പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, March 17, 2014

മനുഷ്യനാദ്യം പിറന്ന വീട്

 മനുഷ്യനാദ്യം പിറന്ന വീട്
മണിലാൽ



കന്നിരിക്കാന്‍ തോന്നിയപ്പോഴാണ് മുരളി തിരുനെല്ലിയിലേക്ക് വഴി കാട്ടിയത്.പാപനാശിനിയും പക്ഷിപാതാളം ഉള്‍ക്കൊള്ളുന്ന, മലയും കാടും അതിരിടുന്ന കൃഷിയിടത്തിൽ  ധ്യാനത്തിലമരാൻ മുരളി മുംബൈയിൽ നിന്നും പറന്നു വരുന്ന സ്ഥലം.



https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhH5WnVJLTDGh45tPoSzif3g1w0gE3gfLFEmXQZtsRjbWXH_RTPYACYvdj2GLbChDEthr7TL8rudlrzPb4kpvMfkXIMNA94FEjaRt4-Nju5lf0MGZINF7SWoEHBKdgpSbh3ebjnwK98OS6J/s320/marjaaran+book+fest.jpg
.

ഒന്നിലേക്ക് ചാഞ്ഞ് ആഴത്തിൽ ആവേശിക്കുന്നൊരു ബുദ്ധൻ എല്ലാവരിലും ഉറഞ്ഞിരിപ്പുണ്ടെന്നും അതിന് ഉരുത്തിരിയാന്‍ സ്വസ്ഥത നിറഞ്ഞൊരു സ്ഥലം വേണമെന്നുള്ള തിരിച്ചറിവിൽ ആയിരിക്കണം മുരളി തിരുനെല്ലിയിൽ ഇടം തേടിയതും സ്വന്തമാക്കിയതും.ഞങ്ങളുടെ സുഹൃത്തും പ്രശസ്ത വാസ്തുവിദഗ്ദനുമായ ശ്രീനിയാണ് കുന്നിന്മുകളിൽ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന വീടിന്റെ ശില്പി.എട്ടുദിക്കിലേക്കും തുറന്നു വെക്കാവുന്ന  മനോഹരമായ കൂടാണ് ഈ വീട്.

ഇവിടേക്ക് പോരുമ്പോൾ ഒറ്റക്കാര്യം  മുരളി   ആവശ്യപ്പെട്ടു.രാജവെമ്പാലയടക്കം പലതരം പാമ്പുകൾ,ഇഴവര്‍ഗ്ഗങ്ങൽ തോട്ടത്തിലുണ്ട്.ഒന്നിനെയും ഉപദ്രവിക്കരുത്. പാമ്പ് കടിച്ചെന്നിരിക്കട്ടെ നീ അത് കൈക്കൊള്ളുക,അഹിംസയെ ആവാഹിക്കുന്നൊരു ബുദ്ധപ്രതിമ നീ നിലയുറപ്പിക്കുക. ആ നില്പിലെ ധ്യാനാത്മകതയും പിന്നീടുള്ള മരണവും നിന്നെ ബുദ്ധനെപ്പോലെ ഉയര്‍ത്തും.
ഈ പറച്ചിൽ കേട്ടതിനുശേഷം ഞാൻ പാമ്പിനെ ഭയം കലര്‍ന്ന ജിഞ്ജാസയോടെ  അന്വേഷിക്കാൻ തുടങ്ങി.തൃശൂരിൽ പെരിങ്ങാവിലെ വീട്ടിന്‍പുറത്തെ തൊരപ്പൻ തുരന്ന മാളങ്ങളിലെല്ലാം ശ്രദ്ധയോടെ  നിരീക്ഷിക്കാനും തുടങ്ങി.രാത്രി ടെറസിൽ തുറന്നിരിക്കാൻ പോകണമെങ്കിൽ നാലു കട്ടയുടെ മുത്തന്‍ ടോര്‍ച്ച് വേണമെന്നായി.

 പണ്ടേ മുതലുള്ള പാമ്പുപേടിയോ അതിനെ നിരീക്ഷിക്കാനുള്ള കൌതുകമോ എന്തൊ ജിജ്ഞാസ എന്നിൽ ഇഴഞ്ഞുവളരുന്നതും ഫണം വിടര്‍ത്തുന്നതും ഞാനറിഞ്ഞു. കുട്ടിക്കാലത്ത് പാമ്പിന്‍ കാവെന്നുപേരുള്ള കാട്ടിൽ കയറാനും കളിക്കാനും പേടിയൊന്നുമില്ലായിരുന്നു.അവിടെ പോകരുതെന്ന് ആരും വിലക്കിയതുമില്ല.അവിടെ വെച്ച് പച്ചക്കുതിര എന്ന കുട്ടിസ്സിനിമയുടെ ചില ഭാഗങ്ങൾ  ചിത്രീകരിക്കുകയും ചെയ്തു.അന്നൊന്നും പാമ്പിന്‍ പേടി  തൊട്ടുകൂട്ടാന്‍ പോലും ഉണ്ടായിരുന്നില്ല.ഇപ്പോൾ  അവിടെ പാമ്പിൻ കാവ്   ഭക്തിയുടെ ഭാഗമായി ഉണ്ടാക്കി,ആളുകളെ പേടിപ്പിച്ചുതുടങ്ങി.പാമ്പിൻ വിളയാട്ടം ഉള്ള നാട്ടിൽ ഒരാളെപ്പോലും പാമ്പെന്ന വർഗ്ഗം  തൊട്ടതുപോലുമില്ല.കുറെയെണ്ണത്തിന്റെ അന്ത്യം മനുഷ്യന്റെ കൈകൊണ്ട് ഉണ്ടായിട്ടുണ്ടെങ്കിലും.

പല കാരണങ്ങളാൽ തിരുനെല്ലി യാത്ര നീണ്ടു പോയി.
മുരളി മുംബയിൽ  നിന്നും കോഴിക്കൊട് ലക്ഷ്യമാക്കി പറക്കാമെന്നും എന്നെയും കൂട്ടി വയനാട്ടിലേക്ക് പോകാമെന്നായിരുന്നു പദ്ധതി.മുരളി പക്ഷെ നെടുമ്പാശ്ശേരിയിൽ  വന്നിറങ്ങി നേരെ വലപ്പാട് പോയി അവിടെ വീട്ടിൽ ഏകാന്ത ബുദ്ധനായി തിരിച്ചു പോയി. തിരുനെല്ലിയും അവിടുത്തെ രാജവെമ്പാലയും അകന്നുതന്നെ നിന്നു.ഒരു ദിവസം മുരളി വിളിച്ചപ്പോൾ  പാമ്പ് സ്വപ്നത്തിൽ വന്നതായി ഞാൻ പറഞ്ഞു.

 മറുപടി ഏതാണ്ടിങ്ങനെയായിരുന്നു.
നിനക്ക് തിരുനെല്ലിയിൽ  പോകാൻ സമയമായി.

എല്ലാം കെട്ടിയെടുക്കുക.ഞാന്‍ വരുന്നില്ല,നീ താമസിക്കുന്നിടം കാലം ആരും അവിടെ വരികയുമില്ല.നിന്റെ ഇരിപ്പാണു പ്രധാനം.സാഹചര്യങ്ങളെ സ്വയം കൈകാര്യം ചെയ്യുക. വീടിന്റെ വടക്കെ വാതിൽ   തുറന്നു കിടപ്പുണ്ടാകും.

ഹിമാലയത്തിലെ ഒരു സന്യാസി മുരളിയോട് പറഞ്ഞ കാര്യം വീണ്ടും ഓര്‍മ്മിച്ചു.
 പുതുദിനം പുലര്‍ന്നാൽ  എല്ലാ പാമ്പുകളും ആദ്യം ചെയ്യുക,സൂര്യനു നേരെ നിന്ന് പ്രാര്‍ത്ഥനയാണ്.

  മനുഷ്യന്റേയും മുന്നിൽ ചെന്നു പെടരുതേ എന്ന്.
രാത്രിയിലെ യാത്രക്ക് ഇറങ്ങി.തൃശൂർ ബസ് സ്റ്റാന്റിൽ  ചെല്ലുമ്പോൾ കര്‍ണ്ണാടകയുടെ ആധുനിക ബസ്.ഇവിടെനിന്ന് തന്നെ തണുപ്പ് അനുഭവിച്ചുതുടങ്ങാം എന്നൊരു മട്ടിൽ.കല്പറ്റയിൽ ഇറങ്ങിയപ്പോൽ രാവിലെ 3 മണി.തണുത്തു വിറക്കുന്ന  ഒരു  ചായക്കട മാത്രമുണ്ട്.ചായക്കടയുടെ ചുറ്റും കൂടിയവര്‍ക്കും  വിറ,കയ്യിലിരിക്കുന്ന ചായക്കും അതേ വിറ.  പെട്ടെന്ന് തന്നെ മാനന്തവാടി ബസ് വരുന്നു.മാനന്തവാടിയിൽ  കുറച്ചുപേരുണ്ട്.അവിടെയും തട്ടുകടയെ പൊതിഞ്ഞ് തണുപ്പന്മാർ.
.
 മലയെ ചുറ്റി,  കാടിനെ മറികടന്ന് ബസിറങ്ങുമ്പോൾ  തണുപ്പിലും കോടയിലും പുതച്ച് തിരുനെല്ലി.
തണുപ്പ്  ഒരു കവചമാണ്,പുതിയൊരു ലോകത്തിന്റെ സുരക്ഷിതത്വവും ലഹരിയും.
അമ്പലത്തിൽ നിന്നുള്ള പാട്ടുകൾ മഞ്ഞിൽ പുതഞ്ഞ് പുറത്തേക്ക് കടക്കാൻ പറ്റാതെ ഞെരുങ്ങുന്നു.

മുരളിയുടെ വീടിനിരുവശവും പ്രശസ്തരാണ്.എഴുത്തിലെ പി.വത്സലയും കൃഷിയിലെ സുകുമാരനുണ്ണിയും.
വടക്കെ വാതിൽ തുറന്നിട്ടില്ല.ദിക്കറിയാത്തതിനാൽ ചുറ്റും നടന്ന് എല്ലാ വാതിലും മുട്ടി.
കണ്ടറിഞ്ഞ് സുകുമാരനുണ്ണി തക്കോൽ വീശി മുറ്റത്തെത്തി.
സുകുമാരനുണ്ണിയുടെ വിളിക്ക് മുരളിയുടെ കെയര്‍ടേക്കറും മറ്റെല്ലാമായ ബാലൻ വിളിപ്പാടകലെയുള്ള ഊരിൽ നിന്നും തലയുയര്‍ത്തി നോക്കി,പൊന്തക്കാട്ടിൽ നിന്നും ഫണമുയര്‍ത്തി ചുറ്റുവട്ടത്തെ നിരീക്ഷിക്കുന്ന  രാജവെമ്പാലയെപ്പോലെ .വാതിൽ തുറന്നു തന്ന ബാലൻ ഞാൻ നോക്കിനില്‍ക്കെ തന്നെ കുന്നിറങ്ങി, പുഴയിറങ്ങി അപ്രത്യക്ഷനായി.എന്നെ കൗതുകത്തിൽ  മുക്കുന്നതായിരുന്നു ആ പോക്ക്.ഞാന്‍ വെറുതെ ഒന്ന് കൂക്കി വിളിച്ചു.ഉടന്‍ വന്നു ബാലന്റെ മറുവിളി.കാട്ടിലെ റേഞ്ച്  അപാരം.

എല്ലാ ശബ്ദങ്ങളേയും ഇരട്ടിയായി പ്രതിദ്ധ്വനിപ്പിക്കുന്ന പക്ഷി പാതാളം ഞങ്ങളുടെ ശബ്ദങ്ങളെയും സ്വീകരിച്ചു.
സ്ഥലകാല ബോധത്തിലേക്ക് തിരിച്ചുവന്ന  ഞാനൊന്നു ഞെട്ടി. നില്‍ക്കുന്നത് പുല്ലും ചവറും നിറഞ്ഞ ചതുപ്പിൽ രാജവെമ്പാലയുടെ ആവാസവ്യവസ്ഥയിൽ !
മുറിയിലേക്ക് തിടുക്കത്തിൽ കയറി.

ഇളം വെയിലിലും പോക്കുവെയിലിലും ആണ് പാമ്പുകൾ മാളം വിട്ട് ചൂടു കൊള്ളാനിറങ്ങുക.മുറിയിൽ തണുപ്പ് നിറഞ്ഞു,ബാലന്‍ തുറന്നിട്ട ജാലകങ്ങളിലൂടെ.ജനവതിലിലൂടെ തണുപ്പ് നിയന്ത്രിക്കാവുന്നതാണ് വീടിന്റെ വാസ്തുവിദ്യ.ശ്രീനിയുടെ മറ്റൊരു പരീക്ഷണം.പൊതുവേ വൃത്തിയിൽ സൂക്ഷിക്കപ്പെട്ട പുറത്തെ സ്ഥലം കണ്ടപ്പോൾ തോന്നി,പാമ്പിനെ പേടിക്കേണ്ടതില്ല. വൃത്തിയാക്കിയിട്ട വഴികൾ .പൊന്തക്കാടുകൾ ഇല്ലെന്നു തന്നെ പറയാം.ആകെ സൌന്ദര്യം മുറ്റി നില്‍ക്കുന്നൊരിടം.പല തരം മുളകളും മരങ്ങളും നിറഞ്ഞു നില്‍ക്കുന്നു.മുറ്റത്താണെങ്കിൽ നാട്ടുപൂക്കളുടെ സുഗന്ധവര്‍ഷം.

പുതിയ സ്ഥലങ്ങളിലെ പ്രഭാത സവാരി ത്രിൽ ആണ്.പുതിയ ഭൂപ്രകൃതി,മനുഷ്യപ്രകൃതികൾ. .എവിടെയുമെന്ന പോലെ ഓരോ ചായക്കടകളും അറിവുകളുടെയും ഭാവനകളുടേയും ഉറവിടങ്ങളാണ് ഇവിടെയും.ആദിവാസികളും കഥചമക്കലിൽ  പിറകിലല്ല.
ജനുവരി ഫിബ്രവരി മാസങ്ങൾ പാമ്പുകൾ ഇണചേരുന്ന മാസങ്ങളാണെന്നും ഈ സമയങ്ങളിൽ അവര്‍ക്ക് കണ്ണും മൂക്കുമൊന്നുമില്ലെന്നും ഊരിലെ പ്രധാനിയായ തേന്‍ മാധവൻ പറഞ്ഞു.സദാചാരികളായ മനുഷ്യർ എന്നാണാവോ പാമ്പുകളെ കണ്ടു പഠിക്കുക.ഒരു ദിവസം മാധവന്‍ വീട്ടിലേക്ക് പോകുമ്പോൾ  ഒരു വശത്ത് മൂര്‍ക്കന്മാരും മറുവശത്ത് ചേരയും പിന്നെ മറ്റൊരിടത്ത് വേറെ ഏതോ പാമ്പുകളും ഇണചേര്‍ന്നു കിടക്കുന്നു.അയാൾ കഥ തുടരുകയാണ്.ഞാനാണ് അയാളുടെ പുതിയ ശ്രോതാവ്.

പാമ്പിൻ കാർഡുകൾ കഴിഞ്ഞപ്പോൾ ആനക്കാർഡുകൾ .ഇല്ലിക്കാടുകളുടേ അടുത്ത്   പോകരുതെന്നും ഏതു നിമിഷവും ആനകൾ കണ്മുന്നിലേക്ക് വരാമെന്നും മധവന്‍ എന്നെ പേടിപ്പിച്ചു.പുറമെ നിന്ന് ആരും വന്നാലും ഇവരുടെ പണി ഇതാണത്രെ.പാമ്പും ആനയും സമാസമം ചേര്‍ത്ത കഥകൾ  പറഞ്ഞ് പേടിപ്പിക്കുക.ആദിമനിവാസികളെ കാട്ടിൽ നിന്നും ആട്ടിയിറക്കിയ ആധുനികമനുഷ്യർ തന്നെ അവരെക്കോണ്ട് കയ്യേറ്റം നടത്തിക്കുന്നതുമായ കഥകളുടെ കൌതുകങ്ങളും അവിടെ നിന്നും കേട്ടു.
അമ്പലത്തിനു താഴ്വാരത്തെ മാതൃഭൂമിയുടെ ബുക്ക്സ്റ്റാളിൽ ഇവയൊന്നും പ്രതിപാദിക്കുന്ന എഴുത്തൊന്നുമില്ല. വായ്മൊഴിയിൽ ആരംഭിക്കുന്നു അതിൽ തന്നെ അവസാനിക്കുന്നു ഇക്കഥകളെല്ലാം.   ഓ.കെ.ജോണിയുടെ ‘വയനാടന്‍ രേഖകളും‘ ‘കൊടുമുടികളെയും താഴ്വരകളെയും സ്വീ‍കരിക്കുക‘ എന്ന ഓഷൊ ബുക്കും താല്പര്യപ്പെട്ടു.ഓഷോയുടെ ഇരുപതിലധികം ടൈറ്റിലുകളാണ് ഈ കാട്ടുമുക്കിലും കണ്ടത് .


തിരുനെല്ലിക്കഥകളിൽ ഭയപ്പെട്ട ശോഭ കല്‍ക്കത്തയിൽ നിന്നും വിളിച്ചു.വിളിക്കുമ്പോഴൊക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് പറഞ്ഞുകൊണ്ടിരിക്കും,ഇനി മലയിലേക്ക് പോകരുതെന്നും.പാമ്പിനെപ്പിടിക്കാനും തിന്നാനും(യുദ്ധസമാന ഘട്ടങ്ങളിൽ മെനു കാര്‍ഡ് നോക്കി ഓര്‍ഡർ  സാദ്ധ്യമല്ലാത്തതിനാൽ) )പരിശീലനം നേടിയിട്ടുള്ള ആര്‍മി കേണലാണവർ.
വീട്ടിൽ നിന്നറങ്ങിയാൽ ആദ്യം ചെയ്യുക അപ്പുറത്തെയും ഇപ്പുറത്തേയും വീട്ടിലേക്ക് നോക്കുക എന്നുള്ളതാണ്.സുകുമാരനുണ്ണിയും വത്സലട്ടീച്ചറും അവിടെയുണ്ടൊ എന്നൊരു അന്വേഷണം.( ടീച്ചറെ പുറത്തു കാണാറില്ല,അവർ എഴുത്തിലായിരിക്കും.കുരുമുളക് പൊട്ടിക്കാനും എഴുത്തിനുമാണവർ അങ്ങോട്ടൂ വരിക.അയ്പ്പുട്ടിമാഷെ എപ്പോഴും കാണും). മനുഷ്യരെ കാണണമല്ലോ,പാമ്പുകളല്ലല്ലോ നമ്മൾ.

തോട്ടത്തിലൂടെ നടന്ന് പുഴവക്കിൽ പോകുക ദിനചര്യയാക്കി.കാളിന്ദി എപ്പോഴും ഒഴുകുന്ന നദിയാണ്. പുഴവക്കത്തെ പൂര്‍ത്തിയാവാത്ത വീട്ടിൽ കുറച്ചിരുന്ന ശേഷം പുഴയിലേക്കിറങ്ങും.അവിടെയിരുന്നാൽ ബാലന്റെ വീടും ഊരും കാണാം.പക്ഷി പാതാളത്തിലേക്കുള്ള മലകളും കാണാം.അവിടെ നിന്നും കയറി മറ്റൊരു വഴി ചവിട്ടിയാൽ രാജവെമ്പാലയുടെ സാമ്രാജ്യമാണ്.പല ദിവസം പോയിട്ടും ഒരനക്കവും കേട്ടില്ല.കരിയിലകളിൽ പാമ്പുകൾ  ഇഴയുമ്പോൾ ഉയരുന്ന ശബ്ദം, മുളകൾ  കാറ്റിൽ  മുള്ളുകളിലിൽ  നിന്നും അടരുന്നതിന്റെ ശബ്ദസൌകുമാര്യതക്ക് തുല്യമാണ്.ചെറിയ ചങ്കിടിപ്പോടെയാണ് അതിലേയുള്ള പോക്ക്.പാമ്പിന്റെ ഉറകൾ സുലഭമായി കാണാം.അത് പാമ്പിനെ കാണാനും ഭയപ്പെടാനുമുള്ള സാധ്യതയാണ്.

ചായപ്പീടികയിലെ കഥകളിൽ നിറയുന്ന പാമ്പുകളെപ്പറ്റി കേട്ടാൽ  ദിവസവും ഒന്നു രണ്ടെണ്ണമെങ്കിലും  കാലിൽ ചുറ്റിപ്പിണയേണ്ടതാണ്.
പോരുന്നതിന്റെ തലേ ദിവസം ഞാന്‍ ഓര്‍ത്തത് ഇവിടെ പാമ്പുമില്ല ചേമ്പുമില്ല എന്ന കാര്യമാണ്.ഉണ്ടെങ്കിൽ തന്നെ അവ സ്വന്തം ദിനചര്യകളിൽ മുഴുകിക്കഴിയുകയായിരിക്കും.പതിനാലു ദിവസങ്ങൾ കാട്ടിലൊക്കെ ചുറ്റിത്തിരിഞ്ഞിട്ടും  നീര്‍ക്കോലിയെപ്പോലും കണ്ടില്ല.

പോലീസ് സ്റ്റേഷനടുത്തുനിന്നും മുന്നൂറു മീറ്റർ  ഇല്ലിക്കാടുകൾ കടന്നുവേണം സ:വര്‍ഗ്ഗീസ് രക്തസാക്ഷിത്തറയിലെത്താൻ  .രക്തസാക്ഷിദിനത്തിൽ കൊടിയുയര്‍ത്തി ഇങ്ക്വിലാബ് വിളിക്കാനെത്തിയ സഖാക്കൾ സൂര്യൻ  ഭൂമിയിൽ വീണു മഞ്ഞൊഴിയാൻ റോഡുവക്കിൽ കാത്തുനില്പുണ്ടായിരുന്നു. ആനയെപ്പേടിച്ചായിരുന്നു.

കാടുകളെ ഇത്രയേറെ പരിപാലിക്കുന്ന കാലം ഇതുവരെ ഉണ്ടായിട്ടില്ല.വഴിയിലിറങ്ങി ഫോട്ടോ എടുത്ത് മൃഗങ്ങളെ പ്രകോപിച്ചാലോ  പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാലോ അത് വനപാലകർ അറിയും.സഞ്ചാരികളുടെ അശ്രദ്ധയിൽ കാട്ടു തീ പടരാതിരിക്കാൻ കാടിനോരം ചേർന്ന പുൽപ്പടർപ്പുകൾ കരിച്ചുകളയുന്നുണ്ട് സമയാസമയങ്ങളിൽ.


കാടിറങ്ങുന്നതിനുമുമ്പ് അടുത്തുള്ള സ്നേഹിതന്മാരെ വിളിച്ചു. നാട്ടിൽ വന്നിട്ടുള്ള മലേഷ്യൻ  യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന നുഅയ്മാനെയും കാട്ടിക്കുളത്തെ സ്കൂൾ അദ്ധ്യാപകനായ ജയറാമിനെയും തിരുനെല്ലിയിലേക്ക് ക്ഷണിച്ചു.നുഅയ്മാന്‍ വഴിയിൽ തടഞ്ഞു.ജയറാം വന്നു.രാത്രി ജയറാമിനു  കിടക്കാന്‍ ജനൽ  തുറന്ന് മുറിയെ ഫ്രഷ് അപ് ചെയ്യുന്നതിനിടയിൽ  ഈറ്റകൊണ്ടുണ്ടാക്കിയ തട്ടികയിൽ നിന്നും ഒരു പാമ്പ് എന്റെ ശരീരത്തിലൂടെ നിലത്ത് വീണു.ശരീരത്തിൽ തൊട്ടപ്പോൾ   തണുപ്പിന്റെയും പേടിയുടെതുമായ ഇക്കിളി തോന്നി.പാമ്പ് അനങ്ങാതെ അവിടെത്തന്നെ കിടന്നു,ഇന്നാരെയും വിഷമേല്പിക്കില്ലെന്ന ഭാവത്തിൽ.അകത്ത് കയറി വാതിൽ അടക്കുമ്പോഴും ഒരു വിറയൽ മാത്രം അനുഭവിച്ചു.പെട്ടെന്ന് നീങ്ങാന്‍ കഴിയാത്ത,കടിക്കണമെന്ന് ആഗ്രഹമുള്ളവർ കാലോ കയ്യോ അടുത്തു വെച്ചുതരികയാണെങ്കിൽ കടിക്കാം എന്ന ചിന്താഗതിയുള്ള ചുരുട്ടിയൊ ചേനത്തണ്ടനോ ആയിരിക്കാമെന്ന് പാമ്പിനെക്കുറിച്ച് അവഗാഹം നടിക്കുന്ന ഉണ്ണി പറഞ്ഞു.ജയറാമിനോട് ഇക്കാര്യം പറഞ്ഞില്ല.


പിറ്റെ ദിവസം കുറുവാ ദ്വീപിൽ ചുറ്റി.പഴശ്ശി സ്മാരകം കണ്ടു.മാനന്തവാടിയിൽ നുഅയ്മാനെ കണ്ടു.കാട്ടിക്കുളത്ത് തിരുനെല്ലിയിലേക്കുള്ള അവസാനത്തെ വണ്ടി കാത്ത് ഒരു മണിക്കൂര്‍ നിന്നു.സുഹൃത്തുക്കളെ വിളിച്ച് യാത്രാവിവരണം ചെയ്തു. വിപ്ലവം നടന്ന നേപ്പാളിൽ നിന്നുള്ള ബാലന്മാർ ഉത്സാഹത്തോടെ ഹോട്ടലിൽ ജോലി ചെയ്യുന്നതും കുറച്ചുനേരം നോക്കി നിന്നു.അവസാനവണ്ടിയായ ഷാജിയിൽ  മടങ്ങുമ്പോൾ മുള വീണ് റോഡ് തടസ്സപ്പെട്ടുകിടന്നിരുന്നു.രക്തോട്ടം നിലച്ച നദികൾ ആനകളെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് ഫോറസ്റ്റുകാർ പറയുന്നു.കര്‍ണ്ണാടകയിൽ നിന്നും ആനക്കൂട്ടങ്ങൾ വെള്ളം തേടി തിരുനെല്ലിയിലെത്തുന്നു. ഭയം അടക്കിപ്പിടിച്ച സംസാരങ്ങളിൽ നിന്നും ആനയിറങ്ങിയതാണെന്നു മനസ്സിലായി.ബസ് ജീവനക്കാരുടെയും സാഹസികത കൈമുതലായുള്ള ആളുകളുടെയും മുന്‍കൈയ്യിൽ മുളവെട്ടി മാറ്റാൻ തുടങ്ങി.   മറ്റൊരു ഇല്ലിക്കാടിനു സമീപം ആനക്കൂട്ടത്തെ കണ്ടു,ബസ് ലൈറ്റിൽ. ഇരുകാലികൾ ചെയ്യുന്നതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടിൽ ഇല്ലിപ്പടര്‍പ്പിന്റെ പച്ചയിലേക്ക് കൊതിയോടെ തുമ്പിക്കൈ നീട്ടുകയായിരുന്നു ആനക്കൂട്ടം.


കാടിനെക്കുറിച്ചുള്ള ഭയാ‍ശങ്കകള്‍ക്ക് തീരെ അടിസ്ഥാനമില്ലെന്ന് മനസ്സിലായി.കാട്ടിൽ നമ്മൾ സമ്മതമില്ലാത്ത അഥിതികളാണ് .അവിടുത്തെ നിയമങ്ങൾ ആതിഥിയുടെ മാന്യതയോടെ പാലിക്കുക നമ്മുടെ ധര്‍മ്മം.മനുഷ്യനാദ്യം പിറന്ന വീടിനോട് പിറ്റെ ദിവസം രാവിലെ യാത്ര പറഞ്ഞു. 


മാർ..ജാരൻ
ഡിസി ബുക്സ്


1 comment:

മണിലാല്‍ said...

കാടുകളെ ഇത്രയേറെ പരിപാലിക്കുന്ന കാലം ഇതുവരെ ഉണ്ടായിട്ടില്ല.വഴിയിലിറങ്ങി ഫോട്ടോ എടുത്ത് മൃഗങ്ങളെ പ്രകോപിച്ചാലോ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാലോ അത് വനപാലകർ അറിയും.സഞ്ചാരികളുടെ അശ്രദ്ധയിൽ കാട്ടു തീ പടരാതിരിക്കാൻ കാടിനോരം ചേർന്ന പുൽപ്പടർപ്പുകൾ കരിച്ചുകളയുന്നുണ്ട് സമയാസമയങ്ങളിൽ.


നീയുള്ളപ്പോള്‍.....