഞങ്ങള്‍ക്കിടയിലുണ്ട്.  രാഷ്ട്രീയപക്ഷം പിടിച്ച്   മികച്ച  ഭാഷയിലെഴുതിയ നോട്ടീസുകളാണ്   എക്കാലത്തേക്കും രമേഷിന്റെ  മികച്ച സൃഷ്ടികള്‍.നിത്യഹരിതം പ്രേംനസീര്‍ രാഷ്ട്രീയത്തിലിറങ്ങി വാടാനപ്പിള്ളിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ രമേഷ് എഴുതിയ നോട്ടീസ് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.മരിച്ചവരെ കുറിച്ച് നല്ലതേ പറയാവൂ എന്നൊരു വഴക്കം ഉള്ളതിനാല്‍ അത് ഓര്‍മ്മയില്‍ തന്നെ കിടക്കട്ടെ.ഇപ്പോള്‍ രമേഷ് രാഷ്ട്രീയ ലേഖനങ്ങളും എഴുതിത്തുടങ്ങിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ രണ്ടു ബോധി കോളേജുകളുണ്ട്,ഒന്ന് ഞങ്ങള്‍  വാടാനപ്പള്ളിക്കാരുടെ.പിന്നെയുള്ളത് വേലൂരുള്ള ശേഖരന്‍ മാഷുടെ.ഈ സ്ഥാപങ്ങള്‍ പരസ്പരം ബ്രാഞ്ചുകളോ ഹെഡ് ഓഫീസോ അല്ല.  പരസ്പരം അറിയാം.ഏകദേശം ഒരേ തൂവല്‍ പക്ഷികളെ പോലെ തോന്നുമെങ്കിലും അങ്ങിനെയല്ല.ശേഖരന്‍ മാഷ് പ്രൊഫഷണലായി ചെയ്യുന്നു.ഞങ്ങള്‍ വാടാനപ്പള്ളിക്കാര്‍ തോന്നിയതു പോലെ ചെയ്യുന്നു,ഏതു കാര്യത്തിലുമെന്നപോലെ.ചിലപ്പോള്‍ ഒരേ പോലുള്ള പരസ്യ പോസ്റ്ററുകള്‍ അടിച്ച് മറ്റുള്ളവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.പോസ്റ്റര്‍ അടിക്കുന്നതിലെ ചിലവു കുറക്കാനായിരുന്നു ഇത്.ബാലചിത്രകാരനായ ക്ലിന്റിന്റെ ചിത്രം വെച്ചിറക്കിയ പോസ്റ്റര്‍ മനോഹരമായിരുന്നു.


ഏതൊരു കോളേജിനും ഒരു പ്രിന്‍സിപ്പല്‍ ഉണ്ടായിരിക്കണം എന്നു ദൈവകല്പനയുള്ളതു പോലെ ട്യൂട്ടോറിയല്‍ കോളേജിനും ഉണ്ടായിരുന്നു  അങ്ങിനെ ഒരേര്‍പ്പാട്.ഫീസ് കൊടുത്തില്ലെങ്കില്‍ മാത്രം കുട്ടികള്‍ പ്രിന്‍സിപ്പലിനെ അറിയും.അതാണയാളുടെ പണി.വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് പിരിക്കുക,ക്ലാസ്സെടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുക.പ്രിന്‍സിപ്പലിനെ കാണുമ്പോള്‍ അടുത്തുള്ള മാവിലോ പ്ലാവിലോ ഓടിക്കയറി യിരിക്കുന്ന  കുട്ടികളെ അന്നൊക്കെ കാണുമായിരുന്നു.പ്രകൃതിസ്നേഹികളായതിനാല്‍ മരങ്ങള്‍ മുറിച്ചുകളയാനും പറ്റില്ല.



  ബോധി  വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് അധികം വാങ്ങാറില്ല.ക്ലാസ്സ് സമയത്ത് പലപ്പോഴും ഓഫീസ് മുറിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇവിടെ ട്യൂഷനു വരുന്നതില്‍ വലിയ കാര്യമൊന്നുമുണ്ടായിരുന്നില്ല.അമ്പലത്തിലൊക്കെ പോകുന്നതു പോലെ വരുന്നു,പോകുന്നു.ഒന്നും സംഭവിക്കില്ല.ഓലമറക്കപ്പറത്തിരുന്ന് ചര്‍ച്ച കേട്ട വിദ്യാര്‍ത്ഥികള്‍ ഈ മാഷന്മാര്‍ക്കെന്താ  ഭ്രാന്തായൊ എന്ന് ഉല്‍ക്കണ്ഠപ്പെട്ടിട്ടുണ്ടായിരിക്കണം. (അതിന്റെ ഓര്‍മ്മയിലാണെന്നു തോന്നുന്നു  പഴയ വിദ്യാര്‍ത്ഥിനി പൂനെയില്‍  വെച്ചു കണ്ടപ്പോള്‍ അമ്പരന്നു നിന്നു, ഒരു നിമിഷം). ആയതിനാല്‍ പ്രിന്‍സിപ്പല്‍ ആയ ഗഫൂറിനു ഏതിന്റെ പേരിലാണ് ഫീസ് വാങ്ങുക എന്നൊരു ശങ്കയും കുറ്റബോധവുമുണ്ടായിരുന്നു.നാലു മുളയും രണ്ടുകെട്ടു ഓലയുമുണ്ടെങ്കില്‍ ആര്‍ക്കും പ്രിന്‍സിപ്പല്‍ ആവാന്‍ കഴിയുമെന്നൊരു വിചാരം ഗഫൂറിനു മാത്രമല്ല, എല്ലാവര്‍ക്കും ഉണ്ടായിരുന്നു.(പക്ഷെ ഇപ്പോള്‍ ഗഫൂര്‍ സീരിയസ് ആണ്.നല്ല നിലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു.ഇതു കണ്ടു ഞാന്‍ മൂക്കത്തു വിരല്‍ വെച്ചു പോയി.ഗഫൂറും നല്ല ശമരിയക്കാരനായിരിക്കുന്നു.)



ചര്‍ച്ചകള്‍ ഒരുവഴിക്കും പിള്ളേര്‍ മറ്റൊരു വഴിക്കും എന്നുള്ളതാണിവിടുത്തെ രീതി.ചര്‍ച്ചക്കിടവേളകളില്‍ മാധവേട്ടന്റെ ചായക്കടയിലേക്ക് മാഷന്മാര്‍ ഒന്നടങ്കം മാര്‍ച്ച് ചെയ്യും.(ടീച്ചര്‍മാര്‍ക്ക് അന്നൊന്നും ടീഷോപ്പില്‍ പ്രവേശനമില്ലായിരുന്നു.)   അവിടേയും ചര്‍ച്ച.പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്നു പറയുമ്പോലെ. ഞങ്ങള്‍ ചായക്കടയിലേക്ക് പോകുന്നതും കാത്ത്  ബേബി വാച്ച കമ്പനി എന്ന പേരില്‍      ഒരാള്‍ കണ്ണില്‍ ഐ ഗ്ലാസ്സും വെച്ചിരിപ്പുണ്ടാകും.കൈവാച്ചോ ടൈമ്പീസോ,ക്ലോക്കോ റിപ്പയറിനു വന്നവരുടെ കയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങി ഞങ്ങളുടെ ബില്‍ കൊടുക്കാനുള്ള പണവുമായി സുകുവേട്ടന്‍   വെയിലിലേക്കിറങ്ങും.അല്ലെങ്കില്‍ സുകുവേട്ടന്‍ വരുന്നതു വരെ ചര്‍ച്ച തുടരേണ്ടി വരും (ബേബി വാച്ച കമ്പനിയിലെ സുകുവേട്ടന്‍ .കടുത്ത കമ്യൂണിസം കൊണ്ടു കറുത്തു പോകുകയും ബീഡിവലി ചായ എന്നിവയുടെ അമിതമായ ഉപയോഗത്താല്‍ ശോഷിച്ചു പോകുകയും ചെയ്ത ഒരു മാന്യദേഹം.ഈയിടെ സുകുവേട്ടന്‍ ഡോക്ടറെ കണ്ടു.എന്താ രോഗം എന്നതിന് ബീഡിവലിച്ചു പുക അകത്തേക്കെടുക്കാന്‍ വലിയ ബുദ്ധിമുട്ടെന്നു പറഞ്ഞ് ഡോക്ടറെ കുടുകുടാ ചിരിപ്പിച്ച മാന്യദേഹമാകുന്നു .പിടിച്ചപിടി ഡോക്ടര്‍ കത്തിച്ച സിഗാര്‍ കുത്തിക്കെടുത്തി സുകുവേട്ടന്റെ പുകവലി എല്ലാക്കാലത്തേക്കും നിരോധിച്ചു ഉത്തരിവിറക്കി.ഇപ്പോ കടക്കാര്‍ പോലും സുകുവേട്ടനു സിഗാര്‍ കൊടുക്കില്ല.ഇപ്പോള്‍ സുകുവേട്ടന്റെ പ്രായം തെറ്റായി നന്നാക്കിയ വാച്ചു പോലെ പിറകോട്ടു പോയ്ക്കൊണ്ടിരിക്കുന്നു.)സഖാവ് രാഘവേട്ടനും സുകുവേട്ടനൊപ്പം കൂടും.(ശാഠ്യകമ്യൂണിസ്റ്റായ രാഘവേട്ടന്‍ അടിച്ചാല്‍ തിരിച്ചടിക്കുന്ന ആളാണ്.ഒരിക്കല്‍ സബ് ഇന്‍സ്പെക്ടറേയും ഇങ്ങിനെ തിരിച്ചടിച്ചു.ഒരു ചെവിക്കടിച്ചാല്‍ മറുചെവി കാണിച്ചു കൊടുക്കുന്നതാണ് ഗാന്ധിജിയുടെ നാട്ടില്‍ പിഴച്ചുപോകാന്‍ നല്ലതെന്ന് പാര്‍ട്ടി ഉപദേശിച്ചു.രാഘവേട്ടന്‍    കേസ് കോടുത്ത്           

സബ്  ഇന്‍ സ്പെക്ടറെ         വട്ടംകറക്കി   സര്‍ക്കിള്‍ ഇസ്പെക്ടറാക്കി.മരിച്ചാല്‍ ബോഡി മെഡിക്കല്‍ കോളേജില്‍ ഏല്പിക്കാന്‍ പറഞ്ഞ് രാഘവേട്ടന്‍ ഞങ്ങളുടെ നാട്ടിലെ  റിയല്‍ കമ്യൂണിസ്റ്റായി മാറി.) സൗമ്യമായി പുകവലിച്ചും കുറുകിയും   സുകുവേട്ടന്‍  ചര്‍ച്ചയില്‍ പങ്കെടുക്കും.ഇരുതലയന്‍ പാമ്പുകളെ പോലെ   പുകയും കുറുകലും  സന്തോഷത്തിന്റെ രണ്ടറ്റങ്ങളായിരുന്നു  സുകുവേട്ടന്.





  ചായ പരിപ്പുവട പുഴുങ്ങിയ മുട്ട ബോണ്ട സുഗിയന്‍ പഴമ്പൊരി എന്നിവക്കു ശേഷം വീണ്ടും ഓഫീസ്,ചര്‍ച്ച.ചര്‍ച്ചകളാണോ സമൂഹത്തെ നിലനിര്‍ത്തുന്നത് എന്ന് അന്നൊക്കെ തോന്നിയിട്ടുണ്ട്,അന്നത്തെ തീപ്പൊരി ചിതറും ചര്‍ച്ചകള്‍ കേട്ടിട്ട്.ചര്‍ച്ചകള്‍ ട്യൂട്ടോറിയല്‍ കോളേജുകളെ നിലനിര്‍ത്തില്ല എന്ന് അക്കാലം തന്നെ മനസ്സിലായി.സ്വാഭാവികമായും ബോധിജീവിതം സ്വാഭാവികമരണത്തിലെത്തി.


പരസ്പരം ചര്‍ച്ച ചെയ്തു ബോറടിക്കുമ്പോള്‍ പുറമെ നിന്ന് ആളുകളെ കൊണ്ടു വരും.അപ്പോ ജീവന്‍ കലാവേദിയെന്നോ,ലെഫ്റ്റ് പ്ലാറ്റ് ഫോം എന്നൊ തിയ്യട്രിക്കള്‍ ഗാതറിംഗ് എന്നോ സ്ക്രീന്‍ ഫിലിം സൊസൈറ്റി എന്നൊ പേരിടും.സച്ചിദാനന്ദന്‍ , ആനന്ദ്  ,രാജന്‍ കുരിക്കള്‍ ,കെ.വേണു ,കടമ്മനിട്ട , ബാലചന്ദ്രന്‍ ചുള്ളിക്കാട് ,എം. ഗംഗാധരന്‍ ,കെ.ജി.ശങ്കരപ്പിള്ള,നീലന്‍ ,ഐ.ഷണ്മുഖദാസ്,അയ്യപ്പന്‍ ,  എന്നിങ്ങനെ പ്രഗല്‍ഭന്മാര്‍ പലരും വന്നു,ഞങ്ങളെ ചര്‍ച്ചകള്‍ കൊണ്ട് പൊറുതിമുട്ടിക്കാന്‍ .ജോണ്‍ പല വട്ടം വരനൊരുങ്ങിയതായിരുന്നു.എവിടെയോ വഴിമുട്ടി.ജോണ്‍ അനുസ്മരണത്തിന് എം.എന്‍.വിജയനെ ക്ഷണിക്കാന്‍ ധര്‍മ്മടത്തു പോയി.ഒരിക്കലെങ്കിലും ജോണിനെ നേരില്‍ കണ്ടെങ്കില്‍ അനുസ്മരണത്തിനു വരുമായിരുന്നു എന്ന് എം.എന്‍.വിജയന്‍.ഒരിക്കല്‍ കാണലിന്റെ വക്കില്‍ എത്തിയതായിരുന്നു.പക്ഷെ ജോണ്‍   തെന്നിപ്പോയി.ചിവീടുകളുടെ ശബ്ദം പശ്ചാത്തലമായ ആ  വീട്ടില്‍ ഒന്നൊന്നര മണിക്കൂര്‍ എം.എന്‍.വിജയനൊപ്പം ചിലവിട്ടത് നല്ലൊരോര്‍മ്മയാണ്.തളിക്കുളം കമ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ എം.എന്‍.വിജയനെ കൈക്കലാക്കുന്നതിനു മുമ്പാണിതൊക്കെ.



ജോണ്‍ എബ്രഹാമും ഒഡേസയും അമ്മ അറിയാനുമായി മുന്നോട്ടു പോയപ്പോള്‍ ഞങ്ങള്‍ വാടാനപ്പള്ളിയില്‍ സ്ക്രീന്‍ ഫിലിം സൊസൈറ്റി തുടങ്ങി.മണലൂര്‍ കേന്ദ്രമാക്കി കാരമുക്കിലെ വിശ്വന്റെ നേതൃത്വത്തില്‍ പ്രേരണ ഫിലിം സൊസൈറ്റി ഉണ്ടായിരുന്നു.പ്രേരണ നിന്നു പോയപ്പോളാണ് ഞങ്ങള്‍ പുറപ്പെട്ടത്. ആദ്യ സിനിമ പുഡോവ്ക്കിന്റെ അമ്മ (മാര്‍ക്സിം ഗോര്‍ക്കി അമ്മയുടെ സിനിമാരൂപം)തന്നെ ആവട്ടെ എന്നുറച്ചു.അമ്മ അറിയാനു വേണ്ടി പണം പിരിച്ചു നല്‍കി.ഗള്‍ഫില്‍ നിന്നും തമ്പിയേട്ടനും സാമിയുമൊക്കെ ഇതിലേക്ക് സഹകരിച്ചു.അന്നത്തെ സമൂഹത്തില്‍ നിലവാരത്തിനു വേണ്ടി ശാഠ്യം പിടിക്കുന്ന ഒരു വിഭാഗം സജീവമായി ഉണ്ടായിരുന്നു,ഇന്നില്ലാതെ പോകുന്നതും അതാണ്.നിസാര്‍ അഹമ്മദ് പറഞ്ഞതു പോലെ സ്റ്റാന്‍ഡേര്‍ഡുകളില്‍ നിന്നും സ്വതന്ത്ര്യം നേടിയ ഒരു ജനതായണിന്ന്.തറ സിനിമകളെ ചുമന്ന് ക്ലാസ്സിക്കുകള്‍ എന്നു കൂവിവിളിച്ചുകൊണ്ട് നടക്കുന്നത് അതു കൊണ്ടാണ്.

ബാദല്‍ സര്‍ക്കാരിന്റെ ഭോമക്ക്   ജോസ് ചിറമല്‍ മലയാളത്തില്‍ രംഗഭാഷയൊരുക്കിയപ്പോള്‍ ഒട്ടനവധി വേദികള്‍ ഞങ്ങളൊരുക്കിക്കൊടുത്തു.സതീഷ് മായന്നൂര്‍, ഷാജി വര്‍ഗീസ്,കെ.കെ.രാജന്‍,രാജുമാഷ്,ജയചന്ദ്രന്‍,ശ്യാം,ഷാജന്‍, എ.വി.ശ്രീകുമാര്‍ എന്നിവരൊക്കെയാണ് ഓര്‍മ്മയില്‍.ജോസേട്ടനും,ശ്യാമും ഇന്നില്ല.


കെ.കെ.രാജനും,സി.ആര്‍.രാജനും ജയചന്ദ്രനുമൊക്കെ അരങ്ങിലെത്തിച്ച ടാഗോറിന്റെ സ്കെച്ചുകളും    നാടകത്തെക്കുറിച്ചുള്ള നല്ല  ഓര്‍മ്മകളാകുന്നു.
ഡ്രാമ സ്കൂള്‍ സമരകാലത്ത് മനുജോസ് (ഇടക്കിടെ ഞങ്ങള്‍ കൂട്ടിമുട്ടുന്നു),ടി.വി.ബാ‍ലകൃഷ്ണന്‍(യു.എ.ഇ യില്‍ പോയപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു.ബാലകൃഷ്ണന്‍ നാടകം കളിച്ചു,ഞാന്‍ സിനിമ കാണിച്ചു.ഒരേ വീട്ടില്‍ താമസിച്ചു,ഒരേ ഗ്ലാസില്‍ കുടിച്ചു.സഞ്ജുവിന്റെ വീടായതിനാല്‍ സഞ്ജുവും അവിടെ ഉണ്ടായിരുന്നു.) ,ശ്രീലത(ഇന്റര്‍നെറ്റില്‍ ചെന്നാല്‍ അമേരിക്കയിലിരുന്ന് ശ്രീലത ഹായ് പറയുന്നത് കാണാം),പ്രേംകുമാര്‍(ഇന്നത്തെ നടന്‍,അന്നും ഇന്നും പരിചയമില്ല.ഈ ടീമില്‍ പ്രേം പ്രസാദും ഉണ്ടായിരുന്നു എന്നും ഓര്‍മ്മ പറയുന്നു.) തുടങ്ങിയവര്‍ റീഫണ്ട് എന്ന നാടകവുമായി ഇതു വഴി വന്നിട്ടുണ്ട്.നന്നായി അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു അത്.സമരമുഖത്ത് മുദ്രാവാക്യങ്ങളും കവിതയായി മാറുമെന്നു പറയും പോലെ ഒരനുഭവം.



ജാതിമതപരിഗണനക്കപ്പുറത്തേക്ക് കയറി പ്രണയിക്കുന്നവര്‍ വീട്ടില്‍ നിന്നും കുറ്റിയും പറിച്ച് ബോധിയിലേക്ക് ഓടിവരാറുണ്ട്.മണി മാസ്റ്റര്‍,പ്രിന്റിംഗ് പ്രസ് നടത്തുന്ന ഗനി എന്നിവര്‍ക്ക് യുക്തിവാദത്തിന്റെയും തദ്വാര മിശ്രവിവാഹ സംഘത്തിന്റേയും അസ്കിതയുള്ളവരാകുന്നു.ഇവര്‍ വഴിയാണ് പ്രണയാര്‍ത്ഥികള്‍ ഇവിടെയെത്തുക.സാദാവിവാഹമാണെങ്കില്‍ ദൈവം തുണ,കുറ്റിയും പറിച്ചുള്ള  പരിപാടിയാണെങ്കില്‍ യുക്തിവാദികള്‍/മിശ്രവിവാഹിതര്‍  തുണൈ.ചില പെണ്‍കുട്ടികള്‍ പ്രണയം മൂക്കുമ്പോള്‍   
ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് മറക്കും.അവര്‍ക്ക് പ്രായം തികയുന്നതുവരെ  പുറത്തറിയിക്കാതെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നു.അങ്ങിനെ എന്തൊക്കെ കാര്യങ്ങള്‍ ഈ ഓലഷെഡിന്റെ തണലില്‍ നടന്നിരിക്കുന്നു. 

വിവാഹത്തില്‍ പ്രണയത്തില്‍ കുടുംബത്തില്‍ സിനിമയില്‍ സാഹിത്യത്തില്‍ നാടകത്തില്‍ എന്തിനു ഭക്ഷണത്തിന്റെ കാര്യത്തില്‍  പോലും ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നു.നിര്‍മ്മല ടീച്ചറുടെ കാര്യമാണോര്‍മ്മ വരുന്നത്.



ഞങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള ടീച്ചറായിരുന്നു അവര്‍.ഞങ്ങള്‍ ചര്‍ച്ചചെയ്യുന്നത് എന്താണെന്ന് ബോധ്യം ഇല്ലെങ്കിലും ഞങ്ങളുടെ പ്രാന്തിനോട് അനുഭാവമോ സഹതാപമോ അവര്‍ക്കുണ്ടായിരുന്നിരിക്കണം.അങ്ങിനെയിരിക്കെ മൂടും മുലയും വളര്‍ന്ന എല്ലാ പെണ്ണുങ്ങളും ഒരിക്കലെങ്കിലും നേരിടേണ്ട ഒരവസ്ഥ അവര്‍ക്കുമുണ്ടാകുന്നു.ഒരു കോന്തന്റെ ആലോചന.ടി കോന്തന്‍ സി.ബി.ഐയില്‍ നിന്നുള്ളവന്‍.ബോധിയിലെ പുരോഗമനക്കാര്‍ ടീച്ചറെ തലങ്ങും വിലങ്ങും ബോധവല്‍ക്കരിക്കുന്നു.ഭരണകൂടത്തിന്റെ പിച്ചാം കത്തിയാണ് സി.ബി.ഐ എന്നും മര്‍ദ്ദനോപകരണത്തെ  എന്തിനെടുത്ത് മടിയില്‍ വെക്കുന്നു എന്നൊക്കെ ടീച്ചറെ പ്രബുദ്ധവല്‍ക്കരിക്കാന്‍ എല്ലാവരും മത്സരിച്ചു.എല്ലാം കേട്ടിരുന്ന ടീച്ചര്‍ക്ക് സി.ബി.ഐ.എന്നാല്‍ മമ്മൂട്ടിയെപ്പോലെ കയ്യും കെട്ടി നടപ്പല്ലെന്നും എന്തോ പന്തികേടുണ്ടെന്ന് മനസിലായിട്ടോ എന്തോ,

"നിങ്ങള്‍ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി.ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു കൂടി ഒന്നു പറഞ്ഞു തരിക”  നല്ല മലയാളം അദ്ധ്യാപികയായ അവര്‍ പച്ച മലയാളത്തില്‍ തന്നെ എല്ലാവരോടുമായി ചോദിച്ചു.മറുപടിക്കു പകരം എല്ലാവരും സ്വയം രക്ഷാപരമായ നിശബ്ദത പാലിച്ചു .ചോക്കും ചൂരലും ഓഫീസ് മുറിയില്‍ ഉപേക്ഷിച്ച് സാരി നേരെയാക്കി  ടീച്ചര്‍ പടിയിറങ്ങിപ്പോകുന്നത് മറ്റൊരു ബോധിയോര്‍മ്മയാണ്.  

ഈ ടീച്ചറെ കാണാന്‍ എന്റെ അമ്മ ബോധി കോളേജില്‍ വന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്.മാര്‍ക്കറ്റില്‍ പോയി വരുന്ന വഴിക്ക് കോളേജ് വഴി വെച്ചു പിടിച്ചതാണ്.കയ്യില്‍ മീന്‍പൊതിയുമുണ്ടായിരുന്നു. ക്ലാസെടുക്കുന്ന ടീച്ചറെ അമ്മ ചെറ്റ പൊക്കി നോക്കി കുറച്ചു നേരം നിന്നുവത്രെ.   എന്തിനു കണ്ടു,എന്തു തോന്നി എന്നൊന്നും മരിക്കുന്നതുവരെ  അമ്മ പറഞ്ഞതുമില്ല.

നിര്‍മ്മല ടീച്ചറിപ്പോള്‍ മര്‍ദ്ദനോപകരണത്തിന്റെ മൃദുലഭാവമായി ദാമ്പത്യം തകര്‍ക്കുകയാണെന്നാണ് ഈയിടെ വാടാനപ്പിള്ളിയില്‍ നിന്നും കിട്ടിയ വിവരം.

ലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി പോലെയായി ഞങ്ങള്‍.  ആവിഷ്കാര സ്വാതന്ത്ര്യ സമര കാലമായിരുന്നു തലക്ക് തീപിടിച്ച മറ്റൊരു  കാ‍ലം. പി.എം.ആന്റണിയുടെ കുരിശിന്റെ വഴി നാടകനിരോധനമായിരുന്നു ഇതിനു കാരണമായിത്തീര്‍ന്നത്. സംസ്ഥാനത്തൊട്ടാകെ ഇതിന്റെ അലയൊലികള്‍ ഉണ്ടായി.ഞങ്ങളും സമരമുഖത്തേക്കിറങ്ങി നിന്നു.തൃശൂരില്‍ നടന്ന ആവിഷ്കാര സ്വാതന്ത്ര്യ കണ്‍വെന്‍ഷനു വേണ്ടി ഉണര്‍ന്നു.പിന്നെ കവിതയായ്,സംഗീതമായ്,നാടകമായ് ഒക്കെ ഞങ്ങള്‍ പരാവര്‍ത്തനം ചെയ്യുകയായിരുന്നു.മനുഷ്യരെ ഊര്‍ജ്ജിതപ്പെടുത്തുന്നത് സമരമാണെന്ന് അറിയുകയായിരുന്നു.ആര്‍ സമരം ചെയ്യുന്നുവോ അവര്‍ ജീവിക്കുന്നു  എന്ന വിക്ടര്‍ യൂഗോ വചനം ജീവിതത്തത്തോടൊപ്പം വന്നത് അങ്ങിനെയാണ്.തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനാര്‍ഹമായ ഒരു ഇടപെടലായി ഇന്നും ആ സമരം കൊടിപറത്തി നില്‍ക്കുന്നു.
നാടക റിഹേര്‍സല്‍,പോസ്റ്ററൊട്ടിക്കലൊക്കെ കഴിഞ്ഞ് ബോധിയുടെ ബെഞ്ചിലോ ഡെസ്കിലോ മലര്‍ന്നു കിടക്കുമ്പോള്‍  എന്തൊക്കെയായിരിക്കും സ്വപ്നം കണ്ടിരിക്കുക,എന്തായാലും ഇന്നത്തെ ഈ ലോകമല്ല.ഏതൊരു പുതിയ ചിന്തകള്‍ക്കും വാടാനപ്പിള്ളിയിലൂടെ സില്‍ക്ക് റൂട്ടുണ്ടായിരുന്നു അന്ന്.കല്‍ക്കരിഖനിത്തൊഴിലാളികളുടെ കഥകളുമായി വസുധാ 
ജോഷി വോയ്സസ് ഫ്രം ബാലിയാപാല്‍ എന്ന സിനിമയുമായി വന്നു.ചെന്നെയില്‍ നിന്നും സൌദാമിനി സിനിമയുമായി വന്നു.കെ.ജെ.ബേബി വയനാട്ടില്‍ നിന്നും നാടുഗദ്ദികയുമായി വന്നു.പല പല സാ‍ഹിത്യങ്ങള്‍ വന്നു.ചിന്തകള്‍ വന്നു. ലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി ഞങ്ങള്‍ മാറുകയായിരുന്നുവോ?

 


ബോധി അങ്ങിനെ ഒരു വലിയ  വിലാസമായി മാറി. ബോധി ഒരൊഴിയാബാധയായി.അറിയാതെ ഈ മെയിലിലും ബോധി വന്നു കയറി.ബോധി എന്ന പേരും ഒരു ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിട്ട്യൂട്ടും  പിന്നീട് മണിമാഷും സുനന്ദട്ടീച്ചറും കോണ്ടു നടന്നു.അന്നവിടെ ഇരുന്നു തുരുമ്പു കയറിയ ടൈപ്പ് റൈറ്ററില്‍ എ.ബി.സി.ഡി എന്നൊക്കെ വിരല്‍ കൊണ്ടു കുത്തിപ്പിടീച്ചിരുന്നതിന്റെ ഓര്‍മ്മയിലാണ് ഇന്നീ എഴുത്തെല്ലാം സംഭവിക്കുന്നത്,മണിമാസ്റ്റര്‍ക്ക് ലാല്‍ സലാം,വേണമെങ്കില്‍ സുനന്ദടീച്ചര്‍ക്കും.  ബോധി എന്ന  പേരില്‍ കവി സച്ചിദാനന്ദനും ബുദ്ധന്റെ സ്വാധീനവും കൂടിക്കുഴഞ്ഞു കിടപ്പുണ്ട്.സച്ചിദാനന്ദന്റെ ഇരിഞ്ഞാലക്കുട വീടിനും ഇതേ പേരാകുന്നു.അന്നവിടെ ഞങ്ങള്‍ നിത്യ സന്ദര്‍ശകരായിരുന്നു.ആ സ്റ്റോപ്പും ആ വീടും ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്,സച്ചിദാനന്ദന്റെ ജീവനുള്ള  കവിത പോലെ.ബുദ്ധനെക്കാള്‍ ഞങ്ങള്‍ക്കന്നു സച്ചിദാനന്ദനായിരുന്നു.



പിന്നെ കുരിശിന്റെ വഴി നാടക നിരോധനം വരുന്നു.ഞങ്ങള്‍ ഉഷാര്‍ ആവുന്നു.നാടകം കളിക്കുന്നു,കവിത എഴുതുന്നു,സിനിമ കളിക്കുന്നു,രാത്രിയെ പകലാക്കുന്നു.ആര്‍ക്കും വീട്ടില്‍ പോകണമെന്നില്ല.അന്നൊക്കെ വാടാനപ്പള്ളിയില്‍ ഗൂര്‍ഖകളെ ആവശ്യമുണ്ടായിരുന്നില്ല.ഉറക്കമില്ലാതെ സ്വപ്നം കണ്ടു നടക്കുന്ന കുറെ യുവാക്കള്‍ വാടാനപ്പള്ളിയെ ഉണര്‍ത്തി നിര്‍ത്തിയിരുന്നു.പല പല സമരങ്ങളിലും ഞങ്ങള്‍ പങ്കു കൊണ്ടു.തൊഴിലാളികള്‍ ഞങ്ങളുടെ കൂട്ടക്കാരായി.ആവിഷ്കാര സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരുപതോളം പേര്‍ വാടാനപ്പള്ളിക്കാരായിരുന്നു.ഞങ്ങള്‍ വാടാനപ്പള്ളിക്കാരും വിയ്യൂര്‍ ജയിലിലെ ഗോതമ്പുണ്ട തിന്നിട്ടുണ്ട്. പോക്കറ്റടിക്കാര്‍ സുഹൃത്തുക്കളാവുന്നത് അവിടെ വെച്ചാണ്.


 കേസും കൂട്ടവും പിടികിട്ടാത്ത രാഷ്ട്രീയപ്രവര്‍ത്തനവുമൊക്കെ ആയപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും പിടിപ്പതു പണിയായി. അവരും ബോധിയില്‍    കയറിയിറങ്ങാന്‍ തുടങ്ങി.ഒന്നിനും ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ ആരെ സമീപിക്കണമെന്നറിയാതെ പോലീസ് കുഴങ്ങി.ഒടുവില്‍ ഗഫൂര്‍ എന്ന സഖാവിനോടു പോലീസ് കാര്യങ്ങള്‍ തിരക്കുന്നു.


'ആരാ നിങ്ങളുടെ നേതാവ് ' പോലീസിന്റെ ആദ്യ ചോദ്യം.
ഞങ്ങള്‍ക്ക് നേതാവില്ലെന്ന് ഗഫൂര്‍
ഒരാള്‍ നയിക്കാന്‍ വേണ്ടെയെന്ന് പോലീസ്


കൂട്ടമായിട്ടുള്ള തീരുമാനമെന്ന് ഗഫൂര്‍



അങ്ങിനെയെങ്കില്‍ നിങ്ങളില്‍ ഒരാള്‍ക്ക് തെക്കോട്ടു പോകാന്‍ താല്പര്യം,മറ്റൊരാള്‍ക്ക് വടക്കോട്ടു പോകാനും,ബാക്കിയുള്ളോര്‍ക്ക് കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകാന്‍ താല്പര്യമെങ്കില്‍ എന്തു ചെയ്യും.


പോലീസ് ഗഫൂറിനെ കുടുക്കാന്‍ നോക്കി.


പൊതുവെ സൊമ്യനും ശാന്തസ്വരൂപനുമായ ഗഫൂര്‍ പറഞ്ഞു.
കിഴക്കോട്ടു പോകേണ്ടവന്‍ കിഴക്കോട്ടും ചിലപ്പോള്‍ പടിഞ്ഞാറോട്ടും,
പടിഞ്ഞാറോട്ടു പോകേണ്ടവന്‍ പടിഞ്ഞാറോട്ടും അതുമല്ലെങ്കില്‍ തലതിരിഞ്ഞു തെക്കോട്ടും,  


മറ്റിടങ്ങളില്‍ പോകേണ്ടവന്‍ അവിടേക്കും അല്ലെങ്കില്‍ എവിടേക്കും പോകും.


ആര്‍ക്കും വിരോധമൊന്നുമില്ലല്ലോ...........
ഗഫൂര്‍ പറഞ്ഞത് സത്യമായിരുന്നു.ഒരു ചട്ടക്കൂടിനകത്തും ഒതുക്കി വെക്കാന്‍ പാകത്തിലുള്ളവരായിരുന്നില്ല അന്നത്തെ ഞങ്ങള്‍ .കാലം മാറി പലരും ചട്ടക്കൂട്ടിനകത്തേക്ക് കയറി വാതില്‍ അടച്ചു കുറ്റിയിട്ടു.എന്നിട്ടും ചിലര്‍ ബാക്കിയാവുന്നു.കിഴക്കോട്ടെങ്കില്‍ കിഴക്കോട്ട്,വടക്കോട്ടെങ്കില്‍ വടക്കോട്ട് എന്ന സ്വഭാവത്തില്‍  .


ഇത്യാദികളുടെ ഓര്‍മ്മയില്‍  വാടാനപ്പള്ളിയിലേക്ക് സ്ഥലം മാറ്റം എഴുതിത്തരല്ലെ എന്നാണ് ഇപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ചിലുള്ളവരുടെ ആവശ്യം.



ഞങ്ങള്‍ പലവിധമായിരുന്നുവെങ്കിലും പല കാര്യത്തിലും സമാന സ്വഭാവക്കാരായിരുന്നു.കുരിശിന്റെ വഴി നാടകക്കേസില്‍ പെട്ടവരില്‍ വാടാനപ്പള്ളിയിലെ കോണ്‍ഗ്രസ്സ് നേതാവായ ഉണ്ണികൃഷ്ണനുമുണ്ടായിരുന്നു.അന്നവര്‍ യൂത്തായിരുന്നു.ഇപ്പോ മൂത്തു മൂത്തു ഫ്ലക്സിലൊക്കെ കയറി. കോണ്‍ഗ്രസ്സ് സ്വഭാവമുള്ള വിശ്വനാഥന്‍ വയക്കാട്ടിലും ലെഫ്റ്റ് പ്ലാറ്റ് ഫോമിന്റെ പ്രധാന പ്രസംഗകനായിരുന്നു.വിശ്വന്‍ മാഷ് ഇസ്ലാമിയ കോളേജിലെ അദ്ധ്യാപകനായിരുന്നു.അദ്ദേഹം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പ്രചരണം നടത്തിയത് ഇപ്രകാരമായിരുന്നു.(മാഷുടെ പ്രചരാണാര്‍ത്ഥം ബാറ്റില്‍ ഷിപ്പ് പൊട്ടംകിന്‍ എന്ന സിനിമ കളിച്ചത് മറ്റൊരു തമാശ.മാഷെ തോല്പിക്കാന്‍ കപ്പലില്‍ തന്നെയുള്ള ചില കള്ളന്മാര്‍ ചെയ്തതാണ്.പക്ഷെ മാഷ് ജയിച്ച് വഴിയാധാരമായി.)


'അയാള്‍ (വിശ്വന്‍ മാഷ് ) കോളേജില്‍ പോകുമ്പോള്‍ ഇടത്തോട്ടു മുണ്ടുകുത്തുന്നു,തിരിച്ചു വരുമ്പോള്‍ മുണ്ടു വലത്തോട്ടു മാറ്റിക്കുത്തി ഗാന്ധിത്തൊപ്പിവെച്ച്  കോണ്‍ഗ്രസ്സാവുന്നു. ഇതെല്ലാം അഴിച്ചുവെച്ച്  ബോധി കോളേജില്‍ എത്തി കമ്യൂണിസ്റ്റ് തീവ്രവാദിയാവുന്നു..മാഷിപ്പോള്‍ രണ്ടുമല്ലാത്ത അവസ്ഥയിലാണ്.ഇപ്പോള്‍ ഇടതുപക്ഷമാണെന്നാണ്  വാടാനപ്പള്ളിക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.ഈ പ്രായത്തില്‍ അതാണ് ഉത്തമം.



ഷട്ടര്‍ സംവിധായകന്‍ ജോയ് മാത്യു നാടകവുമായി വാടാനപ്പള്ളിയില്‍ കുറെ നാള്‍ അലഞ്ഞതാണ്.അതില്‍ നിന്നൊരു നാടകവും ഉണ്ടായി,ജോസഫ് ‘എന്തു കൊണ്ടു ആത്മഹത്യ ചെയ്തു ‘എന്ന പേരില്‍ .ടി.ആര്‍ .രമേശ് ,പ്രേംപ്രസാദ് ,ചന്ദ്രു എന്ന ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,തിലകന്‍ ,അശോകന്‍ , മണിമാസ്റ്റര്‍ , രാജു  , ഗോകുലന്‍,രഞ്ജിത്,  അസ്ലം ,നജീബ് ,പ്രകാശ് മേനോന്‍ ,പ്രകാശന്‍ ,നജീബ് ,ഷാജഹാന്‍,ഷാനവാസ്,ബാബുരാജ് എന്നിങ്ങനെ ഒരു വലിയ സംഘമായിരുന്നു അത്.അദ്ധ്യാപകരുടെ നിര വേറെയും.വിദ്യാര്‍ത്ഥികളുടെ നിര പിന്നെയും.പ്രേം പ്രസാദ് ഡ്രാമ സ്കൂളില്‍ ചേര്‍ന്നതോടെ നാടകവും ഞങ്ങളോടു ചേര്‍ന്നു നിന്നു.ഡ്രാമ സ്കൂളില്‍ പോയി കുറെ നാടകങ്ങള്‍ കണ്ടു.
ഷേക്സ്പിയര്‍ നാടകങ്ങള്‍ കുറെ കണ്ടിട്ടുണ്ട്, മൂക്കത്ത് വിരല്‍ വെക്കാന്‍ പാകത്തില്‍.ഷേക്സ്പിയര്‍ വായനയേക്കാള്‍ ബഹുദൂരം പിന്നിലായിരുന്നു കണ്ട  എല്ലാ ഷേക്സ്പിയര്‍ നാടകങ്ങളും.ആരോഗ്യവും പരിശീലനവുമില്ലാത്ത നടന്മാര്‍ അരങ്ങില്‍ അപഹാസ്യരാവുന്ന കാഴ്ച ദയനീയമാണ്,ജര്‍മ്മന്‍ സംവിധായകനായ വിം വെന്‍ഡേഴ്സിന്റെ ‘പിന’ എന്ന സിനിമ കണ്ടതിനു ശേഷം പ്രത്യേകിച്ചും.
  മനുഷ്യര്‍ക്ക് എന്തുമാത്രം ചടുലതയും മെയ്‌വഴക്കവും എന്ന്  ഈ ഡോക്യൂമെന്ററി കണ്ടു അതിശയപ്പെട്ടിട്ടുണ്ട്.പലതും പൂട്ടിവെച്ച കള്ളന്മാരാണ് മനുഷ്യന്മാര്‍ എന്നും തോന്നിയിട്ടുണ്ട്.
ബോധി എന്ന പേരിനൊപ്പം ഇപ്പോള്‍ അധികം കാണാനില്ലാത്ത വിജയന്‍,രാധാകൃഷ്ണന്‍,സുട്ട,റാഫി എന്നിവരെയും ഇതെഴുതുമ്പോള്‍  ഓര്‍ക്കേണ്ടതാകുന്നു.പുതുയുഗത്തില്‍ ട്യൂഷനില്‍ അശ്വമേഥം നയിക്കുന്നവരില്‍  പീതുവുമുണ്ട്. 

ഈ എഴുത്തിലെ കാലം തികഞ്ഞ സാഹോദര്യത്തിന്റേതായിരുന്നു.ഏതു കാലത്തും എന്തിനും മീതെ നിര്‍ത്തേണ്ടതും ഇതാണെന്ന  തോന്നലില്‍ നിന്നാണീ എഴുത്ത് തുടങ്ങുന്നത്.





   (പാഠപുസ്തകം മാറിയപ്പോള്‍   ട്യൂട്ടോറിയല്‍ കോളേജ് പൊളിച്ചു പോയ സംഭവവും ഞങ്ങളുടെ നാട്ടിലുണ്ടായി.ആ സ്ഥാപത്തിന്റെ പ്രിന്‍സിപ്പലും  ഫുള്‍ടൈം അദ്ധ്യാപകനുമായ ആള്‍ എബ്രഹാം ലിങ്കന്റെ പാഠം എടുക്കുന്നതു കണ്ടാല്‍ ആരുടെയും കണ്ണു തള്ളിപ്പോകും.പുസ്തകം പോലും കയ്യിലെടുക്കാതെ സിനിമാ പാട്ടു പാടുന്നതു പോലെയായിരുന്നു ആ മാഷ് ക്ലാസ്സെടുത്തിരുന്നത്.കുട്ടികള്‍ മയങ്ങിപ്പോകുമായിരുന്നു മാഷിന്റെ ക്ലാസ്സില്‍. പത്തിരുപത് വര്‍ഷമായി ആ പുസ്തകം നിലവില്‍ വന്നിട്ട്.ഇത്രയും വര്‍ഷങ്ങളിലെ പരിചയമായിരുന്നു മാഷിന്റെ മൂലധനം.പെട്ടെന്നൊരു വര്‍ഷം പുസ്തകം മാറിയതോടെ കോളേജ് പൂട്ടി മാഷ് ഒളിച്ചോടുകയായിരുന്നു.ആദ്യമൊക്കെ എബ്രഹാം ലിങ്കനെ എബ്രഹാം ലിങ്കോളന്‍ എന്നാണ് ഈ മാഷ് ഉച്ചരിച്ചത്.ഇന്നത്തെപ്പോലെ അമേരിക്കന്‍ സാമ്രാജ്യത്വവുമായി നമുക്ക് അന്നത്ര ബന്ധമുണ്ടായിരുന്നില്ല. )
   






Wednesday, March 27, 2013

ഇരുവശങ്ങളിലേക്ക് ചരിഞ്ഞുപോയ ജീവിതം


  1)
കാമ്പസ് കേളി അവസാനിക്കാറായി എന്ന തിരിച്ചറിവില്‍ ലതികയിലും ദിനേശിലും ആഞ്ഞുവീശിയ വികാരത്തെ നിശ്ചയമായും പ്രണയമെന്നു തന്നെ  വിളിക്കാം,അതാണു നല്ലത്.കോളേജില്‍   മറ്റു വികാരങ്ങള്‍ക്കെന്തു സ്ഥാനം.
  കാമ്പസ് തിരയിളക്കങ്ങളില്‍ പലപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു.
ശരീരത്തെ എത്തിപ്പിടിക്കാന്‍ നീളുന്ന ഒരാകര്‍ഷണം അവര്‍ക്കിടയില്‍ നീരാളി പോലെ പടര്‍ന്നിരുന്നു.
തിരകളില്‍ കരപറ്റുന്ന നിര്‍ഭാര വസ്തുക്കളെപ്പോലെ അവര്‍ തൊട്ടുരുമ്മുകയും ആലോലമാടുകയും ചെയ്തു,ആഴങ്ങളിലേക്ക് പിന്‍ വാങ്ങാതെ.
മൂന്നു വര്‍ഷത്തെ ജീവിതം പിരിയുന്നു എന്ന സത്യത്തിനുമുമ്പില്‍ അവര്‍ അമ്പരന്നു.ആ അമ്പരപ്പ് ഒരു തിരിച്ചറിവായിരുന്നു.ആ നിമിഷത്തിന്റെ വൈകാരികമൂര്‍ച്ഛയില്‍ അവര്‍ക്കു മുന്നില്‍ ലോകം വിജനമായി,അവര്‍ നീലിമയോളം സ്വതന്ത്രരായി.
അവരുടെ രക്തക്കുഴലുകള്‍ ഒരേ താളം ചവിട്ടി.
(2)
പോലീസ് സ്റ്റേഷന്റെ മുഷിഞ്ഞ മുറിയില്‍ വീണ്ടെടുക്കാനാവാത്തതും എന്നാല്‍ പ്രകാശം പരത്തുന്നതുമായ മുറിഞ്ഞുപോയ ആ നിമിഷങ്ങളെ  ദിനേശ് ഓര്‍ത്തെടുത്തു. ഒഴിവാക്കാനാവത്തതും   ഹൃദയത്തില്‍ തറക്കുന്നതുമായ അവസ്ഥയെ മറികടക്കാന്‍ ഓര്‍മ്മകളെ ശക്തിപ്പെടുത്തുകയായിരുന്നു.കമ്പിവേലിക്കിടയിലൂടെ പോലീസുകാര്‍ എറിഞ്ഞുതന്ന പുതുവസ്ത്രങ്ങളില്‍ ഒരു യാത്രയുടെ ഇരമ്പം കേള്‍ക്കാം.ഈ യാത്ര കളവിന്റെ ഉറവിടവും വസ്തുക്കളും തിട്ടപ്പെടുത്താനാണ് ,മഞ്ഞിന്‍ പെരുക്കങ്ങള്‍ ജന്മമെടുക്കുന്ന കൊടൈക്കനാലിലേക്ക്.
തണുപ്പിലേക്ക് പറക്കാനുള്ള  ഉത്സാഹം പോലീസുകാരുടെ മുഖത്ത്  നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു,കോളേജ് കാലത്തെ ഉല്ലാസയാത്രകളെ ഓര്‍മ്മിപ്പിക്കുംവിധം.
കളവ് നടത്തുന്നത് ദൂരത്താണെങ്കില്‍ രണ്ടു ദീര്‍ഘയാത്രകള്‍ക്കാണ് സാധ്യത.ഒന്ന് സൌജന്യമായിരിക്കും,പൊലീസ് സംരക്ഷണത്തില്‍ ഭഷണവും താമസവുമുള്‍പ്പെടെ.ചിലപ്പോള്‍ ലഹരിയും.

എന്നിട്ടും യാത്രയുടെ സുഖം കിട്ടിയില്ല, വഴിയിലുടനീളം ലതികയെ തികട്ടിവന്നു.ഒരു ക്ലാസ്സ് മുറി മുഴുവന്‍ ആര്‍ത്തുല്ലസിച്ചുപോയ അതേ വളവുകള്‍,അതേ കയറ്റങ്ങള്‍,തണുപ്പിന്റെ ആരോഹണങ്ങള്‍..
കയറ്റങ്ങള്‍ കിതച്ചു കയറുമ്പോള്‍  മഞ്ഞിന്‍ പക്ഷികള്‍ ശരീരത്തില്‍ ചിറകുരുമ്മി.മദ്യപിച്ചു മത്തരായ പോലീസുകാര്‍ വാചാലരാണ്.
ഓരോ കഥകള്‍ പറഞ്ഞ് ഓരോരുത്തരും കേമന്മാരാവുകയണ്.കള്ളന്മാരായാലും പോലീസുകാരായാലും വെള്ളമടി വിശേഷങ്ങള്‍ക്ക് എവിടേയും വ്യത്യാസമില്ല.കള്ളന്മാരാണെങ്കില്‍ പോലീസിനെ വെട്ടിച്ച കഥ,പോലീസാണെങ്കില്‍ കള്ളന്മാരെ പറ്റിച്ച കഥ.
ചര്‍ച്ചകള്‍ ആത്മഹത്യാ മുനമ്പിന്റെ വക്കിലൂടെയും സഞ്ചരിച്ചു.കാല്പനികരും പരാജിതരുമായ കമിതാക്കള്‍ ഒരിക്കലെങ്കിലും ഇതുപോലെ ഒരു പോയിന്റില്‍ വന്നു ശ്വസമടക്കി നില്‍ക്കാതിരിക്കുമോ!.മലമുകളിലെത്തുമ്പോള്‍ വെയില്‍ എല്ലാ തിളക്കങ്ങളും പ്രദര്‍ശിപ്പിച്ച് വെച്ചിരിക്കുന്നു.
മഞ്ഞിന്റെ ശരീരം ശോഷിച്ചു കൊണ്ടിരുന്നു.
തടാകത്തിനരികെയുള്ള കുന്നിലേക്ക് വണ്ടി തിരിഞ്ഞു.
കുന്നിന്‍ മുകളിലെ  ആ വലിയ  വീട്ടില്‍ പോലീസിന്റെ പണി ആരംഭിക്കുകായാണ്‍..
വീട്ടില്‍ നിന്നും കുരച്ച് പുറത്തേക്ക് വന്ന പട്ടി പന്തികേട് മണത്തറിഞ്ഞ് വേലിക്കപ്പുറത്തേക്ക് അപ്രത്യക്ഷമായി.
രാത്രി കണ്ടതുപോലെയല്ല ഈ വീട്,ഒരു വീടും അങ്ങിനെയായിരിക്കില്ല.
ഇത്ര വലിയ വീട്ടില്‍ നിന്നും കിട്ടിയത് ഒരു ചെറിയ സ്വര്‍ണ്ണച്ചെയിന്‍ മാത്രം.
അതൊന്നുമല്ല കാര്യം.
മാല പൊട്ടിക്കാനുള്ള മല്‍പ്പിടുത്തത്തിനും അലര്‍ച്ചക്കുമിടയില്‍ കോടമഞ്ഞിന്റെ നിശ്ചലതയില്‍ അവിടെ തങ്ങിനിന്ന ഗന്ധം.
എത്ര കാലം കഴിഞ്ഞാലും തങ്ങി നില്‍ക്കുന്നത്,എത്ര മൂടിവെച്ചാലും പൊങ്ങിവരുന്നത്.ആ ഗന്ധം ആ സ്ഥലത്തെ ചിരപരിചിതമായ ഒരിടം പോലെ തോന്നിപ്പിച്ചിരുന്നു.അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ വീട്ടിനുള്ളിലേക്ക് പോയ മേലുദ്യോഗസ്ഥന്‍ കുറച്ചുസമയമെടുത്ത് വിജയിച്ച പുരുഷന്റെ ഗര്‍വ്വോടെ തിരിച്ചു വന്നു.
വസ്ത്രങ്ങള്‍ വിയര്‍പ്പില്‍. ബട്ടനുകള്‍ ഇടാതെയും ക്രമംതെറ്റിയും കിടന്നു,മുഖം കള്ളച്ചിരിയില്‍ തൂങ്ങിയും.
(3)
ഏതൊരു കള്ളനും ഒന്നിടറിപ്പോകുന്ന നിമിഷമെത്തി.
അവള്‍ക്കു മുന്നില്‍ കൊണ്ടു നിര്‍ത്തപ്പെട്ടു.ആദ്യം കണ്ടത് നിറഞ്ഞ കണ്ണുകളായിരുന്നു.
  ആ മുഖത്തെ മരവിപ്പു കണ്ടു.
കൂട്ടത്തില്‍ നിന്നും തെറിച്ചുനിന്ന നരച്ച മുടിയിഴകള്‍.
മാറില്‍ ചുവന്ന പാടുകള്‍ മായാതെ കിടന്നിരുന്നു.
അമര്‍ത്തിയൊന്നു തൊട്ടാല്‍ രക്തം കിനിയുന്ന അവളുടെ ശരീരത്തിന്റെ മൃദുലതയെ ഓര്‍മ്മ വന്നു.
കാമ്പസിന്റെ യൌവ്വനം ഓര്‍മ്മ വന്നു.അവളെ കണ്ടു,അവള്‍ക്കു പിറകില്‍ പലപ്രായത്തില്‍ ചെറുപ്പം വിടാത്ത സ്ത്രീകളെ കണ്ടു. കണ്ണുകളിലെ വരള്‍ച്ച കണ്ടു.പോരുമ്പോള്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞു.
“തൊണ്ടിയും കൊള്ളാം,മുതലും കൊള്ളാം“

വെളിച്ചം കടക്കാത്ത ഗുണാ കേവിന്റെ(guna cave) നിഗൂഡതകളില്‍ ഒറ്റക്കിരിക്കന്‍ തോന്നി, പിന്തുടരുന്ന ഓര്‍മ്മകളെയും ഗന്ധത്തേയും വകഞ്ഞുമാറ്റിക്കൊണ്ട്.......

Sunday, March 24, 2013

കേരളവര്‍മ്മയുടെ ചുമരുകള്‍








കോളേജിനു പിന്നാമ്പുറത്തെ ഊട്ടി എന്ന് വിളിക്കുന്ന ഹരിതംഭംഗി അതേപടി.വാ‍ര്‍ഷികവളയങ്ങള്‍ മരങ്ങളെ കൂടുതല്‍ പ്രൌഢമാക്കി മാറ്റിയിരിക്കുന്നു.ഊഞ്ഞാലാടാന്‍ പാകത്തില്‍ ഉണ്ടായിരുന്ന വള്ളിപ്പടര്‍പ്പുകള്‍ കരുത്തിന്റെ ധാര്‍ഷ്ട്യത്തോടെ ഇളകാന്‍ മടിച്ചുനില്‍ക്കുന്നു.ഓഡിറ്റോറിയത്തിന്റെ പിറകില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആരാലും ശ്രദ്ധിക്കാതെ മാനസികമായ ആഘോഷങ്ങളില്‍.താടിയും ചിരിയുമായി തമ്പിമാഷ് പഴയതുപോലെ  .മഞ്ഞക്കിളികളും മലയാളം ഡീപ്പാര്‍ട്ട്മെന്റും കൈകോര്‍ത്ത്.പഴയ രാമേട്ടന്റെ സ്ഥാനത്ത് ആധുനികമായ കാന്റീന്‍,പക്ഷെ ചൊവ്വും ചേലുമില്ല.കാന്റീനിനു മുന്നില്‍ കാമ്പസിന്റെ പുതിയ കവിത ശ്രീദേവി,തൃപ്രയാര്‍ മണപ്പുറത്തുനിന്നാണ്.

 മരത്തറകള്‍ക്കും അവിടുത്തെ ഇരിപ്പുകള്‍ക്കും പ്രായവ്യത്യാസമില്ല.പണ്ട് അരാജകവാദത്തിന്റെ  ഭാഗമായി കാളവണ്ടിയുമായി കാമ്പസില്‍ കാളവണ്ടിയില്‍ വന്ന താടി ഡേവിസിന്റെ കാലമല്ല ഇത്.സൌഹൃദമായി നിറഞ്ഞാടിയ കെ.ആര്‍.ബീനമാരേയും കണ്ടുകിട്ടില്ല.

‘എത്ര മുറിവുകള്‍ വേണം ഒരു മരണമാകാന്‍,
എത്ര മരണങ്ങള്‍ വേണം ഒരു ജീവിതമാവാന്‍’

എന്ന് ചിത്രം വരച്ച എഴുത്തിലെ      ഒറ്റയാന്‍ മേതില്‍ ഇനിയുമുണ്ടാവണമെങ്കില്‍ കാമ്പസും കാലവും എത്ര കാത്തിരിക്കണം.അടവി പിഴച്ചതും അല്ലാത്തതുമായ യു.ജി.സി വണ്ടികള്‍ കാമ്പസിന്റെ തുറസിനെ കവര്‍ന്നെടുത്തിരിക്കുന്നു.
 ഇതിന്റെ മറവിലും സൌഹൃദങ്ങളും ഹൃദയദാഹങ്ങളും തൊട്ടും  തലോടിയും നില്പുണ്ടാവും.

കൊമ്പന്‍ മീശയും അതുയര്‍ത്തുന്ന ഭീതിയെ തുരത്തുന്ന ചുണ്ടിലെ സൌമ്യതയും ചേര്‍ന്ന പി.കെ.ടി മാഷുടെ സ്മരണ പുതുക്കുന്ന സന്ദര്‍ഭത്തിലേക്കാണ് വര്‍ഷങ്ങള്‍ക്കുശേഷം കേരളവര്‍മ്മയിലെത്തുന്നത്.പികെടിയുടെ മകള്‍ ലണ്ടനില്‍ നൃത്താദ്ധ്യാപികയും സോഷ്യല്‍ വര്‍ക്കറുമായ ശ്രീകല പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു  .ശ്രീകല നൃത്തം വെച്ച കാമ്പസാണ് .
ഹാളിലേക്ക് ഞാന്‍ കയറുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് ചുമരിലെ എഴുത്തിലാണ്.  ചുമരില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു.


ഓരോ ചുമരും ഓരോ ചിത്രത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു .


  സമൂഹത്തിന്റെ മനസ്സാണ് ഓരോ ചുമരും മതിലുകളും വെളിപ്പെടുത്തുന്നത്.ഇപ്പോള്‍            
ആ സ്ഥാ‍നം    ഫ്ലക്സുകള്‍ക്കാണ്.ഫ്ലക്സുകള്‍ നോക്കിയാല്‍ കേരളത്തിന്റെ നിലവാരം   എന്താണെന്ന് ഉറപ്പിക്കാം,നിലവാരത്തകര്‍ച്ചയും.ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കേരളവര്‍മ്മയില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും കാണുക,എന്തായിരിക്കും പുതുതായി കിട്ടുക എന്നൊക്കെ ആലോചിച്ചിരുന്നു.പക്ഷെ ഈ ഒറ്റ ചുമര്‍സാഹിത്യത്തില്‍   കാമ്പസിന്റെ  നിത്യയൌവ്വനം കണ്ടു.മാറുന്നത് കാമ്പസ് വിടുന്നവര്‍ മാത്രമാണ്.


സെമിനാറില്‍ പങ്കെടുത്ത ഇ.രാജന്‍ മാസ്റ്റരും,ചുമതലക്കാരനായ വിനോദ് ചന്ദ്രനും ലളിതട്ടിച്ചറും ഡോ:സര്‍വ്വോത്തമനും മുഖ്യാതിഥിയായ എം.ജി.എസ്.നാരായണനും കേരളവര്‍മ്മയിലെ മുന്‍ കാലങ്ങളെ ഓര്‍മ്മിച്ചു.പി കെ ടി യിലെ മനുഷ്യസ്നേഹത്തെ പുതു തലമുറയ്ക്കായി അവതരിപ്പിച്ചു.മലയാളികള്‍ ചരിത്രരചനയില്‍ വിമുഖരാണെന്നും എം.ജി.എസ്.സമര്‍ത്ഥിച്ചു.


ഇന്നും കേരളവര്‍മ്മയുടെ മനസ്സ് വര്‍ത്തമാനത്തിന്റെതാണ്.  കാലങ്ങളെ എന്നും പുതുമയോടെ സ്വീകരിക്കുന്നത്.ചുമരുകളും ഉള്ളും നവീനമായ വരകള്‍ കൊണ്ടും ചിത്രം കൊണ്ടും നിറക്കുന്നത്.എല്‍.പി,യു.പി,ഹൈസ്കൂളുകളിലെ സൌഹൃദങ്ങള്‍ ഗാഢമാണെന്നായിരുന്നു,അന്നൊക്കെ വിശ്വസിച്ചിരുന്നത്.പക്ഷെ പൊടി മീശ വളര്‍ന്നുതുടങ്ങിയപ്പോള്‍ യൌവ്വനത്തിലേക്ക് വിരിഞ്ഞ പെണ്‍കുട്ടികളുമൊക്കെയായി ചങ്ങാത്തം തുടങ്ങിയപ്പോള്‍ പഴയ എല്‍കേജി ചിന്തകളെല്ലാം കടലെടുത്തു.പൊടിമീശയില്‍ നിന്നാണ് പുരുഷജീവിതം ആരംഭിക്കുന്നത്.



കേരളവര്‍മ്മയിലെ വര്‍ത്തമാനം എപ്പോഴും പഴമക്കാരെക്കുറിച്ചുള്ള അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കും.പ്രത്യേകിച്ചും വിദ്യാര്‍ത്ഥി നേതാക്കളെക്കുറിച്ച്,പിന്നീടുള്ള അവരുടെ വളര്‍ച്ചയെക്കുറിച്ച്.പിന്നെ പ്രകമ്പനം കൊള്ളിച്ച പെണ്‍കുട്ടികളെക്കുറിച്ച്,പരാജയപ്പെട്ട പ്രണയങ്ങളെക്കുറിച്ച്.കേരളവര്‍മ്മയില്‍ പഠിച്ചു എന്ന ഒറ്റക്കാരണത്താല്‍ മുന്മുറക്കാരും പിന്മുറക്കാരും  ഒറ്റ സൌഹൃദത്തില്‍ വരുന്നു പിന്നീടുള്ള കാലങ്ങളില്‍.

ഭാരതീയ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന സുധാകരന്‍ മാസ്റ്ററോട് ലോക സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനക്കാര്‍ക്ക് ചെറിയൊരു വിരോധം.അങ്ങിനെയിരിക്കെ ഒരു ദിവസം തന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്നും റിബേറ്റ് ഖദര്‍മൂണ്ടും ഷര്‍ട്ടും കാണാതായ വിവരം അറിയുന്നു,അതും     വിലകൂടീയ പശയില്‍ തേച്ചുമിനുക്കിവെച്ചത്.പോയതുപോകട്ടെ എന്നും വിചരിച്ച് ഉള്ള തുണിയെടുത്ത് പുതച്ച് കോളേജില്‍ ചെല്ലുമ്പോള്‍ കണ്ട കാഴ്ച മാഷെ അത്ഭുതപ്പെടുത്തി.തന്റെ ഷര്‍ട്ടിട്ട് അന്നത്തെ അഭ്യന്തരമന്ത്രിയായ വയലാര്‍ രവി കോളേജില്‍.അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.മന്ത്രിയുടെ കോലം ഉണ്ടാക്കാന്‍ സൂപ്പന്റെ (ഇപ്പോള്‍ കമ്യൂണിസ്റ്റ് ചൈനക്കാര്‍ക്ക്  കണക്കും കള്ളക്കനക്കും ഉണ്ടാക്കി കൊടുക്കുന്ന സ്ഥാപനം നടത്തുകയാണ്  )നേതൃത്വത്തില്‍ ചൂണ്ടിയതായിരുന്നു ആ വസ്ത്രങ്ങള്‍.

ഇനി സൂപ്പന്‍ പറഞ്ഞ കഥ.ബ്രാക്കറ്റിലെങ്കിലും   സ്വന്തം പേരിടണമെന്ന് സൂപ്പന്‍ പറഞ്ഞതു പ്രകാരം അതു ചെയ്യുന്നു.പേര് സുരേഷ്.എരിഞ്ചേരിയില്‍ ജനനം.എഴുത്തച്ഛന്‍ കുലമാണ്.മതിയല്ലോ.

കുരിശിന്റെ വഴി നിരോധിച്ച കാലം.1987.ശ്രീ കേരളവര്‍മ്മയിലെ എസ്.എഫ്.ഐ സഖാക്കള്‍ക്ക്    പ്രതികരിക്കാതെ              
ഇരിക്കപ്പൊറൂതിയില്ലാതെയായി.  എന്തെങ്കിലും ചെയ്തേപറ്റൂ.(പ്രതികരണം ആണ് തൃശൂര്‍ക്കാ‍രുടെ  ദേശീയസമരം.)  അങ്ങിനെ   നാ‍ടകം ചെയ്യാന്‍ തീരുമാനമായി.  പ്രിന്‍സിപ്പള്‍ അനുമതി നല്‍കിയില്ല.നാടകക്കാരെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്ന  കാലമായിരുന്നു അത്.പി.ജെ.ആന്റണിയാണ് ഈ ഭൂതത്തെ കുടത്തില്‍ നിന്നും ഇറക്കിവിട്ടത്.വികാരം വൃണപ്പെടുന്നൊരു വഹ രോഗം ഇടവകകളില്‍ വ്യാപകമായി പടര്‍ന്നു പിടീച്ച ഒരു കാലമായിരുന്നു അത്.


ആയതിനാല്‍   നാടകമെന്നു  കേട്ടാല്‍ അധികാരികള്‍ വണ്ടിയും വടിയുമായി ചെന്ന്    മുളയിലെ നുള്ളുന്ന   സ്വഭാവവും ഉണ്ടായിരുന്നു.കേരളവര്‍മ്മയിലും പ്രിന്‍സിപ്പല്‍ നാടകത്തെ നിരോധിച്ചു.അങ്ങിനെയിരിക്കെയാ‍ണ് ചൊല്ലിയാട്ടം എന്നൊരു കലാരൂ‍പത്തെക്കുറിച്ച് യൂണിയന്‍ ഭരിക്കുന്ന സഖാക്കള്‍ക്ക് അറിവുകിട്ടുന്നത്.അതിന്റെ ഉപജ്ഞാതാവും പ്രയോക്താവും സുരാസു എന്നൊരു അരാജകവാദിയും മനുഷ്യസ്നേഹിയുമായിരുന്നു.ഒറ്റക്ക് നിന്ന് കവിതയും പാട്ടും പ്രസംഗവുമൊക്കെയായി അരങ്ങു തകര്‍ക്കുന്നൊരു വിദ്യായിരുന്നു അത്..കേരളത്തിലിതൊരു പുതിയ തരംഗമായി മാറുന്ന കാലവുമായിരുന്നു. അത്.

ഇലക്ഷന്റെ ഭാഗമായി ചുമരുകള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട് എ.ബി.വി.പിയുമായി എസ് എഫ് ഐ ക്കാര്‍  ഉരസല്‍  എന്നൊരു കലാപരിപാടി നടത്തുന്ന സമയമായിരുന്നു അത്.ഏത് നിമിഷവും പരസ്പരം ആക്രമിക്കാവുന്ന അവസ്ഥ.വടിവാള്‍,ഉറുമി,കത്തി,പട്ടിക,ഇഷ്ടിക,നായക്കുരണപ്പൊടി, തുടങ്ങിയ ആയുധങ്ങള്‍ ഇരുവശത്തും ശേഖരിക്കപ്പെട്ടു.  സംഘര്‍ഷാവസ്ഥയിലാണ് ചൊല്ലിയാട്ടം നടക്കുന്നത്.ഉച്ചക്കുള്ള ഇടനേരത്താണ് പരിപാടി പ്ലാന്‍ ചെയ്തത്.സുരാസുവും അമ്മുവേടത്തിയും പരിപാടിക്കായി നേരത്തെ  എത്തുന്നു.പരിപാടിക്ക് സുരാസു തയ്യാറെടുക്കുന്നു.പരിപാടി തുടങ്ങുന്നതിനുമുമ്പ് അമ്മുവേടത്തി നമ്മുടെ സൂപ്പന്‍ സഖാവിന്റെ കാതില്‍   രഹസ്യം പറയുന്നു.ആവേശം മൂത്താല്‍ ആശാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിയോടും.പിടിച്ചു കെട്ടി തിരിച്ചു കൊണ്ടന്നേക്കണം..അല്ല്ലെങ്കില്‍ ഞാന്‍ വഴിയാധാരമാവും.

ഓട്ടം എങ്ങോട്ടായിരിക്കും സംഭവിക്കുക എന്ന് സൂപ്പന്‍.ദിശയൊന്നും പറയാന്‍ പറ്റില്ലെന്ന് അമ്മുവേടത്തി.എവിടേക്കോടിയാലും പിന്നാലെ ചെന്ന് പിടീച്ചു കൊണ്ടുവരേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമെന്ന് അമ്മുവേടത്തിയുടെ വാക്കുകളില്‍ നിന്നും സൂപ്പന്‍ വായിച്ചെടുത്തു.


'നാലുകാലുള്ള നാല്‍ക്കാലികളെ വിടുക വെറുതെ വിടുക.............

രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........കല്ല്ലെറീയുക...........'

പരിപാ‍ടി കത്തിക്കയറുന്നതിനിടക്ക് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു,അതിനപ്പുറവും സംഭവിച്ചു.

അമ്മുവേടത്തി പറഞ്ഞതു പോലെത്തന്നെ സുരാ‍സു ഇറങ്ങിയോടി.ഒരു നിമിഷം വിദ്യാര്‍ത്ഥികള്‍ പകച്ചു നിന്നു. പകച്ചുനിന്ന സൂപ്പനെ അമ്മുവേടത്തി ഒന്നു നോക്കി.പകപ്പില്‍ നിന്നും മുക്തനായ സൂപ്പനും പിറകെയോടി.മറ്റു ചില സഖാക്കളും സൂപ്പനെ പിന്തുടര്‍ന്നു.കൂട്ടയോട്ടമെന്ന് കരുതി മറ്റു ചിലരും ഓട്ടക്കാരെ അനുഗമിച്ചു.സൂപ്പനൊഴികെ എല്ലാവരും ഗേറ്റുവരെ ഓടിത്തളര്‍ന്നു.ചിലര്‍ അന്തം വിട്ടു നിന്നു,ഇങ്ങനെയൊരു കലാപരിപാടി ആദ്യമാണ്.

ഗേറ്റും കടന്നും ഓടിയ സുരാസുവിനൊപ്പമെത്താന്‍ സൂപ്പന്‍ കിണഞ്ഞു പരിശ്രമിച്ചു.      സുരാസു കുത്തിക്കുകയാണ്..ശരീരത്തില്‍ ചുറ്റിവരിഞ്ഞിരിക്കുന്നത് കാവിയായതിനാല്‍  ഓട്ടത്തിനൊരു അദ്ധ്യാത്മിക പരിവേഷവുമുണ്ട്.ഓടുന്നതിനിടയിലാണ് സൂപ്പന്റെ അരയില്‍ ചുറ്റിയ ഉറുമി നിലത്തുവീഴുന്നത്.കേരളവര്‍മ്മ കോളേജോ കടത്തനാടന്‍ കളരിയോ എന്നൊന്നും ചോദിക്കരുത്.

പ്രത്യേക ശബ്ദത്തോടെ ഉറുമി റോഡിലേക്ക് വീണു. ശബ്ദം കേട്ട സുരാസു ഒന്നു തിരിഞ്ഞു നോക്കുകയും ഉറുമി കണ്ട് പേടിച്ചരണ്ട് ഓട്ടം കൂടുതല്‍ വേഗത്തീല്‍ ആക്കുകയും ചെയ്തു.കളി കാര്യമാവുകയാണോ?സുരാ‍സുവും ഒരു നിമിഷം ആലോചിച്ചു പോയിട്ടുണ്ടാവണം.    അഴിഞ്ഞുപോയ ഉറുമി വീണ്ടും അരയില്‍ ചുറ്റണമെങ്കില്‍ വലിയ പാടാണ്.അത് കാനയിലേക്ക് വലിച്ചെറിഞ്ഞ് സൂപ്പന്‍ ഓട്ടം തുടര്‍ന്നു.ഒടുവില്‍ ബസ് സ്റ്റോപ്പില്‍ സുരാസു തളര്‍ന്നിരീക്കുന്നതു വരെ,സുരാസുവിനെ വരിഞ്ഞുകെട്ടുന്നതുവരെ.ഒരു വിധം സുരാസുവിനെയും ഓട്ടോയില്‍ കയറ്റി അമ്മുവേടത്തിയെ ഏല്‍പ്പിക്കാന്‍ കോളേജിലേക്ക് തിരിച്ചു പോരുമ്പോള്‍ അതാ വരുന്നു ആയുധങ്ങളുമായി ഒരു സംഘം സഖാക്കള്‍. കാവിധാരിയായ  സുരാസുവിന് പിന്നാലെയുള്ള ഓട്ടം അവരെ മറ്റൊരു തരത്തില്‍ തെറ്റിദ്ധരിപ്പിച്ചതാണ്.അവരും കാവിധാരിയെ പിന്തുടര്‍ന്നു വരികയായിരുന്നു.


ഇതിനിടയില്‍ കാവിധാരിയായ ഒരാളെ സഖാവ് സൂപ്പന്‍ പിന്തുടരുന്നതു കണ്ട് മറ്റേ സംഘവും ആയുധശേഖരത്തോടെ സംഘടിക്കുന്നുണ്ടായിരുന്നു.ചൊല്ലിയാട്ടം ചീറ്റിപ്പോയെങ്കിലും വലിയ ഒരു സംഘര്‍ഷം ഒഴിവായി എന്നതാണ് സംഗതികളുടെ ബാക്കിപത്രം.ഒരു വിപ്ലവം നടത്തിയ അനുഭവമാണ് ഇതിലൂടെ സൂപ്പന്‍ അനുഭവിച്ചത്.എന്നും എല്ലാ തരം വിപ്ലവങ്ങളെയും സ്നേഹിച്ചിരുന്നു സൂപ്പന്‍.ഇന്ത്യന്‍ വിപ്ലവം വഴിമുട്ടിയപ്പോള്‍ വിപ്ലവ ചൈനയിലെ ഹോങ്കോങില്‍ കുടുംബജീവിതം തകര്‍ക്കുയാണിപ്പോള്‍. 





Tuesday, March 19, 2013

അടുക്കളയില്‍ നിന്നുള്ള ചില അരുചികരമായ വര്‍ത്തമാനങ്ങള്‍









അടുക്കളയില്‍ നിന്നുള്ള ചില അരുചികരമായ വര്‍ത്തമാനങ്ങള്‍

അടുക്കള എന്നൊരു ലോകം   നിര്‍മ്മിച്ച്  വീ‍ടിന്റെ  ഭരണം രണ്ടായി പകുത്തതോടെയാണ് ആണ്‍ പെണ്‍ ബന്ധത്തില്‍ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ ഉടലെടുക്കുന്നത്.




ഇന്ത്യാ പാകിസ്ഥാന്‍ ആയി വേര്‍തിരിച്ച് അവിശ്വാസത്തിന്റെയും ശത്രുതയുടേയും  കൂട്ടില്‍ കയറ്റിയതു പോലെ,  മനുഷ്യ ഭൂപടത്തെ പിളര്‍ത്തി അടുക്കള എന്നൊരു    ലോകത്തെ നിര്‍മ്മിച്ച്  സ്ത്രീകളെ അതിനുള്ളിലാക്കി ആണിയടിച്ചു.  അവിടെ നിന്നും  വരുന്ന ബില്‍ കൊടുക്കേണ്ടാത്ത ചുടു ചായ നുണഞ്ഞും  ടൈംടാബിള്‍ പ്രകാരം ടേബിളില്‍  നിരത്തുന്ന ഭക്ഷണങ്ങള്‍ക്ക് ഉപ്പും പുളിയും പോരെന്ന് കലഹിച്ചും കലമുടച്ചും തലതല്ലിപ്പൊളിച്ചും   അധികാരം സ്ഥാപിക്കാന്‍  കാലിന്മേല്‍ കാല്‍ കയറ്റി  ലോകകാര്യങ്ങളുടെ പത്രം വായിച്ചും അയവിറക്കിയും കാലങ്ങളായി പുരുഷോത്തമന്‍   ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കും രണ്ടു വെച്ചു കൊടുക്കാന്‍ തോന്നും,നമ്മളും സമാന പാതയിലാണെങ്കില്‍പ്പോലും..



 അടുക്കളയുടെ കിളിവാതിലിലൂടെ അന്തര്‍ജനം ആരെയെങ്കിലും വീക്ഷിക്കുന്നുണ്ടൊ എന്നും ലോകത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നുണ്ടൊ എന്നും ഇടക്കിടക്ക് ഇടം കണ്ണിട്ട് നൊക്കിയാല്‍ മതി.ചിലപ്പോള്‍ മീന്‍കാരന്‍,ചെത്തുകാരന്‍,കുറിപതിപ്പിക്കുന്നവന്‍,ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരന്‍,അയല്‍ വാസി, തെങ്ങുകയറ്റക്കാരന്‍,അമ്പലക്കമ്മിറ്റിക്കാര്‍ എന്നീ വേഷങ്ങളില്‍ വരുന്ന പകര്‍ന്നാട്ടക്കാരായ  ജാരന്മാരുടെ അടുക്കളവര്‍ത്തമാനം     കാട്ടിലേക്ക് കയറിപ്പോകുന്നുണ്ടോ എന്ന് ഇടംകണ്ണാല്‍ നോക്കിയാല്‍ മതി.അടുക്കളയില്‍ കയറിയില്ലെങ്കിലും   പുരുഷാധികാരത്തിന്റെ   ഒരു കണ്ണ് അടുക്കളയിലായിരിക്കും.അടുക്കള വഴിയാണ് വീടിനെതിരെയുള്ള ശക്തികള്‍ നുഴഞ്ഞു കയറ്റും നടത്തുകയെന്ന് പുരുഷലോകത്തിനു മാത്രമല്ല പൊതുലോകത്തിനും മൊത്തമായും  ചില്ലറയായും അറിയാം.പുരോഗമനത്തിന്റെ മുഖം മൂടിയിട്ട  ചില പുരുഷരത്നങ്ങള്‍ അടുക്കള മുന്‍വശത്തേക്ക് കൊണ്ടുവന്നത് ഈ അറിവിന്റെ വെളിച്ചത്തിലായിരിക്കണം..
അടുക്കളയെ മോശമായ സ്ഥലമായി തോന്നുന്നതിലാണല്ലോ ഇഷ്ടപ്പെടാത്ത സംസാരത്തിനു അടുക്കളവര്‍ത്തമാനമെന്ന് വിളിപ്പേരുണ്ടായത്.


ഞാന്‍ കേട്ട ഏറ്റവും രുചികരമായ  പേരാണ് അടുക്കള.സൈലന്റ് വാലി പോലെ,മതികെട്ടന്‍ പോലെ,ഇടമലയാര്‍ പോലെ,ഇലവീഴാ പൂഞ്ചിറ പോലെ. ഇംഗ്ലീഷ് മീഡിയത്തെ തൊട്ടുനക്കുന്ന പാവം മലയാളികള്‍ അതിനെ കിച്ചന്‍  കിച്ചന്‍ എന്നു വിളിച്ച് കളിയാക്കാതിരുന്നാല്‍ മാത്രം മതി.



ചൂട്ടഴിയയായിരുന്നു പണ്ടത്തെ അടുക്കളയുടെ   കാതും കണ്ണും.ചൂട്ടഴിയില്‍ ചോറൂറ്റുന്ന കയില്‍,ചിരട്ട കൊണ്ടുള്ള തവികള്‍, ചൂടിക്കയര്‍ ചുറ്റിക്കെട്ടിയ മുളം കൊണ്ടുള്ള പൂട്ടുകുറ്റി,അച്ചപ്പത്തിന്റെ അച്ച്, പുട്ടുകുടത്തില്‍ ചുറ്റാനുള്ള കോണകം, ഇരുമ്പുകൊണ്ടുള്ള അപ്പം കോരി,പുട്ടുന്താനുള്ള മുളംതണ്ട് എന്നിങ്ങനെ പലതരം സാമഗ്രികളാലെയുള്ള അലങ്കാരങ്ങള്‍ തൂങ്ങിക്കിടക്കുമായിരുന്നു.അന്നു കണ്മഷിക്കു പകരം ചൂട്ടഴിയില്‍ തൊട്ടാല്‍ മതിയായിരുന്നു.മുഖം മുഴുവന്‍ കരിയണിഞ്ഞവര്‍ക്ക് കരിമഷിയുടെയും ആവശ്യമില്ലായിരുന്നു എന്നത് വേറെ കാര്യം.



രുചിയിലേക്കുള്ള യാത്രകള്‍ മനോഹരമാകുന്നു. 
പണ്ടങ്ങള്‍ അരിഞ്ഞ് , ഉള്ളി തൊലികളഞ്ഞ് ,കണ്ണു നനഞ്ഞ് ,കടുകു പൊട്ടിച്ച് ,എണ്ണ തിളപ്പിച്ച് ,വേപ്പില വിതറി, പൊടികള്‍ ചാലിച്ച്,കോഴിയുടെ കഴുത്തിനു പിടിച്ച്,മീനിന്റെ തുറിയന്‍ കണ്ണുകളെ മറികടന്ന്,  അങ്ങിനെയങ്ങിനെ രുചിയുടെ ഒരു ലോകത്തെ സ്വപ്നം കണ്ട് അതിലേക്ക് യാത്ര ചെയ്ത് ഒടുവില്‍ രുചിയതാ നാവിലേക്ക് തൊട്ടുതൊട്ടില്ലാ എന്ന നിലയില്‍ ചൂടോടെ,ചുറുചുറുക്കോടെ.............ലഞ്ച് ബ്രേക്ക് പറയുമ്പോള്‍ കാമറയുമൊക്കെ തട്ടിത്തെറിപ്പിച്ച് തീന്മേശലേക്ക് പായുന്ന ക്രൂവിന്റെ ദൃശ്യം പ്രശസ്തമായ ഒരു വിദേശ സിനിമയിലുണ്ട്.

ബുദ്ധനെ ആവോളം രുചിക്കുന്നത് അടുക്കളയില്‍ ആണ്.അടുക്കളയിലും ബുദ്ധനാകുക,അവിടം വിശ്രാന്തിയുടെ വിഹാരമാകും. കാലുകള്‍ പിന്നോട്ടും മുന്നോട്ടും ഇടത്തും വലത്തും ഇടങ്ങളിലേക്ക് ആഞ്ഞ് ചവിട്ടി,ഓതിരന്‍ കടകം മറിഞ്ഞ്, ഓരോ അറകളിലേക്ക് കൈകള്‍ ചലിപ്പിച്ച് സാധനങ്ങള്‍ തിട്ടപ്പെടുത്തി ചൂടിലേക്കും ആവിയിലേക്കും മനസ്സുറപ്പിച്ച് ശരീരം സജ്ജമാക്കി അങ്ങിനെയങ്ങിനെ ബുദ്ധത്വത്തിന്റെ ഉത്തുംഗ ദീപ്തിയിലേക്കുള്ള പ്രയാണം ഒരാള്‍ അടക്കളയില്‍  അനുഭവിക്കുന്നുണ്ടാവണം,പരോക്ഷമായെങ്കിലും.രുചിയുടെ പാരമ്യത്തിലേത്തുന്ന നിമിഷം ആലോചിച്ചു നോക്കൂ,പുരുഷന്മാരെ നിങ്ങള്‍ക്ക് നഷ്ടമാവുന്നത് എന്താണെന്നറിഞ്ഞിട്ടുണ്ടൊ.


ഉള്ളറിഞ്ഞ് അടുക്കളയെ അനുഭവിക്കണം.അതിന്റെ നൈരന്തര്യത്തെ സംഗീതമാക്കണം.വിധിയെ ശപിച്ച് കലപില കൂട്ടരുത് (സ്ത്രീകളോടല്ല,എല്ലാ‍വരോടും).പാചകകലയുടെ സംഗീതം നഷ്ടമാവും.വൈവിധ്യമാര്‍ന്ന ശബ്ദവിന്യാസത്തിലൂടെ അടുക്കള നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കും.അടുക്കളയുടെ     ശബ്ദവീചികള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ.

  സൌണ്ട്   മാജിക്ക് ആണ് അടുക്കള.
ഈയിടെ   അടുക്കളയിലെ കുറെ   ശബ്ദങ്ങള്‍ റേക്കോര്‍ഡ് ചെയ്തു.
അതു കേട്ടതിനു ശേഷം ഇപ്പോള്‍ അടുക്കളകള്‍ എനിക്ക് മിസ്സ് ചെയ്യാറുണ്ട് .ഞാന്‍ വിട്ടു പോന്ന അടുക്കളകളില്‍ ഇനിയും കയറാന്‍ പറ്റുമോ എന്നൊക്കെ.റോഡുവക്കില്‍ നിറയെ വീടുകളുണ്ടായിരുന്ന കാലമുണ്ടായിരുന്നു.അവിടെ നിന്നും ആകാശവാണിയില്‍ നിന്നുള്ള ഒരേ പാട്ടുകള്‍ വീടെത്തുന്നതു വരെ കേള്‍ക്കാമായിരുന്നു.പക്ഷെ ഓരോ കുടിലില്‍ നിന്നും ഉയരുന്ന പാചക ഗന്ധങ്ങള്‍ പലതായിരുന്നു.പാട്ടിനു നല്ല പശ്ചാത്തലമായിരുന്നു ആ ഗന്ധങ്ങള്‍.വികസനക്കാര്‍ ആ വീടൊക്കെ പൊളിച്ചു മാറ്റി അവരെ കടല്‍ക്കരയിലേക്ക് മാറ്റി പാര്‍പ്പിച്ചു.  സംഗീതവും ഗന്ധവുമൊന്നുമില്ലാതെ റോഡരികുലോകം മാറി.ഓരോ വീടിനും ഓരോ ഗന്ധമാകുന്നു,ഓരോ മനുഷ്യരും ഓരോ തരമെന്ന പോലെ.


ഈയിടെ രഞ്ജിനി മേനോന്റെയും (ടെലിവിഷന്‍ അവതാരിക)രാജഗോപാലിന്റെയും വൈത്തിരി ചുണ്ടേല്‍ ഉള്ള റിസോര്‍ട്ടില്‍ പോയപ്പോള്‍ ആദ്യം പോയത് അടുക്കളയിലേക്കാണ്.അവിടെ പാചകം പാത്തുമ്മ എന്നൊരു  ഇത്തയാണ്.ബാഗെല്ലാം താഴെ വെച്ച് ഞാന്‍ റെഡിയായി.വിനുവും കൂടെയുണ്ട്.തിരുനെല്ലിയില്‍ നിന്നാണ് വരവ്. ഞാനൊരു ഐറ്റം ഉണ്ടാക്കിക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ പാത്തുമ്മക്കത് ഇഷ്ടമാവില്ല എന്ന് രഞ്ജിനി പറഞ്ഞു.ഒടുവില്‍ ഒരു ചമ്മന്തിക്ക് അനുമതി കിട്ടി.എല്ലാ മുറികളും   അടുക്കള പോലെ മനോഹമാക്കി നിര്‍മ്മിച്ചിരിക്കുന്നു അവിടെ.അവിടെ ഒരിക്കല്‍ പൊയ ടൂറിസ്റ്റുകള്‍ പിന്നീട് പോകാന്‍ സാദ്ധ്യതയില്ല.കാരണം പാത്തുമ്മയും രഞ്ജിനിയും കൂടി മനുഷ്യനെ ഊട്ടിക്കൊല്ലും.അതും മനോഹരമായ രുചികളാല്‍.പാത്തുമ്മയെ ഞാന്‍ കടത്തിക്കൊണ്ടു പോരാന്‍ ശ്രമം നടത്തി.അടുക്കളയിലെ എല്ലാ ആയുധസേനയേയും എനിക്കെതിരെ രഞ്ജിനി അണിനിരത്തി.
"ഞാന്‍ റീസോര്‍ട്ട് പൂട്ടേണ്ടിവരും"

പാത്തുമ്മ സാമ്പത്തിക ശേഷിയുള്ള വീട്ടില്‍ നിന്നാണ്.അടുക്കളയില്‍ അവര്‍ അനുഭവിക്കുന്നത് മറ്റൊരു ലോകമായിരിക്കും.പുരുഷന്മാര്‍ ഭ്രാന്തമായി അലയുകയാണ്,സന്തോഷമെവിടെ എവിടെ എന്ന്  കുരച്ചു ചാടിക്കോണ്ട്.സന്തോഷം എവിടെയുമുണ്ട്,അടുക്കളയിലുമുണ്ട്.അവിടെ മാത്രം പക്ഷെ അവരില്ല,ബെവറേജില്‍ എത്ര സമയം ക്യൂ നിന്ന് നാണം കെട്ടാലും.

മണലാരണ്യത്തിലെ അടുക്കളകള്‍ ഊഷ്മളമാണ്.എയര്‍കണ്ടീഷന്‍ഡ് അടുക്കളയില്‍ പാചകം ലഹരിപിടിപ്പിക്കും.പ്രത്യേകിച്ച് ബാച്ച്ലേ ഴ്സ് അടുക്കളകള്‍.അവിടെ പൂച്ച പോലും കയറില്ല.ഒരിക്കല്‍ ഒരു അടുക്കളയില്‍ കയറേണ്ടി വന്നു.പിന്നെ അവിടെ തന്നെയായി വെപ്പും കുടിയുമെല്ലാം..സഞ്ജു മാധവ് എന്ന നാടകപ്രവര്‍ത്തകന്റെ ഫ്ലാറ്റായിരുന്നു അത്.ജോലിയെല്ലാം കഴിഞ്ഞ് എല്ലാ നാടക പ്രവര്‍ത്തകരും അല്ലാത്തവരും അവിടെ കൂടും.ചിലപ്പോള്‍ നാടകം.ചിലപ്പോള്‍ ചര്‍ച്ച.ചര്‍ച്ച ചിലപ്പോള്‍ കലഹത്തിലേക്കും.എല്ലാറ്റിനും സാക്ഷിയും രുചിയുമായി അടുക്കള തിളച്ചു നില്‍ക്കും. നേരം വെളുക്കുന്നതെങ്ങിനെയെന്ന് ഒരെത്തും പിടിയും കിട്ടില്ല.അത്രക്കുണ്ട് രാത്രിയുത്സാഹങ്ങള്‍ . എണ്ണിയാലൊതുങ്ങാത്ത കുപ്പികള്‍ അടുക്കളയെ ഭരിക്കുന്നു.എണ്ണയേത് മറ്റവനേത് എന്ന് സന്ദേഹിപ്പിക്കും വിധം.ഈ വിധം ലഹരിനിറഞ്ഞ ഒരടുക്കള ഇനി കാണാന്‍ യോഗമുണ്ടാവുമോ ആവോ.സഞ്ജുവിനു സ്തുതി.ഈ അടുക്കളയിലേക്ക് വിരുന്നു വന്ന എന്റെ  സുഹൃത്ത് കെ.ജി.പ്രദീപ് കൊണ്ടുവന്ന ബിരിയാണി പകരം വെച്ച് അടുക്കളയില്‍ മേഞ്ഞു.


അട്ടപ്പാടി ഷോളയൂരില്‍ മോഹന്‍ജിയുടെ ഒരടുക്കളയുണ്ട്,വലിയൊരു എസ്റ്റേറ്റില്‍.അവിടെ അടുക്കളയില്‍ ഒരു പുങ്കപ്പനുണ്ട്.  ലൈംഗീകമായ ഒരനുഭവത്തിന്റെ രുചി നല്‍കും ആ അടുക്കളയില്‍ നിന്നും കേള്‍ക്കുന്ന ശീല്‍ക്കാരങ്ങള്‍.ഇറച്ചിയിലോ മീനിലോ മസാല പുരട്ടുമ്പോഴും, മസാലക്കറി പുരട്ടി പാചകം ചെയ്യുന്ന  ഇറച്ചിക്കറിയോ മറ്റൊ ഇളക്കുമ്പോളും പുങ്കയ്യന്‍ ജീവനുള്ള  ഉറക്കറയെ ഓര്‍മ്മിപ്പിച്ചുകോണ്ടിരിക്കും.  ഇണയോടു  ചേരുമ്പടി ചേര്‍ക്കുന്ന പ്രണയത്തിനു   അകമ്പടിയായി പുറപ്പെടുവിക്കുന്ന ശബ്ദങ്ങളാണു അടുക്കളയില്‍ നിന്നും  നമ്മള്‍  കേള്‍ക്കുക ഈ ശബ്ദം കേട്ട്.പലരും പുങ്കയ്യനെ സംശയിച്ചിട്ടുണ്ട്,അടുക്കളയെ സംശയിക്കുന്നവര്‍ക്കൊരു പാഠമാകുന്നു ഈ അടുക്കള.പുങ്കയ്യന്‍ പെണ്ണിനേക്കാളേറെ   മസാലയെ പ്രണയിച്ച ഒരു മാന്യദേഹമാകുന്നു.നാല്പതോളം വര്‍ഷമായി ഈ എസ്റ്റേറ്റില്‍ ഈ പണിയില്‍.കുടുംബം ഏതോ തമിഴ് നാട്ടില്‍.മനസ്സറിഞ്ഞു ലയിക്കുന്നത് പാചകകലയെ.ഓരോ മനുഷ്യനും ഓരോരോ പോംവഴികളാകുന്നു.


ഞങ്ങളുടെ പ്രേമേട്ടന്റെ വീട്ടില്‍ ചെന്നാല്‍ ഭാര്യയായ തമിഴ് തങ്കക്കുടം പറയും.പ്രേമേട്ടന്‍ ലേബര്‍  റൂമില്‍ ആണെന്ന്. പ്രേമേട്ടന്‍ പെണ്ണായി മാറിയോ, ആയതിന്റെ  വീഴ്ച പറ്റിയോ എന്നൊക്കെ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.ശ്രീമതി ഉദ്ദേശിച്ചത് അടുക്കള തന്നെയാണ്.അവിടെ പ്രേമേട്ടനും മകള്‍ ചിന്നുവും അടുക്കളയെ ഭക്ഷണമാക്കാനുള്ള    യുദ്ധത്തിലായിരിക്കും . ഇപ്പോഴത്തെ ലേബര്‍ റൂം പോലെ ആയാസകരമായ പ്രവൃത്തിപഥത്തിലായിരിക്കും അച്ഛനും മകളും.   പ്രേമേട്ടന്റെ ഡോക്ടര്‍  ഭാര്യക്ക്  ഊണിലും ഉറക്കത്തിലും ഒരേ ചിന്തയേ ഉള്ളു,ലേബര്‍ റൂം. ലേബര്‍ റൂമില്‍ നിന്ന് തുടങ്ങുന്നതാണ് അവരുടെ ജീവിത ചിന്തകള്‍,രുചികള്‍.അവര്‍ കുട്ടികള്‍ പിറന്നുവീഴുന്ന മുറി കണ്ടിട്ടുണ്ട്,പക്ഷെ ഭക്ഷണത്തിന്റെ രൂപപരിണമങ്ങള്‍      കണ്ടിട്ടില്ല,പ്രേമേട്ടന്‍ കാണിച്ചു കൊടുത്തിട്ടുമുണ്ടാവില്ല, മലയാളം വേവുന്നതാണു  പ്രേമേട്ടന്റെ അടുക്കള. സ്വന്തം ഹോട്ടലിലെ ഭക്ഷണവും    അതിനെക്കാള്‍ സ്വന്തമായ   വീട്ടുഭക്ഷണവും ബോറടിക്കുമ്പോള്‍ പ്രേമേട്ടന്‍ ഓടിവരും  ഞങ്ങളുടെ  ബാച്ചിലര്‍ കിച്ചനിലേക്ക്.ഒന്നുമില്ലായ്മയില്‍ നിന്നും എന്തൊക്കെയോ ഉല്‍ഭവിക്കുന്ന വിദ്യ അനുഭവിക്കാന്‍.



 നിയമങ്ങളില്ലാത്ത    ഒരു സ്ഥലമുണ്ടെങ്കില്‍  അവിടേക്ക് കുത്തൊഴുക്കായിരിക്കും. വീട് സ്വതന്ത്രമായി കിട്ടുക എന്നു വെച്ചാല്‍ മനുഷ്യര്‍ പിന്നെ എവിടെയും പോകില്ല.രാത്രിയെ പകലും പകലിനെ രാത്രിയുമാക്കി അവിടെ കൂടും.പാചകവും ലഹരിയും ഒരേ വണ്ടിക്ക് കെട്ടാവുന്ന കാളകളാകുന്നു.അനുബന്ധ ഉത്സാഹങ്ങള്‍ അവര്‍ തന്നെ ഉണ്ടാക്കിക്കൊള്ളൂം. വീടുകളെ സ്വതന്ത്രമാക്കുക.പിന്നെ ആണുങ്ങളെ പൊതുസ്ഥലത്ത് കിട്ടാന്‍ പത്രത്തില്‍ നാലുകോളം  പരസ്യം കൊടുക്കേണ്ടി വരും.പുറത്തുനിന്നുള്ളവര്‍ വരുമ്പോഴാണ് അടുക്കളക്കും ഒരിത് ഉണ്ടാവുന്നത്.


  മൂന്നുവര്‍ഷമായി ഞാന്‍ പെരിങ്ങാവില്‍ ഉണ്ട്.ഇനിയുമുണ്ടാവുമെന്ന് വിഷു ഫലം പറയുന്നു.  പലരും വരുന്നു ,പോകുന്നു.ഒരു കാര്യം വ്യക്തമാണ്.എല്ലാവരും അടുക്കളയെ സ്നേഹിക്കുന്നു.ഇത്തവണ തൃശൂര്‍ പൂരത്തിനു സല്‍ക്കാരത്തിനു വന്ന സുഹൃത്തുക്കളെല്ലാം അടുക്കളയില്‍ തിങ്ങി നിറഞ്ഞുനിന്നു.പാചകപാത്രങ്ങളിലേക്ക് കൈ നീട്ടുന്നു.അടുക്കളയുടെ എരിപൊരിയില്‍ നിന്നു കൊണ്ടു തന്നെ എല്ലാ‍വരും സന്തോഷസൂചകമായി കൈയുയര്‍ത്തുന്നു.ഈ സമയം പാചകം ചെയ്യുന്ന രാധയെ ആരോ വിശറിയാല്‍ വീശിക്കൊണ്ടിരുന്നു,.അത്രക്കധികമായിരുന്നു അടുക്കളയിലെ ജനാവലി. ഒരിക്കല്‍ മയ്യഴി കഥാകാരന്‍ മുകുന്ദേട്ടന്‍ വന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ.മുകുന്ദേട്ടനും അടുക്കളയില്‍  പാചകം കണ്ടു നിന്നു,കൊണ്ടു നിന്നു.അടുക്കളയില്‍ നിന്നാരേയും ഇറക്കി വിടാന്‍ പാടുള്ളതല്ല,വീട്ടില്‍ നിന്നിറക്കിവിട്ടാലും.


തിരുവനന്തപുരത്തെ വെങ്കിടിയുടെ അടുക്കളയില്‍ ഞാന്‍   പാചകവിദ്യകള്‍ ഇറക്കാറുണ്ട്.ലുങ്കിയുടുത്ത് തലയില്‍ തോര്‍ത്തിട്ട് അങ്ങിനെ പാചകവിധിയുമായി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു രാവിലെ അടുത്ത വീട്ടിലെ വേലക്കാരി എന്നോടു മറ്റാരും കേള്‍ക്കാതെ ഒരു കാര്യം ചോദിച്ചു.ഞാന്‍ ലജ്ജയാല്‍ മുങ്ങി.ചോദ്യമിതായിരുന്നു.”ചേട്ടനെത്ര കിട്ടും”?അതില്‍ പിന്നെ ആ ജനവാതില്‍ കൊട്ടിയടച്ച് ആണിയടിച്ചു.ജനവാതിലിനപ്പുറം നിന്ന്  ഇപ്പോഴും അവര്‍ ഇപ്പുറത്തെപ്പറ്റി സങ്കല്പിക്കുന്നുണ്ടാവുമോ,ബഷീറിന്റെ നാരായണിയെപ്പോലെ.  (അക്കാലം മുത്തുലക്ഷ്മി അവിടെ ഇല്ലായിരുന്നു).


ഷാജിയുടെ അശോക അപ്പാര്‍ട്ട്മെന്റില്‍ ഉണരുന്നത് കപ്പലിന്റെ സൈറണ്‍ കേട്ടിട്ടാണ്.അവിടെ അടുക്കളയോ കിടപ്പറയോ പ്രത്യേകമില്ല. എല്ലാവരും വീട് കൊട്ടിയടച്ചപ്പോള്‍ ഷാജി അഞ്ചാംനിലയിലെ ഈ ഫ്ലാറ്റ് വെട്ടിപ്പോളിച്ച് കായലിലേക്ക് തുറന്നിട്ടിരിക്കുന്നു.മഴയും വേനലും കാറ്റും ഫ്ലാറ്റിലിരുന്ന് കൊള്ളാം. കടലിന്റെ ഈര്‍പ്പത്തില്‍ നിന്നും മഞ്ഞിന്‍ പെരുക്കത്തില്‍ നിന്നെന്ന പോലെ കപ്പലുകള്‍ പ്രത്യക്ഷപ്പെടുന്നത് ഈ അടുക്കളയെ ലഹരിപിടിപ്പിക്കുന്നു.കൈനീട്ടിയാല്‍ മുക്കാവുന്ന രീതിയിലാണ് കായല്‍.അങ്ങിനെ തോന്നുമെങ്കിലും അമ്പതു മീറ്റര്‍ അകലമുണ്ട്.ആശയും ഷാജിയും കൂട്ടായും ഒറ്റക്കും കായലിലേക്കും കായലിനറ്റത്തെ കടലിലേക്കും നോക്കി നില്‍ക്കുന്നതു കാണാം.ആഴിക്കങ്ങേക്കരയുണ്ടൊ എന്നൊരു ചിന്തയില്‍.അവര്‍ മാത്രമല്ല.ആരും നിന്നു പോകും.കായലില്‍ ഇരുട്ടു വീഴുമ്പോഴാണവിടുത്തെ അടുപ്പ് പുകയുക.കായലില്‍ അപ്പോള്‍ ചെറുതോണികളില്‍ മീന്‍പിടുത്തക്കാര്‍  തോണിപ്പടിയില്‍ തട്ടി ശബ്ദമുണ്ടാക്കി മീന്‍ കൊതിയന്മാരെ മാടിവിളിക്കുന്നുണ്ടാവും.ചിലപ്പോള്‍ ഞങ്ങള്‍ക്കും കൊതി വരും.






അടുക്കള നമ്മെ എപ്പോഴും വിളിച്ചു കൊണ്ടിരിക്കും.നമ്മള്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല എന്നേയുള്ളൂ.
തീന്‍ മേശയില്‍ നിന്നും കക്കൂസിലേക്കുള്ള ദൂരം മാത്രമെ പുരുഷകേസരികള്‍ അളന്നു തീര്‍ക്കാറുള്ളൂ.അടുക്കളയുടെ ക്ഷണം അവര്‍ തള്ളിക്കളയുന്നു.അതവര്‍ കുരിശിന്റെ വഴിയായി തമസ്കരിക്കുന്നു.

തിരൂരിലെ രാധാകൃഷ്ണന്‍ ഡോക്ടറുടെ അടുക്കള മനുഷ്യരെ സ്വാഭാവികതയിലേക്ക് നയിക്കാന്‍ പാകത്തിലുള്ളതാകുന്നു.അവിടെ പ്രകൃതിജീവനത്തിനെത്തുന്നവര്‍ പുതുമയുള്ള ഭക്ഷണത്തിന്റെ അടിമകളായി മാറും.അത്രക്കുണ്ട് അവിടുത്തെ ഭക്ഷണപരീക്ഷണങ്ങള്‍.പക്ഷെ ഭക്ഷണം കൊണ്ട് ഇവിടെ ശരീരത്തെ പരീക്ഷിക്കുന്നില്ല എന്നുള്ളതാണ് സന്തോഷം.മസാലയും എണ്ണയുമില്ലാതെ ഒരു ബിരിയാണി നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുമോ.അരിഭക്ഷണമില്ലാതെ ഒരു സദ്യ നിങ്ങള്‍ കേട്ടിട്ടുണ്ടൊ.ശീലങ്ങളെ ഈ അടുക്കള അട്ടിമറിക്കും.ശീലങ്ങളെ അട്ടിമറിക്കലാകുന്നു വിപ്ലവം.രുചിക്കടിമകള്‍ വിപ്ലവം സൃഷ്ടിക്കുന്നവരല്ല. മസാലകളുടെ അരുചിയില്ലാത്ത തനത് രുചിയുടെ ഉത്സവമാകുന്നു ഈ അടുക്കളയില്‍ നിന്നുള്ള വിഭവങ്ങള്‍.



മദ്യപാനത്തില്‍ നിന്നുള്ള വിമുക്തിയേക്കാള്‍ മസാലയില്‍ നിന്നുള്ള വിടുതലാണ് ക്ലേശകരമാകുന്നത്.രണ്ടു ദിവസം ഉപ്പും മുളകും ഇല്ലാതെ ഒന്നു ശീലിക്കാന്‍ ശ്രമിക്കൂ.അടുത്ത ദിവസം നിങ്ങള്‍ മസാലക്കമ്പനിയുടെ ഗോഡൌണ്‍ കുത്തിപ്പോളിക്കും. ഈ രുചിയിലെക്കെന്നെ കൊണ്ടു പോയതിനു കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലെ കൃഷ്ണന്‍ കുട്ടിയോടാണ് എന്റെ സ്നേഹം.അവന്‍ കേരളവര്‍മ്മ തൊട്ടു എന്നോടൊപ്പമുണ്ട്.അവന്റെ ശരീരം പറവകള്‍ക്ക് സമാനമാകുന്നു,ഭാരം തീരെയില്ലാത്തത്,പ്രകൃതിയെപ്പോലെ ജീവനുള്ളത്.


രുചിയുള്ള ഭക്ഷണത്തിന് ഒരിടത്തും അടങ്ങിയൊതുങ്ങി അങ്ങിനെ ഇരിക്കാന്‍ പറ്റില്ല.അത് പുറത്തേക്ക് ആനയിക്കപ്പെടുക തന്നെ ചെയ്യും.ഉണക്ക മീന്‍ എത്ര കെട്ടി പൊതിഞ്ഞുവെച്ചാലും അതിന്റെ മണം പുറത്തു ചാടുക തന്നെ ചെയ്യും,പ്രണയവും അങ്ങിനെയാണ്.വിയ്യൂര്‍ ജയിലില്‍ നിന്നും ഇപ്പോള്‍ പാചകം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.വിയ്യൂര്‍ റോഡില്‍  ജയിലിനു പുറത്തെ
കൌണ്ടറില്‍ നിന്നും ചപ്പാത്തി കോഴിക്കറി തക്കാളിക്കറി എന്നിവ ലഭ്യമാണ്. കുറ്റവാളികളില്‍ കുറ്റബോധം ഉണ്ടാക്കാന്‍ ഏറ്റവും നല്ല മാ‍ര്‍ഗ്ഗം അയാളില്‍ രുചി കുത്തിനിറക്കുകയാണ്.ഈ ലോകത്തെ അവര്‍ രുചിയുടെ പിന്‍ബലത്തില്‍ മനോഹരമായി കാണാന്‍ ശ്രമിക്കും.പോക്കറ്റടിക്കാര്‍ നാളെ പൊറോട്ടയടിക്കാര്‍ ആയി മാ‍റുന്ന കാഴ്ച മനോഹരമല്ലെ.  കഴിഞ്ഞ ദിവസം കേരളവര്‍മ്മയിലെ ഒരു അദ്ധ്യാപകന്‍ പറഞ്ഞുരസിച്ചു,അവിടുത്തെ കോഴിക്കറിയുടെ മഹാത്മ്യം.ഒരിക്കല്‍ ഭാര്യയുടെ ഭക്ഷണം രുചിക്കുന്നിടയില്‍ പഹയന്‍ അബദ്ധത്തില്‍  പറഞ്ഞുപോയി.ഇതിലും ഭേദം വിയ്യൂര്‍ ജയിലില്‍  പോകുന്നതാണെന്ന്.ക്ഷുഭിതയായ  ഭാര്യ പറഞ്ഞു.ഒരു കാരണം വേണമെങ്കില്‍ എന്നെ കൊന്നിട്ടു പോകാം.യു.ജി.സി.അദ്ധ്യാപകരുടെയും മറ്റു പുരുഷന്മാരുടേയും  ശ്രദ്ധക്ക്,വിയ്യൂര്‍ എന്നു പറഞ്ഞു പോകരുത്.




 അത്രയേറെ രുചികരമാണത്രെ അവിടുത്തെ വിഭവങ്ങള്‍.ഇപ്പോള്‍ ആരും അവിടെ പരോളിനു അപേക്ഷിക്കാറില്ലത്രെ.വീട്ടില്‍ പോയിട്ടെന്തിന്?  അടുക്കളയില്‍ നിന്നാണൊ സന്തോഷം ഉറവ പൊട്ടുന്നത്.എന്നിട്ടും സ്വന്തം അടുക്കള പുരുഷന് അന്യഗൃഹം പോലെ അപരിചിതമാണ്.പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്ന     ഒരു തരം രോഗമാണത്.


പലരും ബൌദ്ധികതലം വികസിപ്പിക്കുന്നത് അകത്തല്ല,പുറത്താണ്.എന്റെ ഒരു സുഹൃത്ത് വീടു പണിതപ്പോള്‍ അതില്‍ അടുക്കള വരച്ചില്ല.അത് സ്ത്രീയെ നുകത്തില്‍ കെട്ടുന്നതു പോലെയാണ് ,കരിവാരിത്തേക്കാനുള്ളതല്ല അവളുടെ ക്രിയേറ്റിവിറ്റി  എന്നൊക്കെ പറഞ്ഞു അവന്‍ അതിനെ ന്യായീകരിക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം അവിടെ പോയപ്പോള്‍ ഗിന്നസ് ബുക്കില്‍ പേരു വരാന്‍ ചെയ്യുന്നതു പോലെ വലിയൊരടുക്കളയുടെ പണി തകൃതിയായി നടക്കുന്നു..രഹസ്യമായി എന്നെ മാറ്റി നിര്‍ത്തി അവന്‍ പരസ്യമായി പറഞ്ഞു." ഗതികെട്ടിഷ്ടൊ.........മൂന്നു നേരം രാമേട്ടന്റെ കടയില്‍ പോയി ഭക്ഷണം വാങ്ങണം.അതിനിടക്ക് അവള്‍ക്ക് ചായയോ ജ്യൂസോ വേണമെങ്കില്‍ പിന്നെയും രാമേട്ടന്‍.രാമേട്ടനു തന്നെ ബോറടിച്ചു തുടങ്ങി.എനിക്കാണെങ്കില്‍  നടന്ന് നടന്ന് കാലു കുറ്റിയായി.ഇനി വയ്യ."
"അപ്പോ അവളുടെ ക്രിയേറ്റിവിറ്റി"
ഞാനൊന്നു തോണ്ടി.
അവന്റെ നിസഹായത ഞാന്‍ കണ്ടു.




വിരസമായ പാചകം കോണ്ടു കോടിപ്പോയ മുഖങ്ങളുണ്ട്,ആവര്‍ത്തനമായ പാചകം കണ്ട് ചുളുങ്ങിപ്പോയ അടുക്കളകളുമുണ്ട്.


ചില സ്ഥലങ്ങളുണ്ട്,അരിമ്പൂര്‍ മനക്കൊടി മാന്ദാമംഗലം എരവിമംഗലം  കൈനൂര്‍  മൂര്‍ക്കനിക്കര വലക്കാവ് എന്നിങ്ങനെ.അവിടെയൊക്കൊ ഓരോ കാലത്തും അടുക്കളക്ക് ഓരോ സ്വഭാവങ്ങളാണ്.ചക്കക്കാലമെങ്കില്‍ എപ്പോഴും ചക്ക,മാങ്ങക്കാലമെങ്കില്‍ എപ്പോഴും മാങ്കോ, പിന്നെ  ചേമ്പ് ചേന കൂര്‍ക്ക മുരിങ്ങക്കായ് എന്നിങ്ങനെ കായ്കറികള്‍ ഓരോ കാലവും അടുക്കള വാഴും.വാഴക്കാലമെങ്കില്‍ പറയുകയും വേണ്ട.ഒരു വാഴ വീണാല്‍,കുല വെട്ടിയാല്‍ അതിന്റെ വാഴക്കല്ല,കൂമ്പ്,വാഴപ്പിണ്ടി,ഇളം തണ്ട് എന്നിങ്ങനെ അടുക്കള തന്നെ ബോറടിച്ച് ചാവും. ഒരു സുഹൃത്തും കുട്ടികളും മഴ വരുമ്പോള്‍ ,കാറ്റ് വീശുമ്പോള്‍ കൂട്ട പ്രാര്‍ത്ഥന നടത്തും,ഭക്തിയില്ലെങ്കിലും അവര്‍ ദൈവത്തെ വിളിച്ചു പോകും.
അവര്‍ ഈണത്തില്‍ പ്രാര്‍ത്ഥിക്കും.പാട്ടു കുര്‍ബ്ബാന പോലെ,കൃസ്ത്യന്‍സ് അല്ലെങ്കിലും.


കാറേ നീ പെയ്യരുതിപ്പോള്‍
കാറ്റേ നീ വീശരുതിപ്പോള്‍
വാഴെ നീ വീഴരുതിപ്പോള്‍..........

കാരണം ഒന്നു രണ്ടു വാഴ എങ്ങാനും ഒടിഞ്ഞുവീണാല്‍ പിന്നെ ഒന്നൊന്നര മാസത്തേക്ക് വഴപ്പണ്ടാരങ്ങള്‍    ഒഴികെ ഒന്നും അടുക്കളയില്‍ കയറില്ല,കയറ്റില്ല.

പട്ടാമ്പിയിലെ എന്റെ സുഹൃത്തുക്കളായ (പ്രശസ്തരായതിനാല്‍ പേരു പറയുന്നില്ല.അടുക്കളയിലും കയറ്റാന്‍ കൊള്ളാത്തവന്‍ എന്നു കുറ്റപ്പെടുത്തിയാലോ) ദമ്പതിമാരില്‍ സ്ത്രീ സുഹൃത്ത് ഒരിക്കലും അടുക്കളയില്‍ കയറില്ല.ആണ്‍ സുഹൃത്തിനെ അടുക്കളയില്‍ കയറ്റി അവര്‍ രാവിലെ പത്രം വായിച്ചിരിക്കും,സിഗരറ്റ് വലിക്കില്ല.   രാവിലെ മൂന്നു കുട്ടികള്‍ക്കുള്ളതും ബീവിക്കുള്ളതും അവന്‍ തന്നെ ഉണ്ടാക്കണം.അടുക്കള ഷെയര്‍ ചെയ്തു കൂടെ എന്നു ചോദിച്ചപ്പോള്‍ പെണ്‍ സുഹൃത്ത് പറഞ്ഞത്.ലോകത്തുള്ള അടുക്കളയില്‍ കയറാത്ത പുരുഷന്മാര്‍ക്കുള്ള ശിക്ഷയാണ് കെട്ട്യോനു ഞാന്‍ വിധിച്ചത് എന്നാണ് ഉത്തരമായി പറഞ്ഞത്.ഒരു ദിവസം അവിടെ പോയി പാചകം ചെയ്ത് രണ്ടു പേരേയും പുറത്തിരുത്തണം എന്നുണ്ട്.
പുരുഷന്മാര്‍ അടുക്കളയില്‍ എന്തു ചെയ്താലും   കുഴപ്പവുമെല്ലെന്ന് അവള്‍.

മുംബൈയില്‍ നിന്നും മണ്ടി എന്നു ഞങ്ങള്‍ വിളിക്കുന്ന മണ്ടിജോസ് പുറപ്പെട്ടു  എന്നറിഞ്ഞാല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ പലദിക്കില്‍ നിന്നായി താമസിക്കുന്നിടം വിട്ടിറങ്ങും.മണ്ടിയുടെ കയ്യിലെങ്ങാനും പെട്ടാല്‍ പിന്നെ ജീവിതം തിരിച്ചു കിട്ടാന്‍ പണിപ്പെടും. രാവിലെ തന്നെ കോഴി,പോത്ത്,പന്നി,മീന്‍,പലതരം കുപ്പികള്‍ എന്നിവയുമായിട്ടായിരിക്കും മണ്ടി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുക.ചുമടു താങ്ങി ക്ഷീണിച്ചു വരുന്ന ഒരാളോടെങ്ങിനെ വേണ്ട എന്നു പറയും.ലിവറിനേയും കിഡ്നിയേയും തലക്കാലം മറക്കുക തന്നെ. പൂച്ചയാണെങ്കില്‍ തലക്കൊന്നു മേടിവിടാം.ഏതൊരടുക്കളയും മണ്ടിയെപ്പോലെ ഒരു പാചകവിശരദനെ.വീട്ടിലെങ്ങിനെ എന്ന് മിസ്സിസ്സ് മണ്ടി തെരേസയോടു ചോദിച്ചിട്ടില്ല.

തിരുവനന്തപുരത്തെ ഒരു വീട്ടില്‍ അടുക്കള അടച്ചു സീല്‍ ചെയ്തിരിക്കുന്നതു കണ്ടു.എന്തു കൊണ്ടു എന്നു ചോദിച്ചപ്പോള്‍ അതില്‍ മുഴുവന്‍ ആക്രിസാധനങ്ങള്‍ ആണെന്ന് അറിഞ്ഞു,ദമ്പതിമാര്‍ ഇരുവരും ബുദ്ധിജീവിതം ബാധിച്ചവരായിരുന്നു.
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് പോകേണ്ടതില്ല.അടുക്കള തന്നെ അരങ്ങാകുന്നു.വീട് തുറന്നിടുക,അടുക്കള സജീവമാക്കുക.മനുഷ്യര്‍ വരും,  വീട് ഒരു അരങ്ങാവും.തിരുവനന്തപുരത്ത് എനിക്ക് കുറെ അടുക്കളകള്‍ ഉണ്ട്,മറക്കനാവാത്തവ.



ബെഡ് റൂമിനേക്കാളും ആണ്‍ പെണ്‍ കൊണ്ടുകൊടുക്കലുകള്‍ക്കുള്ള  സാദ്ധ്യത അടുക്കളയിലാണ്. തൊട്ടുരുമ്മലും കൊക്കുരുമ്മലും അവിടെ നിന്നാണ് ആരംഭിക്കേണ്ടത്.മറ്റിടങ്ങളെപ്പോലെയല്ല, അടുക്കളയില്‍ ദാരിദ്ര്യത്തിനു ചെറിയ ഇടവേളകളെ ഉള്ളൂ.നൂറായിരം രുചികളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്,നമ്മെ കാത്തിരിക്കുന്നത്,ഒന്നു മനസ്സുറപ്പിക്കണമെന്നു മാത്രം.പ്രണയം ഇവിടെ നിന്നും നന്നായി പാകപ്പെടും.

അടുക്കള വെളുത്തതും കറുത്തതുമുണ്ടെന്ന് വീടിനെ കുറിച്ച് റിസര്‍ച്ച് ചെയ്യുന്ന എന്റെ സുഹൃത്ത് രാജ്യലക്ഷ്മി പറഞ്ഞു.പണ്ടത്തെ വിറകടപ്പിന്റെ അടുക്കള കറുത്തതായിരുന്നു,ചുമരെല്ലാം കരിപുരണ്ട് വെന്റിലേഷന്‍ തീരെയില്ലാത്ത ഒരു പക്ഷിപാതാളം.ചിറകടി മാത്രം കേള്‍ക്കുന്നത്,പുറം ലോകത്തെ കാണാത്തത്.വീടിനോടു പിണങ്ങി നില്‍ക്കാനും ആരും കാണാതെ കരയാനും അവിടം ഉപകരിച്ചുപോന്നു.എന്തിനു കരഞ്ഞു എന്നതിനു കാരണം ഇല്ലെങ്കില്‍,അല്ലെങ്കില്‍ പുറത്തുപറയാന്‍ പറ്റാത്ത കാര്യമാണെങ്കില്‍  പുകഞ്ഞു പുകഞ്ഞു കണ്ണീരു വന്നതാണെന്ന് പറഞ്ഞൊഴിയാം.ഇപ്പോഴത്തെ അടുക്കള വെളുവെളുത്തിട്ടാണ്.അതു കൊണ്ടു തന്നെ ഭക്ഷണപദാര്‍ത്ഥത്തിന്റെ ചിരി കാണാന്‍ പറ്റില്ല.കറുത്ത അടുക്കളയില്‍ ഭക്ഷണം വെളുക്കെ ചിരിച്ചു കോണ്ടിരിക്കും.
ചില അടുക്കളകള്‍ ജീവിതത്തെ കൊണ്ടു തരും,ചിലത് ലോകത്തേയും.പൂച്ചകള്‍ക്ക് കറുത്ത അടുക്കളകളാനിഷ്ടം.

ചേറ്റുവായിലെ അസലുവിന്റെ ഇത്തയുടെ അടുക്കളെക്കുറിച്ച് പറയുന്നില്ല,അതിനെപ്പറ്റി പി.എന്‍.ഗോപീകൃഷ്ണന്‍ എന്ന ഞങ്ങളുടെ ഗോപി കവിതയായി വിവരിച്ചിട്ടുണ്ട്.

മേരിച്ചേച്ചിയുടെ അടുക്കളയില്‍ കയറാന്‍  നിയന്ത്രണങ്ങളുണ്ട്.കൂടെ മേരിച്ചേച്ചിയും കയറും.എല്ലാറ്റിലും ഒരു ആര്‍ട്ടിസ്റ്റിക് ടച്ച് വേണം മേരിച്ചേച്ചിക്ക് .കൊത്തി അരിയുന്ന കാര്യത്തില്‍ പോലും. അതെടുക്കരുത്,ഇതെടുക്കത്.എടുത്താല്‍ അതവിടെ തന്നെ വെക്കണം,ഇങ്ങനെ അരിയണം എന്നൊക്കെ നൂറു നൂറായിരം നിയമങ്ങള്‍ പാലിക്കേണ്ടി വരും. നിയമമുള്ളിടത്തു നിന്നും വാലും മടക്കി ഓടുന്നവരായതിനാല്‍  ആ‍ അടുക്കളെയെ വെറുതെ വിടുന്നു.മേരിച്ചേച്ചിയുടെ അടുക്കളയില്‍ നിന്നാണ് രുചിയുടെ അനന്തമായ വ്യത്യസ്തകള്‍ ഉല്‍ഭവിച്ചിട്ടുള്ളത്.  മേശയിലും വിളമ്പുന്ന പ്ലേറ്റിലും  ഭക്ഷണം കൊണ്ടു ചിത്രം വരക്കും മേരിച്ചേച്ചി.കടമ്മിനിട്ട രാമകൃഷ്ണനും പാവറട്ടിയിലെ ഞങ്ങളുടെ ജോര്‍ജു മാഷും കൂടി അവിടെ വന്ന് ഭക്ഷണം കഴിച്ചത് ഓര്‍ക്കുന്നു. കടമ്മനിട്ടയുടെ  കൂര്‍ക്കം വലിച്ചുറക്കം ഭക്ഷണത്തെ പ്രകീര്‍ത്തിക്കലായിരുന്നു.



  മുരളിയുടെ മുംബൈ അടുക്കളയില്‍ നിന്നാല്‍ താഴെ ഒരു പാടു ജീവിതങ്ങള്‍ കാണാം.കൊല്‍ക്കൊത്തയിലെ ശോഭയുടെ ആര്‍മി ഫ്ലാറ്റിന്റെ അടുക്കളയില്‍ നിന്നാല്‍ നമ്മള്‍ എല്ലാം മറന്നു പോകും.ഹുഗ്ലീ നദിയും അതിനു മുകളിലെ ചലിക്കുന്ന പാലവും കാണാം.നാടോടിപ്പാട്ടുമായി മീന്‍ പിടിക്കാന്‍ പോകുന്ന ഒരു തോണിക്കാരന്റെ പാട്ട് നമ്മള്‍ അന്തരീക്ഷത്തില്‍ അന്വേഷിക്കും.ഒരു സംസ്കാരത്തില്‍ നിന്നു കൊണ്ട് മറ്റൊരു സംസ്കാരത്തെ കണ്ടെത്തുന്നതു പോലെയാണ് ഈ അടുക്കള ഒരനുഭവങ്ങള്‍ .

ഊട്ടിമലയുടെ താഴ്വരയില്‍ ആണ്  ഷൗക്കത്തിന്റെ വാസസ്ഥലം.യതിക്കു ശേഷം ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ നിന്നും ഇറങ്ങിയതാണ് .ആശ്രമത്തോടടുത്തുനില്‍ക്കുന്ന ഒരു സ്ഥലം,ജീവിതം.ഒരു ദിവസം ഞാനവിടെ ചെല്ലുമ്പോള്‍ ഷൗക്കത്ത് യാത്രക്ക് ഒരുങ്ങി നില്‍ക്കുന്നു.ഇനി മണിലാല്‍ ആണ് ഇവിടെ.ഞാനവിടെ ഒറ്റക്കായി,ഒരു വലിയ വെളിമ്പ്രദേശത്തിന്റെ നടുവില്‍ .പൊന്തകള്‍ക്കിടയില്‍ ഇടക്കിടെ പുറത്തുവരുന്ന പാമ്പുകള്‍ മാത്രമായിരുന്നു കാഴ്ചകളിലെ ജീവല്‍ സാന്നിദ്ധ്യം. കുറച്ചുമാറിയാണ് അടുക്കള.അടുക്കളയിലേക്കുള്ള രാത്രി യാത്ര ഞാനുപേക്ഷിച്ചു,  പാമ്പുകളെ പേടിച്ച്. എപ്പോഴും ഒരു പാമ്പിനെ തൊട്ടരികില്‍ ഞാന്‍ പ്രതീക്ഷിച്ചു,അവിടം വിട്ടു പോരുന്നതു വരെ. പതിനൊന്നുമണിയോടെ അവിടെ സഹായത്തിനുള്ള സാവിയക്ക വന്നു.ഒന്നും വെച്ചിട്ടില്ലെ എന്ന് അവര്‍ അടുക്കളയില്‍ കയറി എന്നോട് ആധികാരികമായി ചോദിച്ചു.പിന്നെ അവിടെ നിന്നും പോരുന്നതുവരെ അടുക്കളയില്‍ എന്റെ ഊഴമായിരുന്നു.ഇടക്ക് എന്റെ പാചകം രുചിക്കാന്‍ അക്ക അണ്ണനെയും കൊണ്ടുവരും.അണ്ണ എപ്പോഴും ഫോമില്‍ ആയിരുന്നതിനാല്‍ എന്തു ഭക്ഷണവും ചേരും.

വാടാനപ്പിള്ളീയില്‍ പോകുമ്പോള്‍ എന്നെ ഉള്‍ക്കൊള്ളുന്ന ചില അടുക്കളകളുണ്ട്.,രമേഷിന്റെയും  ജയന്തിയുടേയും,റെമിയുടെ,ശോഭനേച്ചിയുടെ (യോയോയു എന്നും ശോഭനേച്ചി അറിയപ്പേടും.നങ്ങിണി അങ്ങിനെയാണവരെ വിളിച്ചിരുന്നത്) അടുക്കളകള്‍.എന്റെ തൊട്ട വീടുകളാണ് ശോഭനേച്ചിയും റെമിയും.വാടാനപ്പിള്ളിയില്‍ പോകുമ്പോള്‍  രാവിലെയുള്ള ഓട്ട പ്രദിക്ഷിണത്തില്‍ ഈ അടുക്കളകള്‍ എന്നെ ക്ഷണിക്കും.വാടാനപ്പള്ളിയിലേക്കുള്ള പോക്കിനു  ഈ അടുക്കളകളുടെ ക്ഷണവുമുണ്ട്.റെമിയുടെയും ഹരിശ്ചന്ദ്രന്റെയും വീട് സ്വതന്ത്രമാണ്,അവിടുത്തെ അടുക്കള പോലെ. രാവിലെ മൊത്തമായി ഉണരുന്ന വീടാണത്.അവിടെ ആണ്‍കുട്ടികള്‍ മുറ്റമടിക്കുന്നത് പതിവു കാഴ്ചയാകുന്നു. പലപണികളിലായി വീട്ടിലുള്ള നാലു പേരേയും അടുക്കളയില്‍ കാണാം.അവിടെ കസേരയിട്ട് ഇരുന്നാല്‍ മതി.എല്ലാം മുന്നിലെത്തും. എനിക്കിവിടെ എപ്പോഴും ഒരു ചായയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.


മറ്റുള്ളവരെ നമ്മള്‍  വീട്ടിലേക്ക്  സ്വാഗതം ചെയ്യേണ്ടത് അടുക്കള വഴിയാണ്.(ഇപ്പോള്‍ ഗേറ്റില്‍ വെച്ചു തന്നെ കാര്യങ്ങള്‍ പറഞ്ഞൊതുക്കി വീട്ടിലേക്ക് വരുന്നവരെ പിരിച്ചുവിടുകയാണ് പതിവ്) ചെറുവത്താനിയിലെ ശ്രീരാമേട്ടന്റെ വീട്ടിലേക്കുള്ള വഴി തീന്‍മേശയിലൂടെയാണ്.വീട്ടില്‍ ചെന്നാല്‍ ആദ്യം ശ്രീരാമേട്ടനായാലും ഗീതേച്ചിയായാലും പറയുക, കാല്‍ കഴുകാനല്ല,കൈ കഴുകാനാണ്.ഊണ്‍ മേശ വെട്ടിനിരപ്പാക്കി വേണം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍.

അവിടെക്ക് പോകാന്‍  മനസ്സുണ്ടെങ്കിലും പലപ്പോഴും പോകാതിരിക്കുന്നത് അവിടുത്തെ തീന്മേശയിലെ പണ്ടങ്ങളെ പേടിച്ചാണ്.മനുഷ്യര്‍ മാത്രമല്ല ഈ തീന്മേശയെ അനുഭവിക്കുന്നത്.തട്ടിന്‍ പുറത്ത് സ്ഥിരതാമസമാക്കിയ ഒരു ഒറ്റയാന്‍  മരപ്പട്ടി ഓടിന്‍ വിടവിലൂടെ ഇറങ്ങി വന്ന്    കെട്ടിത്തൂക്കിയ പഴക്കുലയില്‍ നിന്നും വേണ്ടത് ഭക്ഷിച്ച് തിരിച്ചു കയറിപ്പോകുന്നത് ശ്രീരാമേട്ടന്റെ വീട്ടിലെ  മനോഹരമായ കാഴ്ചയാണ്.മരപ്പട്ടിക്കു വേണ്ടിയാണ് പഴക്കുല അവിടെ സ്ഥിരമായത്.അതില്‍ നിന്നും നമ്മള്‍ പഴം ഉരിയുമ്പോള്‍ മരപ്പട്ടിക്കുള്ളത് അവിടെ വെച്ചേക്കണം എന്നു ശ്രീരാമേട്ടനും ഗീതേച്ചിയും പറയും.ഏതു മരപ്പട്ടിയാണ് ഇതു കേട്ട് കോള്‍മയിര്‍ കൊള്ളാത്തത്.



തൃശൂരില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട വീട് ശില്പി രാജന്റെയും അടുക്കള രാധയുടേതുമാകുന്നു.രാധയുടെ പാചകമാണ് ശില്പിയിലെ അരാജകവാദിയെ മിതവാദിയാക്കി ഒതുക്കിക്കളഞ്ഞത്.രാവിലെ ശില്പി ഉണരുന്നത് സീതാറാമില്‍ നിന്നുള്ള സൈറന്‍ കേട്ടിട്ടല്ല,വൈകി ഓടുന്ന തീവണ്ടിയുടെ കുലുക്കം കൊണ്ടുമല്ല. അടുക്കളയില്‍ നിന്നുള്ള ചീറ്റലും പൊട്ടിത്തെറിയും കേട്ടാണ്.ഉണര്‍ച്ചയുടെ ആദ്യനിമിഷങ്ങളില്‍ ശില്പിയില്‍  ഇത് തൃശൂര്‍ പൂരത്തെ ഓര്‍മ്മിപ്പിക്കും.കയ്യെറിഞ്ഞ് രാധയെ തപ്പി നോക്കും.രാധയില്ലെന്ന് മനസ്സിലാവുമ്പോളാണ് അടുക്കള ഓര്‍മ്മ വരിക. അടുക്കളയില്‍ നിന്നും കിടക്കപ്പായിലേക്ക് ഹോട്ട് ലൈന്‍ ഉണ്ടൊ എന്ന സംശയം ഉണ്ടാക്കും വിധമാണ് ബെഡ് റൂമിലേക്കുള്ള അടുക്കളഗന്ധത്തിന്റെ കുത്തൊഴുക്ക്.  തീന്മേശയില്‍ ഇരിക്കുമ്പോള്‍ ശില്പി വിചാരിക്കും,ചെലുത്തിക്കഴിഞ്ഞാല്‍   പെട്ടെന്ന് ഇറങ്ങണം.ഇങ്ങനെ തിന്നിരുന്നിട്ട് ഒരു കാര്യവുമില്ല.തൃശൂര്‍ റൌണ്ട്  തരുന്ന സന്തോഷമാണ് റെഡിക്കുള്ള സന്തോഷം  .



 ഇത്യാദി ചിന്തയിലും ശില്പത്തിലും മരക്കഷണത്തിലും കരിങ്കല്ലിലുമൊക്കെ  തട്ടിത്തടഞ്ഞ്  കുറച്ചുനേരം അങ്ങിനെ പോകും. അടുക്കളയില്‍ നിന്നും വീണ്ടും പൊട്ടിത്തെറി ചീറ്റല്‍.പിന്നെയും തട്ടിത്തടഞ്ഞ് ഉച്ചയാക്കും ശില്പി.ഇനി ഊണു കഴിഞ്ഞിട്ടു തന്നെ കാര്യം.അതിനിടയില്‍ ശില്പി മരക്കുറ്റിയില്‍ കൊത്താനും തുടങ്ങും.എന്തെങ്കിലും പണി ചെയ്തില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിലെ കുറ്റ ബോധം തീര്‍ക്കാനാണ് ഈ പ്രവൃത്തി.രാജശില്പിയല്ലെ,തൊട്ടാല്‍ എന്തും ശില്പമാവും.ആ വീട്ടില്‍ രാധ മാത്രമാണ് ശില്പമാവാത്തത്..അതു കൊണ്ട് അടുക്കള ജീവനോടെ ഇരിക്കുന്നു,രാജനും. രാധയുടെ രുചികള്‍ക്കൊപ്പം രാജന്റെ ശില്പങ്ങളും കുന്നു കൂടാന്‍ തുടങ്ങി.ശില്പി ഇല്ലാത്ത തക്കം നോക്കി ബാഗില്‍ കൊള്ളാവുന്ന ചെറുശില്പങ്ങള്‍ രാധ ഞങ്ങള്‍ക്ക് എടുത്തു തരും.ഞങ്ങള്‍ എങ്ങോട്ടു കൊണ്ടു പോകാനാണ്.രാധ കാണാതെ ഞങ്ങള്‍ അതവിടെ തന്നെ ഉപേക്ഷിക്കും.


  രാധ ഭക്ഷണം വെച്ച് ബോറടിക്കുമ്പോള്‍ അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി നില്‍ക്കും,കുറച്ചു ദിവസങ്ങള്‍.ആ വീട്ടില്‍ നിന്ന് നോക്കിയാല്‍ ശില്പിയുടെ വീടു കാണം.ഒരു കണ്ണു വേണം എപ്പോഴും എന്നൊരു തോന്നല്‍ രാധക്കുണ്ട്. ഒറ്റക്കായാല്‍ ആരും ഒന്നു പിശകും,ശില്പി മാത്രമല്ല.    ഓഫീസില്‍ പോകുന്നതു പോലെ കൃത്യമായി രാവിലെ    ശില്പി ഇറങ്ങുന്നതു രാധക്ക് കണ്ണട വെക്കാതെ തന്നെ  അവിടെ നിന്നാല്‍  കാണാം.ഈ പൊന്നുംകുടത്തെയല്ലെ ഞാന്‍ ഇത്രേം നാള്‍ കെട്ടിപ്പൂട്ടിവെച്ചത് എന്ന് രാധ ബന്ധുവീടിന്റെ ഉമ്മറക്കോലായില്‍ നിന്നും നെടുവീര്‍പ്പിടും,കണ്ണീരു തുടക്കും.  ഈ സമയങ്ങളിലാണ് ഞങ്ങള്‍ക്ക് ശില്പിയെ കിട്ടുക.അടുക്കള പൂട്ടി സീല്‍ വെച്ചാല്‍   അനുസരണയുള്ള കുറിഞ്ഞിപ്പൂച്ച  പോലും വീട്ടില്‍ കേറില്ല,പിന്നെയല്ലെ അനുസരണയില്ലാത്ത ശില്പി.



 ഒരു ദിവസത്തെ അധികാരമെല്ലാം പ്രയോഗിച്ചു കഴിഞ്ഞു എന്നുറപ്പു വരുത്തി, സിഗാര്‍ പുകച്ചൊ  പത്രം തിരിച്ചും മറിച്ചും വായിച്ചോ കിടക്കറയില്‍  കാലാട്ടിയിരിക്കുമ്പോള്‍ അടുക്കളയിലേക്കു ചൂളി   നീട്ടിയെറിയുന്ന    സ്ഥിരം പുരുഷ പ്രയോഗമുണ്ട്.
"നിന്റെ പണീ ഇതു വരെ കഴിഞ്ഞില്ലേ "
ഞാന്‍ ഏറ്റവും രസിക്കുന്ന പുരുഷ തമാശ ഇതാണ്.ഈ വാചകം പറയാത്ത ഒരു പുരുഷനും ഭൂമിമലയാളത്തില്‍ ഉണ്ടാവാ‍ന്‍ സാദ്ധ്യതയില്ല.(അവിവാഹിതനായ ഞാന്‍ പോലും അടുക്കള ഭാഗത്തേക്ക് ഉന്നം വെച്ച് ഈ വാചകം ഉരുവിടാന്‍ തുനിഞ്ഞിട്ടുണ്ട്,ഏതോ  പ്രാചീനമായ പുരുഷ പ്രേരണയില്‍.)
"ദാ കഴിഞ്ഞു"
 എന്ന് അടുക്കളയില്‍ നിന്നും വരുന്ന  വിനീതവും ജീവനില്ലാത്തതുമായ   വാചകവും ഇതിനോടു  ചേര്‍ത്തു വായിക്കേണ്ടതാകുന്നു.



 അമ്മമാരുടെ അടുക്കളയാണു എനിക്ക് ലോകത്തില്‍ ഏറ്റവും പ്രിയങ്കരം,അവിടെ രുചികള്‍ക്ക് പ്രത്യേകമായ മണമാകുന്നു.


അടുക്കളയെപ്പറ്റിയുള്ള ഈ വിവരണം വായിച്ചപ്പോള്‍ എന്റെ ഈ   സുഹൃത്ത് പറഞ്ഞത്    .ഉത്തരാവാദിത്വമുള്ള പാചകം ബോറടിപ്പിക്കും എന്നാണ്.സുഹൃത്ത് പ്രണയത്തില്‍ കുടുക്കി അടുക്കളയിലെത്തിക്കപ്പെട്ട ഒരു  പെണ്ണായിരുന്നു..അപ്പോ ഒരാള്‍ക്കുമാത്രം(സ്വാഭാവികമായും സ്ത്രീകള്‍ക്ക്) ഉത്തരവാദിത്വം ഏല്പിക്കാത്ത വീടും അടുക്കളയുമാവട്ടെ ഇനിയുള്ള കാലത്തെങ്കിലും നമ്മുടെ മുദ്രവാക്യം. 


നടുക്കഷ്ണം:
അവള്‍  ഓടിവരുന്നത് നേരെ   അടുക്കളയിലേക്കായിരിക്കും.ഇവിടെ ഒന്നുമില്ലെ എന്ന് അവള്‍  ആകെ     തപ്പിത്തിരയും. രുചിയുടെ ഉത്സവങ്ങളിലേക്ക് വീടാകെ  തിളച്ചു മറിയുന്നതാണ് പിന്നെയുള്ള കാഴ്ചകള്‍.


(വേണമെങ്കില്‍ എന്തെങ്കിലും ഉണ്ടാക്കിക്കഴിച്ചോളു എന്ന് എന്നെ അടുക്കളയിലേക്ക്  തള്ളിവിട്ട അമ്മയാണ് ഈ എഴുത്തിന്റെ  അവകാശി)


നീയുള്ളപ്പോള്‍.....